സംസ്ഥാനം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന അനുപമയുടെ കുഞ്ഞിന്റെ വിഷയം കൂടുതൽ ചർച്ചകളിലേക്ക് കടക്കുകയാണ് . സംഭവത്തിൽ അനുപമയുടെ ഭർത്താവ് അജിത്തിന്റെ മുൻ ഭാര്യ രംഗത്തെത്തിയതോടെ പ്രശ്നം കൂടുതൽ വഷളാകുകയാണ്. അതേസമയം സിപിഎം പാർട്ടിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് നസിയയുടെ വാക്കുകളെന്നാണ് അജിത്തും അനുപമയും പറയുന്നത്.
സിപിഎം പ്രവര്‍ത്തകരായ മാതാപിതാക്കള്‍ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റില്‍ ഇന്ന് അനുപമ നിരാഹാര സമരമിരിക്കുന്നത്. അജിത്തുമായി ഒരു വിവാഹമോചനത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും, സഹിക്കാന്‍ പറ്റാത്ത് കൊണ്ടാണ് വേര്‍പിരിഞ്ഞതെന്നും നസിയ പറഞ്ഞു.
അതേ സമയം കുഞ്ഞിന്റെ വിഷയത്തിലും നസിയ പ്രതികരണമറിയിച്ചു ‘അനുപമ അറിഞ്ഞു കൊണ്ടാണ് സ്വന്തം കുഞ്ഞിനെ വിട്ടുകൊടുത്തത്. ഒന്നും അറിയില്ലായിരുന്നു എന്ന് പറയുന്നത് കള്ളമാണെന്നും. ഞാന്‍ അനുപമയെ കാണാന്‍ ആശുപത്രിയില്‍ പോയിട്ടുണ്ട്. പൂര്‍ണ്ണആരോഗ്യവതിയായിരുന്നു അന്ന് അനുപമ. എന്റെ വിവാഹമോചനത്തിന് പിന്നിലും അനുപമ തന്നെയാണ്. അനുപമയുടെ വീട്ടില്‍ചെന്ന് സംസാരിച്ചിരുന്നു. പരാതി നല്‍കാനോ തന്നെ സഹായിക്കാനോ ആരും ഉണ്ടായിരുന്നില്ല. പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിക്കാമെന്ന് പറഞ്ഞിരുന്നു. വിവാഹ ബന്ധം വേര്‍പിരിയാന്‍ അനുപമയുടെ പിതാവ് തന്നെ വിളിച്ചിരുന്നു. ആരുടെയും സമ്മര്‍ദ്ദ പ്രകാരമല്ല ഇപ്പോള്‍ ഈ പ്രതികരണം’, നസിയ വ്യക്തമാക്കുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വനിത കമ്മീഷന്‍ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയിരിക്കുന്നതിനിടെയാണ് അനുപമ സമരം ആരംഭിച്ചത്. പ്രസവിച്ച് മൂന്നാം നാള്‍ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ തന്റെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്ത് നല്‍കിയെന്നാണ് അനുപമയുടെ ആരോപണം. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണെന്നും കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചു.
കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും. ഇവര്‍ ആദ്യം നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടെന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ വേര്‍പ്പെടുത്തിയ വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പാര്‍ട്ടി നേതാക്കളെയും അറിയിച്ചിരുന്നുവെന്ന് പി കെ ശ്രീമതി ഇന്നലെ ന്യൂസ് അവറില്‍ വെളിപ്പെടുത്തിയിരുന്നു. അനുപമയ്ക്ക് നീതി ലഭ്യമാക്കുന്നതിലുള്ള ശ്രമങ്ങളില്‍ താന്‍ പരാജയപ്പെട്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പറഞ്ഞു.
എന്നാൽ കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് വിവാഹമോചനം നേടിയതെന്നും നാസിയ ആരോപിച്ചു. ഒരുകാരണവശാലും ഡിവോഴ്‌സ് നല്‍കില്ല എന്ന് താന്‍ പറഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് നല്‍കാന്‍ അനുപമ തയ്യാറായത്. അബോധാവസ്ഥയില്‍ അനുമതി എഴുതിവാങ്ങി എന്നത് തെറ്റാണ്. ആ സമയത്ത് അനുപമയ്ക്ക് ബോധമുണ്ടായിരുന്നു. താന്‍ പോയി കണ്ടതാണ്’-നസിയ പറഞ്ഞു.
അതേസമയം ആരോപണം നിഷേധിച്ച് അനുപമ രംഗത്തുവന്നു. ‘തന്നില്‍നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ സമയത്ത് അജിത്തിന്റെ ആദ്യ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. അജിത്തിന്റെ മുന്‍ ഭാര്യയുടെ കാര്യമല്ല, കുഞ്ഞിന്റെ വിഷയമാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ നിന്ന് മാറ്റാനാണ് നസിയയെ ഇതിലേക്ക് വലിച്ചിടുന്നത്. അജിത്തിന് ഡിവോഴ്‌സ് കൊടുക്കരുതെന്ന് തന്റെ മാതാപിതാക്കള്‍ പലപ്പോഴും നസിയയോട് പറഞ്ഞിരുന്നു’-അനുപമ പറഞ്ഞു.