തിരുവനന്തപുരത്തിന്റെ കുട്ടി മേയർക്കെതിരെ അധിക്ഷേപ പരാമർശവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ സംസാരിക്കവെയായിരുന്നു മുരളീധരന്റെ ഈ പരാമർശം .
കെ മുരളീധരന്‍ എം.പിയുടെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ …
‘കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, ശരിയാ, പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്ബോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്ന് ഓര്‍മിപ്പിക്കുകയാണ്. ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരയിലാണ് അവരിപ്പോള്‍ ഇരിക്കുന്നത്. കേരളത്തില്‍ അറിയപ്പെട്ട നിര്‍മാതാവും സംവിധായകനുമായ പി. സുബ്രഹ്മണ്യം, എം.പി. പത്മനാഭന്‍ എന്നിവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്.
കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്‍റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്.
ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ മേയറെ വനിതകള്‍ തന്നെ വഴിതടയും എന്ന് ഞാന്‍ സൂചിപ്പിക്കുകയാണ്. കാരണം, ആണുങ്ങള്‍ വഴിതടയാന്‍ പോയാല്‍ സ്ത്രീപീഡനത്തിന് കേസെടുക്കുന്ന പൊലീസാണിവിടെ. അതുകൊണ്ട് സ്ത്രീകളെ കൊണ്ടുതന്നെ മേയറെ തടയും.
കോർപ്പറേഷൻ നികുതി വെട്ടിപ്പ് കേസിൽ പൊതുജനങ്ങൾ അടച്ച മുഴുവൻ തുകയും സംരക്ഷിക്കുമെന്ന് കരമടയ്ക്കാത്തതിനാൽ ജപ്തിയുണ്ടാകില്ലെന്നും തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും മേയർ ആര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .
എന്നാൽ നഗരസഭ നടത്തിയ അദാലത്തില്‍ എത്തി പണമടച്ചതിന്റെ വിവരങ്ങള്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവരങ്ങള്‍. ഇതോടെ വീണ്ടും നികുതി അടയ്ക്കേണ്ടിവരുമോയെന്ന വരുമോയെന്ന ആശങ്കയിലാണ് നൂറുകണക്കിന് ആളുകള്‍.
മൂന്ന് സോണല്‍ ഓഫീസുകളില്‍ നിന്നായി ഏകദേശം 33,54,169 രൂപയാണ് ഉദ്യോഗസ്ഥര്‍ വെട്ടിച്ചത്. സോണല്‍ ഓഫീസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുന്‍പോ വികാസ് ഭവനിലെ എസ്.ബി. എസ്ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിര്‍ദ്ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാര്‍ പണം ബാങ്കില്‍ അടച്ചില്ലെന്നാണ് കണ്ടെത്തല്‍.
ശ്രീകാര്യം സോണില്‍ 500785 രൂപ ബാങ്കിലട യ്ക്കാത്ത കാഷ്യര്‍ അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണില്‍ 26,74,333 രൂപ ബാങ്കില്‍ അടയ്ക്കാത്ത കാഷ്യര്‍ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണില്‍ 1,9,836 രൂപ ബാങ്കിലിടാത്ത ജോര്‍ജ്കുട്ടി എന്നിവരെ ഇതിന്റെ പേരില്‍ നഗരസഭ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ശ്രീകാര്യം സോണിലെ അന്നത്തെ ചാര്‍ജ് ഓഫീസറും ഇപ്പോള്‍ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായലളിതാംബികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഉള്ളൂര്‍ സോണല്‍ ഓഫീസ് കഴിഞ്ഞമാസം നടത്തിയ അദാലത്തില്‍ പണമടച്ചവരുടെ വിവരങ്ങളും കോര്‍പ്പറേഷന്‍ സൈറ്റായ സഞ്ചയ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സാധാരണ ഗതിയില്‍ റസിഡന്റ്സ് അസോസിയേഷനുകളില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നികുതി ശേഖരിക്കുന്ന രീതിയുണ്ട്. ഇങ്ങനെ കൃത്യമായി നികുതി അടച്ചിരുന്ന മിക്കവരുടെ പേരിലും വന്‍ കുടിശിക ഉള്ളതായാണ് പോര്‍ട്ടലില്‍ കാണിക്കുന്നത്. ഇതോടെ കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിന്റെ ആഴമേറുകയാണ്…….