കേരളത്തിൽ പിണറായി മന്ത്രി സഭ രണ്ടാം ഭരണത്തിന്റെ അധികാര ഗർവിൽ അഹങ്കരിക്കുമ്പോൾ നീതി നിഷിദ്ധമാവുന്ന സാദാരണ ജനങ്ങളുടെ പാരാതികൾ അവസാനം കൂട്ട ആത്മഹത്യകളിൽ അവസാനിക്കുന്ന കാഴ്ചയാണ് ഇപ്പോൾ.
ജനമൈത്രി പോലീസ് എന്ന പുറം ചട്ടയ്ക്കുള്ളിൽ ആയിരത്തിൽ ഒരാൾക്കെങ്കിലും ഇപ്പോഴുംപണ്ടത്തെ നിക്കറിട്ട മാടമ്പി പോലീസ്ഏ ഏമാന്റെ മനസ് ഒളിച്ചിരിക്കുന്ന ചിലരെങ്കിലും ഉണ്ട്. എന്നാൽ തിരുത്തുന്നതിന് പകരം പൊതു ജനത്തെ എന്തും പറയാനുംചെയ്യാനും മടിയില്ലാതാവുന്ന ഇത്തരക്കാരുടെ ഫ്യൂഡൽ തെമ്മാടിത്തരത്തിന് വളം വെച്ച് കൊടുക്കുകയാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യൻ.
അതിന്റെ ഫലമാണ് കഴിഞ്ഞ കുറെ നാളുകളായി കേരളം കണ്ട പല ആത്മഹത്യകളും.
നിയമം പോലും തുണയാവില്ല എന്ന് മനസിലായത് കൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരാണ് അവരിൽ പലരും .
നടപടി ഉണ്ടായില്ലെങ്കിൽ പോലും വാദിയെ പ്രതിയാക്കി പ്രതിയോടൊപ്പം ചേർന്ന് മനസിനെ കീറി മുറിക്കുക കൂടി ചെയ്യുന്ന ഇത്തരം പോലീസുകാരുടെ ക്രൂര വിനോദങ്ങളുടെ അവസാനത്തെ ഇരയാണ് ആലുവയിൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മൊഫിയ പർവീൻ എന്ന ഇരുപത്തിമൂന്നുകാരി .
നീതിക്കായി പോലീസ് സ്റ്റേഷനിൽ എത്തിയ അവളോട് പ്രതിക്ക് വേണ്ടി മോശമായി പെരുമാറുകയും അവളെ ആത്മഹത്യയിലേക്ക് തള്ളി വിടുകയും ചെയ്ത സി ഐ ഇപ്പോഴും നിയമ നടപടികൾക്കെല്ലാം അതീതനായി സസുഖം വാഴുന്നു. കേവലം ഒരു സ്ഥലം മാറ്റം മാത്രമാണ് അവളുടെ ജീവനെടുത്തതിന് പകരമായി സുധീർ എന്ന സി ഐ ക്ക് കിട്ടിയത്.
ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണ് ഇതെന്ന് നിസംശയം പറയാവുന്ന കാര്യമാണ്.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടുന്ന അലംഭാവത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീമതി കെ കെ രമ.
നിയമസഭയിൽ ഇപ്പോൾ പിണറായിയും സ്തുതിപാദകരും ഏറ്റവുമധികം ഭയപ്പെടുന്ന ശബ്ദം പാർട്ടി അതിദാരുണമായി കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരന്റെ വിധവയായ കെ കെ രമയുടേത് തന്നെയാണ്. രക്തസാക്ഷിത്വം വരിച്ച ചന്ദ്രശേഖരന്റെ സഹധർമിണി എന്നതിനപ്പുറം , ചന്ദ്രശേഖരന്റെ കൊലപാതകികളെ ഇരുമ്പഴിക്കുള്ളിലാക്കാൻ ദൃഢ നിശ്ചയം ചെയ്ത് നിയമസഭാ പ്രവേശം ചെയ്ത രമയുടെ ചെറിയൊരു മുരടനക്കം പോലും സഖാവ് പിണറായി വിജയന് നെഞ്ചിടിപ്പ് കൂട്ടാറുണ്ട് . പലപ്പോഴും പ്രത്യക്ഷവും പരോക്ഷവുമായ വാക്കേറ്റങ്ങൾക്ക് സഭ സാക്ഷ്യം വഹിച്ചും കഴിഞ്ഞു.
കടയ്ക്കാവൂരിലെ ദത്ത് വിവാദത്തിൽ അനുപമയ്‌ക്കൊപ്പം സമരമുഖത്ത് പിന്തുണയായ കെ കെ രമ കുഞ്ഞിനെ അനുപമയുടെ കൈയിൽ സുരക്ഷിതമായി ലഭിക്കുന്നത് വരെ ആ വിഷയത്തിനൊപ്പം തന്നെ ഉണ്ടായിരുന്നു .
ഇപ്പോൾ ആ വിഷയം വിജയം കണ്ടതിനു പിന്നാലെ സർക്കാരിന്റെ അടുത്ത നീതികേടിന് ഇരയായ മൊഫിയയ്ക്ക് വേണ്ടി യുദ്ധത്തിനിറങ്ങുകയാണ് കെ കെ രമ എന്ന പെൺ പുലി.
കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീ പീഡന – ഗാർഹിക പീഡന കേസുകളുടെയും അതേത്തുടർന്നുള്ള ആത്മഹത്യകളുടെയും പശ്ചാത്തലത്തിൽ മൊഫിയയുടെ മരണം ഗൗരവമായി തന്നെ സർക്കാർ കാണേണ്ടതാണ് . മൊഫിയ തന്റെ മരണത്തിന് കാരണക്കാരായവരെ കൃത്യമായി മരണക്കുറിപ്പിൽ ചൂണ്ടി കാണിച്ചിട്ടും നടപടിയെടുക്കാ ആഭ്യന്തര മന്ത്രിക്ക് കഴിയുന്നില്ല എന്നത് പരമ കഷ്ടമാണ്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് സമാനമായി ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നുവെങ്കിൽ വിസ്മയയ്‌ക്കൊരു പിൻഗാമിയായി ഇപ്പോഴൊരു മൊഫിയ ഉണ്ടാവില്ലായിരുന്നു.
പരാതിയുമായി എത്തിയ മൊഫിയയോട് സിഐ ചെയ്ത ക്രൂരതക്ക് വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അയാൾക്കെതിരെ നടപടി എടുക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് തന്നെയാണെന്ന് കെ കെ രമ ആഞ്ഞടിച്ചു.
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് എന്ത് നവോധാനമാണെന്നും , നീതി തേടിയെത്തുന്ന പെൺകുട്ടികൾ പോലീസ് സ്റ്റേഷനുകളിൽ അപമാനിക്കപ്പെടുകയാണെന്നും കെ കെ രമ പറഞ്ഞു. ഈ നീതികേടിന്റെ അവസാനത്തെ ഇരയാണ് മൊഫിയ . തനിക്ക് ഇത്തരം പാരാതികളുമായി ധാരാളം ഫോണുകൾ വരുന്നുണ്ടെന്നും , പരാതിയുമായി സ്ത്രീകൾക്ക് ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ചെല്ലാൻ ഭയമാണെന്നും കെ കെ രമ പറഞ്ഞു.
ഇത്രയേറെ വിഷയങ്ങൾ നടന്നിട്ടും മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം അപകടമാണെന്നും , ഇയാളെന്താ മഹാരാജാവാണോ എന്നും രമ ചോദിക്കുന്നു .
ഇനിയും ഈ സ്ഥിതി തുടർന്നാൽ സ്ത്രീകൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങും . മൊഫിയ വിഷയത്തിൽ ഇപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തന്നെയാണ് നടത്തുന്നത്. ഇത്തരത്തിൽ വളരെ ശക്തമായി തന്നെ പ്രതിപക്ഷം ഉയർന്നു വരണമെന്നും കെ കെ രമ പ്രതികരിച്ചു.
ഉത്തരാ കേസിൽ ആരോപണ വിധേയനായ വ്യക്തിയായിരുന്നു ഇതേ സി ഐ സുധീർ. ഇപ്പോൾ മൊഫിയ എന്ന പെൺകുട്ടിയെയും ഇയാൾ കൊലയ്ക്ക് കൊടുത്ത്. എന്നാൽ അവിടം കൊണ്ടും തീരുന്നില്ല. നിരവധി പേരാണ് ഇപ്പോൾ സുധീരിനെതിരെ പരാതികളുമായി രംഗത്തെത്തുന്നത്.
ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ വീഴ്ച വരുത്തി. ആരോപണം ഉയർന്നതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂർത്തിയായത്.
ഇതിന് മുമ്പ് അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്. അന്ന് അഞ്ചൽ സി ഐ യായിരുന്നു സുധീർ. അന്നത്തെ കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാർശ. .
പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകളോട് സുധീര്‍ മോശമായി പെരുമാറുന്നത് സ്ഥിരമാണെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രണ്ട് മാസം മുൻപ് ഗാര്‍ഹിക പീഡനത്തിന് പരാതിയുമായി എത്തിയ യുവതിയോട് സുധീര്‍ മോശമായി പെരുമാറി. ആലുവ സ്റ്റേഷനില്‍ വച്ച് വേശ്യയെന്ന് വിളിച്ചുകൊണ്ടാണ് ഇയാള്‍ പെരുമാറിയതെന്ന് യുവതി വെളിപ്പെടുത്തുന്നു. അന്ന് താന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും യുവതി പറഞ്ഞു.
യുവതിയുടെ വാക്കുകൾ ഇങ്ങനെ…
മോഫിയയുടെ പേരിന് മുന്‍പ് എന്റെ പേരായിരുന്നു വരേണ്ടിയിരുന്നത്. ഗാര്‍ഹികപീഡനത്തിനെതിരെ ആലുവ സ്റ്റേഷനിലെത്തിയപ്പോള്‍, സുധീര്‍ വളരെ മോശമായാണ് പെരുമാറിയത്. മോഫിയയെക്കാള്‍ കുറച്ചുകൂടി ബോള്‍ഡ് ആയത് കൊണ്ടാണ് ഞാന്‍ പിടിച്ചുനിന്നത്. ഗതികേട് കൊണ്ടാണ് അന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ നേരിടേണ്ടി വന്നത് മോശം പെരുമാറ്റമാണ്. വേശ്യയെന്നാണ് അയാള്‍ എന്നെ വിളിച്ചത്.
ഇപ്പോൾ കൂടുതൽ പേര് പരാതികളുമായി രംഗത്തെത്തിക്കൊണ്ടിരിയ്ക്കുകയാണ്.