സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാന്‍ പാര്‍ട്ടിയില്‍ ആരും ധൈര്യപ്പെടാത്ത കാലത്താണ് രാജാവ് നഗ്‌നനാണെന്ന് ചെറിയാന്‍ ഫിലിപ്പ് തുറന്നടിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച ഇടതുപക്ഷ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ അഭിനന്ദിച്ചു കൊണ്ടാണ് മുരളീധരന്‍ എത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയാല്‍ യൂറോപ്യന്‍ മാതൃക നടപ്പാക്കാനാവില്ലെന്നും, ഇതിനായി ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണമെന്നും മുരളീധരന്‍ പറയുന്നു. പാര്‍ട്ടിക്കൂറും വ്യക്തിപൂജയും മൂലം സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാന്‍ ഇടതുമുന്നണിയില്‍ ആരും ധൈര്യപ്പെടാത്ത കാലത്താണ് ചെറിയാന്‍ ഫിലിപ്പ് ഈ ധൈര്യകാണിച്ചത്.
മുരളീധരന്‍ പറയുന്നതിങ്ങനെ…
ദുരന്തനിവാരണരംഗത്തെ പിണറായി സര്‍ക്കാരിന്റെ പരാജയം തുറന്നു പറഞ്ഞ ഇടതുസഹയാത്രികന്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പിന് അഭിനന്ദനങ്ങള്‍.’പരിസ്ഥിതി-കര്‍ഷക സ്നേഹത്തിന്റെ ‘കുത്തക ഏറ്റെടുത്തിരിക്കുന്ന സിപിഐ സഖാക്കള്‍ക്ക് ഇല്ലാത്ത ആര്‍ജവമാണ് ചെറിയാന്‍ കാട്ടിയത്.ഉത്തരേന്ത്യന്‍ പ്രളയക്കെടുതിയില്‍ വേദനിക്കുന്ന ബുദ്ധിജീവി സമൂഹവും കേരളത്തിലെ ഭരണപരാജയത്തെക്കുറിച്ച് മൗനത്തിലാണ്..നെതര്‍ലന്‍ഡ്സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ട്..
അല്ലെങ്കില്‍ വര്‍ഷാവര്‍ഷം പാവപ്പെട്ട മലയോരജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചുമൂടുന്നത് കാണേണ്ടി വരില്ലായിരുന്നു.യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയാല്‍ യൂറോപ്യന്‍ മാതൃക നടപ്പാക്കാനാവില്ല..അതിന് ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണം..പശ്ചിമഘട്ട സംരക്ഷണത്തിനുള്ള എല്ലാ നീക്കങ്ങളെയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദിയെന്നും വി മുരളീധരന്‍ വിമര്‍ശിക്കുന്നു.
ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നുമാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നത്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാം.ഭൂമിയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടമുണ്ടായാല്‍ മാത്രമേ പ്രളയത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം.വെള്ളം കെട്ടിക്കിടക്കാന്‍ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കില്‍ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളില്‍ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്.
മഴവെള്ളം ഭൂഗര്‍ഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാല്‍ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗര്‍ഭ ജലമില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും. സ്ഥല ജല മാനേജ്‌മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്.2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലന്റ്സ്് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.