175 ഓളം പുതിയ മദ്യശാലകൾ തുറക്കാനുള്ള സർക്കാറിന്റെ പരിപാടിയിൽ തടയിട്ട വിഎം സുധീരന് മറുപടി നൽകിയിരിക്കുകയാണ് കേരള ഹൈക്കോടതി. ഇതിന് മുമ്പ് മദ്യശാലകളുടെ വിഷയത്തിൽ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിമർശനത്തിന്റെ മറവിലാണ് സർക്കാർ പുതിയ മദ്യശാലകൾ തുറക്കാൻ പദ്ധതി തയ്യാറാക്കിയത്. ഇതിലാണ് കോൺഗ്രസ് നേതാവായ വി എം സുധീരൻ വിശദീകരണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്തായാലും അത് ഇപ്പോൾ ഫലം കണ്ടിട്ടുണ്ട്. കാരണം
സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. മദ്യവില്‍പന ശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി. പുതിയ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ വിഎം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തിന്‍റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ മദ്യപിക്കരുതെന്ന് പറയാന്‍ കോടതിക്ക് കഴിയില്ല. അങ്ങനെ ചെയ്താല്‍ അവര്‍ മറ്റ് ലഹരികളിലേക്ക് പോകാം. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെട്ടത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതൽ മദ്യഷോപ്പുകൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് വിഎം സുധീരൻ ഹർജി നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തത ഉണ്ടാക്കണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സംസ്ഥാനത്തു മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനുള്ള നടപടി ആണ് വേണ്ടതെന്നും സർക്കാർ കോടതി നിർദ്ദേശത്തിന്റെ മറവിൽ 175 പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് ആലോചിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സുധീരന്റെ ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി.
അതേസമയം, സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് കമീഷണര്‍ ഹൈകോടതിയെ അറിയിച്ചു. മദ്യവില്‍പനശാലകളുടെ എണ്ണം കൂട്ടാനുള്ള ശിപാര്‍ശ തിരക്ക് കുറക്കാനാണെന്നും കമീഷണര്‍ ചൂണ്ടിക്കാട്ടി.