അതിശക്തമായ മഴയാണ് കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം ജില്ലയിലെ കുട്ടിക്കലില്‍ കനത്ത നാശനഷ്ടമാണ് മഴ വിതച്ചത്. അവിടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കുട്ടികള്‍ അടക്കം 11 പേരാണ് മരിച്ചത്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിന്റെ വീടും വെള്ളത്തില്‍ മുങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീടിന് മുന്നില്‍ നെഞ്ചോടൊപ്പം നില്‍ക്കുന്ന വീഡിയോ മകന്‍ ഷോണ്‍ ജോര്‍ജും പങ്കുവച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു പി സി ജോർജിന്റെ വീട്ടിലെ വെള്ളപ്പൊക്കത്തിന്റെ വാർത്ത പുറം ലോകം പെട്ടന്ന് അറിഞ്ഞത്. ഇതുപോലൊരു വെള്ളം താന്‍ കണ്ടിട്ടില്ലെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം.
കടുത്ത വെളളപ്പൊക്കത്തിൽ അകപ്പെട്ട പി സി ജോർജിനെയും കുടുംബത്തെയും രക്ഷിച്ചത് എസ് ഡി പി ഐക്കാരാണെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രചരണം നടന്നത്. ഈ വാർത്തയോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോർജ്. എന്നാല്‍ അങ്ങനെ ഒരു സംഭവമേ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പിസി ജോര്‍ജ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്നത് കള്ള പ്രചാരണമാണെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കുന്നത്.
അങ്ങനെ പറഞ്ഞ് ആരെങ്കിലും പ്രചരിപ്പിച്ചാല്‍ ഇല്ലാത്ത കാര്യം പറഞ്ഞ് മുതലെടുക്കുന്ന തെണ്ടികളാണ് അവരെന്ന് വിളിക്കേണ്ടിവരുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. കനത്ത മഴയില്‍ എന്റെ വീടിന്റെ പറമ്പില്‍ വെള്ളം കയറി. അടുക്കളിയില്‍ വെള്ളം കയറിയെങ്കിലും അകത്തേക്ക് കയറിയില്ല. അടുക്കളയിലെ വെള്ളം വീട്ടുകാരും ജോലിക്കാരും ചേര്‍ന്നാണ് വൃത്തിയാക്കിയത്. വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അഞ്ചോളം പാമ്പുകളെ കണ്ടെന്നും പിസി പറയുന്നു.
അതേസമയം വെള്ളം കയറിയെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഓടിയെത്തിയത് സിപിഎമ്മുകാരാണെന്ന് പി സി വ്യക്തമാക്കുന്നു. അവര്‍ ഗേറ്റില്‍ എത്തിയപ്പോള്‍ തന്നെ കുഴപ്പമില്ലെന്ന് കൈകാട്ടി അവരെ പറഞ്ഞയച്ചു. വെള്ളം കയറിയത് അറിഞ്ഞ് ഓടിയെത്തിയത് ചേനാടുള്ള സിപിഎമ്മുകാരാണ്. ദൈവ കൃപ കൊണ്ട് ആരുടെയും സഹായം വേണ്ടി വന്നില്ലെന്നും പിസി ജോര്‍ജ് പറയുന്നു.
ജോർജിന്റെതിന് സമാനമായി പാല ബിഷപ്പിനെയും എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പ്രളയത്തില്‍ രക്ഷിച്ചെന്ന പ്രാചരണവും നടന്നിരുന്നു. അടുത്തിടെ വിവാദമായ നർകോട്ടിക് ജിഹാദിന്റെ പേരിൽ വിമർശനങ്ങൾ ലഭിച്ച പാർട്ടിയായിരുന്നു എസ് ഡി പി ഐ. പ്രശയത്തിൽ എല്ലാ മറക്കുകയും ദുരന്തങ്ങളിൽ നിന്ന് മുഖം നോക്കാതെ സംരക്ഷിക്കാൻ മനസുള്ളവരാണഅ എസ് ഡി പി ഐക്കാര് എന്ന് മനപൂർവ്വം വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിൽ. ഈ പ്രചാരണത്തിലും പി സി ജോര്‍ജ് പ്രതികരിക്കുകയുണ്ടായി.
പാലാ ബിഷപ്പിനെ തല്ലാനും കാലൊടിക്കാനും പദ്ധതി ഇട്ടവരാണ് അവര്‍. ആര്‍ എസ് എസുകാരാണ് ബിഷപ്പിനെ രാമപുരത്തെ അരമനയില്‍ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ്പ് പോയി, പിറകെ ആര്‍ എസ് എസുകാരും. അതുകൊണ്ട് മാത്രം തല്ലുമെന്ന് പറഞ്ഞവര്‍ക്ക് അടക്കാന്‍ കഴിഞ്ഞില്ല. പണ്ടത്തെ എസ് ഡി പി ഐ അല്ല, ഇപ്പോഴത്തെ എസ് ഡി പി ഐ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയ വെള്ളം കാണുന്നത്. എല്ലാ മേഖലയിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. മീനച്ചില്‍ താലൂക്കിലാണ് കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാന്‍ സാധിക്കാതെ ഈരാറ്റുപേട്ട മുങ്ങിപ്പോയിരിക്കുകയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.