തനത് അഭിനയ ശൈലിയിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച നടൻ നെടുമുടി വേണു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. നെടുമുടി വേണുവിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമാ രംഗത്തെ പകയുടേയും പ്രതികാരത്തിന്റെയും രാഷ്ട്രീയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്.
തിലകൻ അടക്കമുളള അഭിനേതാക്കൾ സിനിമയിലെ പ്രതികാര രാഷ്ട്രീയത്തിന് ഇരകളായിട്ടുണ്ട്. എത്രയോ കാലം തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയിരുന്നു. നെടുമുടി വേണുവിനെ 14 വർഷക്കാലം തന്റെ സിനിമകളിലേക്ക് വിളിച്ചിരുന്നില്ലെന്ന് സംവിധിയാകൻ സത്യൻ അന്തിക്കാട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ നെടുമുടി വേണുവിന് അഭിനയിക്കാൻ സാധിക്കാത്തതിന്റെ പേരിലായിരുന്നു ഈ അകൽച്ച. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ചർച്ചയായതിന് പിന്നാലെ നടൻ ഹരീഷ് പേരടി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ് ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ വിമർശനം.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: ” ഇന്ത്യൻ സിനിമയിലെ പ്രതിഭാധനനായ നെടുമുടി വേണുവിനെ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതിന്റെ പേരിൽ 14 വർഷം പുറത്ത്നിർത്തിയ അനുഭവം സംവിധായകൻ തന്നെ തുറന്ന് പറയുന്നു.. മലയാള സിനിമയിലെ പകയുടെ രാഷ്ട്രീയം…12 വർഷമാണ് കൊലപാതകത്തിനുള്ള ശിക്ഷ ഇതിപ്പോൾ 14 വർഷമായില്ലെ എന്ന് ആ മഹാനടൻ ഈ സംവിധായകനോട് സ്വകാര്യം ചോദിക്കേണ്ടി വന്നപ്പോൾ മാത്രമാണ് ശിക്ഷയിൽ ഇളവ് കിട്ടിയതത്രേ..
പക്ഷെ ഈ 14 വർഷവും ആ മഹാനടൻ മലയാള സിനിമയിൽ നിറഞ്ഞാടുകയായിരുന്നു എന്നത് ഒരു പരമാർത്ഥം.. ഒരു ഫാൻസ് അസോസിയേഷനുകളുമില്ലാതെ ഗോപി ചേട്ടന്റെയും തിലകൻ ചേട്ടന്റെയും വേണു ചേട്ടന്റെയും നഷ്ടത്തെ മലയാളി നെഞ്ചോട് ചേർക്കുന്നത് മലയാള സിനിമയുടെ അടുത്ത തലമുറ വായിക്കാനിരിക്കുന്ന ചരിത്രം …
പകയുടെ രാഷ്ട്രിയത്തെ തിലകൻ ചേട്ടൻ തുറന്ന് പറഞ്ഞു… വേണു ചേട്ടൻ സ്വകാര്യം പറഞ്ഞു… എന്തായാലും ഇവരെയൊക്കെ ഒതുക്കാൻ ശ്രമിച്ച പകയൻമാരോട് ഒരു വാക്ക്.. നിങ്ങളുടെ ജന്മം പകയുടെതാണ് … കലയുടെതല്ല.. അതുകൊണ്ട് നിങ്ങളുടെ സൃഷ്ടികൾ കാലത്തെ അതിജീവിക്കില്ല.. ഈ മഹാനടൻമാർ അതിജീവിക്കും… തീർച്ച… കാലം സാക്ഷി… നാടകം സാക്ഷി…”.