മൂന്നാം പ്രളയവും പ്രകൃതി ദുരന്തവും വരുമ്പോള്‍ സര്‍ക്കാരിനെതിരെയും മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ തുറന്നടിച്ച് നടന്‍ ഹരീഷ് പേരടി. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പ്രകൃതി ദുരന്തങ്ങളുടെ വേളയില്‍ വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് ഹരീഷിന്റെ വിമര്‍ശനം. മനുഷ്യന്‍ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങള്‍ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നതെന്നാണ് ഹരീഷ് പേരടിയുടെ പരിഹാസം. അല്ലെങ്കില്‍ ദിനോസാറുകളെപോലെ എന്നോ നാമാവശേഷമായേനേ. 15 വര്‍ഷമായി അട്ടപ്പാടിയില്‍ ഖനനമില്ല. 90കളില്‍ ഉള്ളതിനേക്കാള്‍ 10% കാടിന്റെ വളര്‍ച്ച ഇപ്പോള്‍ അധികമായിട്ടുണ്ട് എന്നാണ് കണക്കുകള്‍. കാലാവസ്ഥാ വ്യതിയാനവും അറബിക്കടലിലെ ന്യൂനമര്‍ദ്ദങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗില്‍ അപ്പൂപ്പന്റെ ചിത്രകഥകളുടെ പഴഞ്ചന്‍ പുരാണമെന്നും ഹരീഷ് പറയുന്നു.
ഹരീഷ് പേരടി പറയുന്നതിങ്ങനെ. കേരളത്തില്‍ ഒരു പ്രളയമുണ്ടായാല്‍ ഉടനെ ഗാഡ്ഗില്‍ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുന്ന പ്രകൃതിയോളികളോട് …ഞങ്ങളുടെ അപ്പനപ്പുപ്പന്‍മാരുടെ കാലം തൊട്ട് പ്രളയവും പ്രകൃതിദുരന്തങ്ങളുമുണ്ട്…മനുഷ്യന്‍ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങള്‍ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്..അല്ലെങ്കില്‍ ദിനോസറുകളെപോലെ എന്നോ നാമാവശേഷമായേനേ…15 വര്‍ഷമായി അട്ടപ്പാടിയില്‍ ഘനനമില്ല..90കളില്‍ ഉള്ളതിനേക്കാള്‍ 10% കാടിന്റെ വളര്‍ച്ച ഇപ്പോള്‍ അധികമായിട്ടുണ്ട് എന്നാണ് കണക്കുകള്‍…ഇനിയും പ്രകൃതിയേ സ്നേഹിച്ചേ അടങ്ങുവെങ്കില്‍ സ്വന്തം താമസസ്ഥലങ്ങളുടെ അടിത്തറയിലെ കരികല്ലുകള്‍ പൊളിച്ച് തൊട്ടടുത്ത ക്വാറിയില്‍ നിക്ഷേപിച്ച് കാടുകളില്‍ കുടില്‍ കെട്ടി ജീവിച്ച് മാതൃകകാട്ടുക…രണ്ട് ദിവസം മൊബൈല്‍ റെയ്ഞ്ചില്ലാത്ത,തിന്നാന്‍ ബര്‍ഗര്‍ ഇല്ലാത്ത,തൂറാന്‍ ഇംഗ്ലീഷ് ക്ലോസ്റ്റില്ലാത്ത കൊടും കാട്ടില്‍ ഇരിക്കുമ്പോള്‍ അറിയാം നിന്റെയൊക്കെ കപട പ്രകൃതിസ്നേഹം…കലാവസ്ഥാ വ്യതിയാനവും അറബികടലിലെ ന്യൂനമര്‍ദ്ധങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗില്‍ അപ്പുപ്പന്റെ ചിത്രകഥകളുടെ പഴഞ്ചന്‍ പുരാണം…പ്രത്യേക അറിയിപ്പ്-കാടിന്റെ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള താഴ്വാരം വരെ മാത്രമെ നിങ്ങളുടെ ഇന്നോവ വരികയുള്ളുവെന്നും ഹരീഷ് പേരടി പറയുന്നുണ്ട്.
അതേസമയം, പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളാത്തതിനെതിരെയാണ് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍ രംഗത്തുവന്നിരുന്നു.പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഉടനടി നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അതിദാരുണമായ ദുരന്തങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് ഗാഡ്ഗില്‍ പറഞ്ഞത്. 2011ല്‍ താന്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ രാഷ്ട്രീയ ലാഭം മാത്രം മുന്നില്‍ക്കണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തന്റെ മുന്നറിയിപ്പിനെ അട്ടിമറിക്കുകയാണ് ചെയ്തത്. അതിതീവ്ര മഴയും പശ്ചിമഘട്ടത്തെ പരിധിയില്‍ കവിഞ്ഞ് ചൂഷണം ചെയ്തതുമാണ് കേരളം നേരിടുന്ന ദുരന്തങ്ങള്‍ക്കു കാരണമായതെന്ന് ഗാഡ്ഗില്‍ വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റത്തിനൊപ്പം പ്രകൃതി ചൂഷണം കൂടി ഒത്തുച്ചേരുമ്പോഴാണ് കേരളത്തില്‍ സംഭവിക്കുന്നതു പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. സില്‍വര്‍ ലൈന്‍ പ്രോജക്ടുകള്‍ പോലുള്ള പദ്ധതികള്‍ വേണമോ എന്ന് കേരളം ആത്മാര്‍ഥമായി ചിന്തിക്കണം. കുറച്ച് സമയം ലാഭിക്കുന്നതിനു വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നത് എന്തിനാണെന്നും ഗാഡ്ഗില്‍ ചോദിച്ചു.തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫും എല്‍ഡിഎഫും ഗാഡ്ഗിലിനെതിരെ രംഗത്തുവന്നത്. കുടിയേറ്റത്തിന്റെ പേരില്‍ പശ്ചിമഘട്ടം കൈയേറി കോണ്‍ക്രീറ്റ് സൗധങ്ങള്‍ പടുത്തുയര്‍ത്തിയവര്‍ മതത്തിന്റെ പേരില്‍ സംഘടിച്ച് ഗാഡ്ഗിലിനെ വിമര്‍ശിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടവരെ അവര്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി പുറത്താക്കി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്നും അതിനാല്‍ പ്രായോഗികമായ മറ്റൊരു റിപ്പോര്‍ട്ട് ആവശ്യമാണെന്നും പറഞ്ഞ് യുപിഎ സര്‍ക്കാര്‍ കസ്തൂരിരംഗനെ പശ്ചിമഘട്ടത്തെ കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ സര്‍ക്കാരുകള്‍ അവഗണിച്ചു. അതിന്റെയെല്ലാം ദുരന്തഫലം ഇപ്പോള്‍ സാധാരണക്കാര്‍ അനുഭവിക്കുകയാണെന്നും മാധവ് ഗാഡ്ഗില്‍ പറയുന്നു.