നവജാത ശിശുവിനെ അമ്മയറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ പരാതിക്കാരിയായ അനുപമക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഒരമ്മ സ്വന്തം കുഞ്ഞിന് വേണ്ടി തെരുവിലിറങ്ങേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. എന്തിനും ഏതിനും അഭിപ്രായം പറയുന്ന സാംസ്‌കാരിക നായകന്മാര്‍ എല്ലാവരും കാഷ്വല്‍ ലീവെടുത്ത് പോയോ എന്നും മുരളീധരന്‍ പരിഹസിച്ചു.
കോണ്‍ഗ്രസ് അനുപമക്കൊപ്പമാണ്. അനുപമയുടെ കാര്യത്തില്‍ തുല്യതക്ക് വേണ്ടി പോരാടുന്ന ആരേയും കണ്ടില്ലല്ലോയെന്നും ഇവിടുത്തെ വനിതാ സംഘടനകള്‍ എവിടെ പോയെന്നും മുരളീധരന്‍ ചോദിച്ചു.
അതേസമയം, അനുപമ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചു. ‘കേരളമേ ലജ്ജിക്കുക, അനുപമ അമ്മയാണ്, ഈ അമ്മ പ്രസവിച്ച കുഞ്ഞ് എവിടെ, ആര്‍ക്കാണ് വിറ്റത്, ദുരൂഹത അന്വേഷിക്കുക’ എന്ന ബാനറുമായാണ് അനുപമയും ഭര്‍ത്താവും നിരാഹാര സമരത്തിനെത്തിയത്.
അമ്മയെന്ന പരിഗണന തനിക്ക് കിട്ടിയില്ലെന്നും നീതി വേണമെന്നും അനുപമ പ്രതികരിച്ചു. നേരത്തെ അവഗണിച്ചവരാണ് ഇപ്പോള്‍ ഇടപെടുന്നതെന്നും കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷ നല്‍കിയത് ഇപ്പോള്‍ മാത്രമാണെന്നും അനുപമ പറഞ്ഞു.
അതേസമയം നിരഹാര സമരം നടത്തുന്ന അനുപമക്ക് പിന്തുണയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയും അഭിനേത്രി കുക്കു പരമേശ്വരനും. അനുപമ നിരാഹാരമിരിക്കുന്ന സെക്രട്ടറിയേറ്റിലെ സമരപ്പന്തലില്‍ ഇരുവരും സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്യുന്നത്.
പ്രസവിച്ച് മൂന്നാം നാള്‍ അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്ബതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ അനുപമയുടെ വാദങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് അജിത്തിന്റെ ആദ്യ ഭാര്യ നസിയയും എത്തിയിട്ടുണ്ട്. അനുപമ അറിഞ്ഞുകൊണ്ടാണ് കുട്ടിയെ കൈമാറിയതെന്നാണ് നസിയ പറഞ്ഞത്. എന്നാൽ നസിയയുടെ ഈ വാക്കുകൾ പിന്നിൽ സിപിഎമ്മാണെന്നാണ് അജിത്തും അനുപമയും പറയുന്നത്. അതേസമയം ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. ഇത് നിർത്തിവെയ്ക്കാൻ കോടതിയോട് കേരള സർക്കാർ ആവശ്യപ്പെടും എന്ന വാർത്തയും പുറത്തെത്തുന്നുണ്ട്.
ഏപ്രിലില്‍ ശിശുക്ഷേമസമിതിയില്‍ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ നല്‍കൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നും അനുപമ ആരോപിക്കുന്നു.