കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത് വട്ടിയൂര്‍ക്കാവില്‍ ആത്മീയ വേഷമിട്ട ഭക്തര്‍ക്കായി ദര്‍ശനമൊരുക്കിയ വനിതക്കെതിരെയുള്ള ട്രോളുകള്‍ ആയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക വിഷയങ്ങളിൽ നിരന്തതരം സോഷ്യൽ മീഡിയ വഴി പ്രതികരണം അറിയിക്കുന്ന നടൻ കൂടിയായ ഹരീഷ് പേരടി.
കക്ഷി രാഷ്ട്രീയ ഭേദമന്യേനയായിരുന്നു അവർക്കെതിരെയുള്ള ട്രോളുകൾ നിറഞ്ഞ് നിന്നത്. ഇവരെ കാണുന്ന അമൃതാനന്ദമയി.. പിന്നെ ഇവരുടെ വസ്ത്രധാരണ എന്നിവയെല്ലാം ട്രോളുകൾക്ക് ഇരയായി തീർന്നിരുന്നു. ഇതിനെതിരെയാണ് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. അവര്‍ എന്ത് വേഷം ധരിക്കണമെന്ന് അവരുടെ ഇഷ്ടമാണെന്ന് ഹരീഷ് പറഞ്ഞു. മറ്റ് മതസ്ഥർക്ക് ആകാമെങ്കിൽ എന്ുകൊണ്ട് ഹിന്ദു മതത്തിലുള്ളവർക്ക് ഇങ്ങനെ ചെയ്തുകടാ എന്നായിരുന്നു ഹരീഷ് തന്റെ ഫേസ് ബുക്കിലൂടെ പറഞ്ഞത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം:
പര്‍ദ്ദയും, കന്യാസ്ത്രി വേഷവും ഇട്ട് സ്ത്രീകള്‍ക്ക് പൊതു സമുഹത്തില്‍ ഇറങ്ങാമെങ്കില്‍ അവര്‍ക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവര്‍ അവരുടെ സ്വന്തം ആശ്രമത്തില്‍ ഇരിക്കുന്നതില്‍ ഒരു തെറ്റുമില്ല…പുരുഷന്‍മാര്‍ക്ക് തലേക്കെട്ടുകെട്ടി മൊയില്യാരാവാം,കാഷായ വേഷം ധരിച്ച് സസ്യാസിയാവാം,ലോഹയിട്ട് പള്ളിലെ’ അച്ഛനാവാം..അതിലൊന്നും ആര്‍ക്കും ഒരു പ്രശ്നവുമില്ല…പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാന്‍ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിഷയം തന്നെയാണ്…
ഒരു സ്ത്രിയായതുകൊണ്ട് മാത്രമാണ് അവര്‍ ഇത്രയും കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്…ഹലാല്‍ ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിച്ചാല്‍മതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവര്‍ പോയാല്‍മതി…ഹലാല്‍ ബോര്‍ഡുകള്‍ ശരിയാണെങ്കില്‍ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്…ഇവരും നാളെ ഹോസ്പിറ്റലും അനാഥാലയവും ചാനലും എല്ലാം തുടങ്ങും…ഒരു പാട് ആളുകള്‍ക്ക് ജോലി തരും…ഈ സ്ത്രീയുടെ സ്വാതന്ത്യത്തോടൊപ്പം . ഇങ്ങനെയായിരുന്നു ഹരീഷ് പേരടി ഫേസ് ബുക്കിൽ കുറിച്ചത്.
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർ കാവിലാണ് ചിത്രാനന്ദമയി അമ്മ എന്ന ഈ ആൾ ദൈവത്തിന്റെ ആശ്രമം. കഴിഞ്ഞ ദിവസം പ്രമുഖ ഒരു ഓൺലൈൻ ചാനൽ ഇവരുമായുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. ഈ ട്രോളുകൾ വാസ്തവമല്ല എന്നും ഇതിനെ തുടർന്ന് ഭീഷണിയും നേരിട്ടിട്ടുണ്ടെന്നും ആ അഭിമുഖത്തിൽ ഇവർ വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ട്രോളിന് കാരണമായി തീർന്ന ബോർഡ് സ്ഥാപിച്ചിട്ട് മാസങ്ങളായെന്നും തന്റെ ആശ്രമത്തിലേക്ക് വരാൻ ആരെയും നിർബന്ധിച്ചിട്ടില്ല എന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.