മിസ് കേരളയുടെയും റണ്ണറപ്പിന്റെയും ദുരൂഹ മരണത്തില്‍ സംശയങ്ങളും വിവരങ്ങളും ഞെട്ടിക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെ 208, 218 നമ്പര്‍ മുറികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളുമാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജില്ലയിലെ ഒരു ജനപ്രതിനിധി 218ാം നമ്പര്‍ മുറിയില്‍ ഇടയ്ക്കിടെ രഹസ്യമായി തങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റജിസ്റ്ററില്‍ പേരു ചേര്‍ക്കാതെ സൗജന്യമായാണ് ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവര്‍ക്കു നല്‍കിയിരുന്നത്.
ഈ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്നു റോയ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും രഹസ്യ മദ്യപാന കേന്ദ്രം കൂടിയാണ് ഈ മുറികളെന്നാണ് വിവരം. യുവതികള്‍ പാര്‍ട്ടിക്ക് എത്തിയ ഒക്ടോബര്‍ 31 നു രാത്രിയില്‍ ഈ മുറിയില്‍ തങ്ങിയിരുന്ന വിഐപികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുപിന്നിലുള്ള തടസ്സം ഇതു തന്നെയാകാം. അന്ന് ആ മുറികളിലുണ്ടായിരുന്നത് പ്രമുഖര്‍ തന്നെയായിരുന്നു. ഹോട്ടല്‍ ഉടമ റോയിയും ജീവനക്കാരും ഇതേക്കുറിച്ചു വെളിപ്പെടുത്തിയിട്ടുമില്ല. ഹോട്ടലിന്റെ രണ്ടാം നിലയിലെ ഈ മുറിയുടെ വാതിലുകള്‍ നേരിട്ടു കാണാന്‍ കഴിയുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭ്യമല്ല.
കസ്റ്റംസും സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ നടത്തിയ റെയ്ഡിന്റെ വിവരം ചോര്‍ന്നതു ലോക്കല്‍ പൊലീസില്‍നിന്നാണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെയും കസ്റ്റംസ് ഇക്കാര്യം അറിയിച്ചിരുന്നു.208, 218 മുറികള്‍ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയുടെ പിന്‍ഭാഗത്തു കൂടിയാണ് അന്നു ലഹരിമരുന്നുമായി മൂന്നു പേര്‍ താഴേക്ക് ഇറങ്ങി കടന്നു കളഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഐപികളും തങ്ങിയിരുന്ന ഈ മുറികള്‍ ലഹരി മരുന്ന് ഒളിപ്പിക്കാനും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സുന്ദരിമാരെ അന്ന് ആ രാത്രി മുറിയിലെത്തിച്ച് വിഐപികള്‍ക്ക് പരിചയപ്പെടുത്തിയത് റോയി തന്നെയാണ്. അവിടെ വെച്ച് സുന്ദരിമാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ വിഐപികള്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് വിവരം. സമ്മതമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മുറിയാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്നാണ് അറിയാനുള്ളത്. മോഡലുകള്‍ ഇവരുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതാകാം എന്നാണ് സംശയം. സുഹൃത്തുകള്‍ ഇടപ്പെട്ടപ്പോള്‍ അന്ന് രാത്രി വാക്ക് തര്‍ക്കങ്ങളും നടന്നിരിക്കാം. ഇതെല്ലാം ഉണ്ടായിരുന്ന സിഡിയാണ് ഇവര്‍ നശിപ്പിച്ചതും. സുന്ദരിമാര്‍ക്ക് റോയി മയക്കുമരുന്ന് നല്‍കിയെന്നാണ് പറയുന്നത്. റോയി എവിടെ വെച്ചാണ് മയക്കുമരുന്ന് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുവെച്ചോ അല്ലെങ്കില്‍ ഡിജെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തുവച്ചോ, ഹോട്ടലില്‍ വച്ചോ ആണ് ഇവര്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന വസ്തുക്കള്‍ നല്‍കിയതെന്നാണ് പൊലീസ് കോടതിയില്‍ വെളിപ്പെടുത്തിയത്.
അതേസമയം, കേസില്‍ അറസ്റ്റിലായ ആറു പ്രതികള്‍ക്കും ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അപകടത്തില്‍ മരിച്ചവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജെ.വയലാട്ട്, ഹോട്ടല്‍ ജീവനക്കാരായ കെ.കെ.അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ.സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.കേസിന്റെ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ച കുറ്റത്തിനാണ് ആറു പേരെയും ബുധനാഴ്ച രാത്രി പൊലീസ് അറസ്റ്റു ചെയ്തത്. ബോധപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അപകടവുമായി ബന്ധമില്ലെന്ന് ഹോട്ടലുടമ റോയ് കോടതിയില്‍ പറഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ മദ്യം കഴിച്ചത് പണം നല്‍കിയാണ്. തന്നെയും തന്റെ സ്ഥാപനത്തെയും അപമാനിക്കാനാണ് ശ്രമമെന്നും റോയ് കോടതിയില്‍ പറഞ്ഞു.
ഒരു വസ്ത്രനിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനായി രണ്ടാഴ്ചത്തേക്കാണ് അന്‍സി കബീര്‍ എറണാകുളത്ത് വന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ വീട്ടിലെത്തുകയും ചെയ്തിരുന്നു.