സർക്കാരിന്റെ പിൻവാതിൽ നിയമനത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഉത്തരവിൽ ആണ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്. ധാരാളം പിൻവാതിൽ നിയമനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ട്. ഇത്തരം നിയമനം സർക്കാരിനെ കയറഴിച്ചുവിടുംപോലെ ആകുമെന്ന് കോടതി പറഞ്ഞു. യോഗ്യതയുളളവർ പുറത്തു കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്കുപോലും ആശ്രിത നിയമനം നൽകുന്ന അവസ്ഥയുണ്ടാകും. സൂപ്പർ ന്യൂമററി തസ്തിക സ്യഷ്ടിക്കുന്നത് കേരള ഫിനാൻസ് കോഡിൽ ക്യത്യമായി പറയുന്നുണ്ട്. സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ അതിനുള്ള അധികാരമുണ്ട്. എന്നാൽ ഈ നിയമനക്കാര്യത്തിൽ അത്തരത്തിലുള്ള സാഹചര്യമല്ല. സർക്കാർ ജീവനക്കാർ മരണപെട്ടാൽ അവരുടെ കുടുംബത്തിന് സഹായം നൽകാനാണ് ആശ്രിത നിയമനം. എംഎൽഎമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരം നിയമനം നൽകാൻ കേരള സർവീസ് ചട്ടം അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പി എസ് സി പരീക്ഷ എഴുതി ലിസ്റ്റിൽ പേരുള്ള ധാരാളം ആളുകൾ കേരളത്തിൽ ഉണ്ട്. യോഗ്യതയുള്ളവരെ പരിഗണിക്കാതെ സർക്കാർ നടത്തിയ പിൻവാതിൽ നിയമനത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതിനിടെ ആണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.