ഏത് വിഷയത്തിലാണെങ്കിലും തന്റെ അഭിപ്രായങ്ങള്‍ എന്നും വെട്ടിത്തുറന്നുപറയുന്ന നേതാക്കളില്‍ ഒരാളാണ് പി സി ജോര്‍ജ്. അതുകൊണ്ട് തന്നെ വിവാദങ്ങളും എളുപ്പത്തിൽ ചെന്നു ചാടാറുണ്ട് പി സി ജോർജ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ രംഗത്ത് അദ്ദേഹം ഇന്നും സജീവമാണ്. ജനപക്ഷം നേതാവാണ് അദ്ദേഹം. ഇപ്പോള്‍ നടക്കുന്ന പല സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം വ്യക്തമായ നിലപാട് സ്വീകരിച്ച് രംഗത്തെത്താറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടിവിയില്‍ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് പി സി ജോര്‍ജ്. ഷോയ്ക്കിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് അതൃപ്തി തോന്നാനിടയായ സംഭവത്തെ കുറിച്ചാണ് പി സി ജോര്‍ജ് വെളിപ്പെടുത്തുന്നത്.
ശ്രീകണ്ഠന്‍ നായരുമായുള്ള സൗഹൃ സംഭാഷണത്തോടെയായിരുന്നു ഷോ ആരംഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് പിസി ജോര്‍ജ് പറഞ്ഞത് ഇങ്ങനെ, അത് തോറ്റതായി കൂട്ടേണ്ട, ഇങ്ങനെ ഒരു പരാജയം നേരിടുമെന്ന് താന്‍ കരുതിയില്ല. കഴിഞ്ഞ കാലങ്ങളില്‍ നാടിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ വച്ച് പരിശോധിക്കുമ്പോള്‍, ഒരു കാരണവശാലും തോല്‍ക്കാന്‍ കഴിയില്ല. ഞാന്‍ ഓടുന്ന പോലെയൊന്നും ഓടാന്‍ കേരളത്തിലെ ഒരു എംഎല്‍എയും തയ്യാറാവില്ല. 1980ല്‍ തുടങ്ങിയ ഒട്ടമാണിതെന്നും പി സി ജോര്‍ജ് പരിപാടിക്കിടെ പറഞ്ഞു.
1980 ല്‍ തുടങ്ങിയ ഒട്ടം നിയമസഭ വരെ എത്തി. അതിനപ്പുറത്തേക്ക് ആവര്‍ത്തിച്ചിട്ടില്ല. പഠിക്കുന്നകാലത്ത് മുതല്‍ താന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും. ഒരു മാറ്റവുമില്ല, ശരി കണ്ടാല്‍ ശരിയെന്ന് പറയും , തെറ്റ് കണ്ടാല്‍ തെറ്റെന്ന് പറയും. ഇപ്പോഴും അങ്ങനെയാണ്. ആരോടും എനിക്ക് ഭയമില്ല. ആരെയും ഭയപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെ പോലെ ശുദ്ധനായ ഒരു മനുഷ്യനെ കിട്ടാനില്ലെന്നും പി സി പറയുന്നു. തന്റെ കോളേജ് കാലത്തെ പ്രണയത്തെ കുറിച്ചും പിസി ജോര്‍ജ് പരിപാടിക്കിടെ വെളിപ്പെടുത്തി.
കോളേജില്‍ പഠിക്കുന്ന കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളും പി സി ജോര്‍ജ് പങ്കിട്ടു. അരുവിത്തറ കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് ഒരു രാഷ്ട്രീയവുമില്ല. അന്ന് കായിക ഇനങ്ങളോടാണ് താല്‍പര്യം. പല ടീമുകളുടെയും കോളേജിലെ ക്യാപ്റ്റനായിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് കേരള കോണ്‍ഗ്രസിന്റെ കെ എം ജോര്‍ജെന്ന വലിയ മനുഷ്യനെ കൊണ്ടാണെന്നും പിസി ജോര്‍ജ് പറയുന്നു. കുടുംബ പാരമ്പര്യമായിട്ട് ഞങ്ങള്‍ കേരള കോണ്‍ഗ്രസുകാരായിരുന്നെന്നും പി സി വ്യക്തമാക്കി.
പരാജയങ്ങള്‍ വരുമ്പോള്‍ പിസി ജോര്‍ജ് എങ്ങനെയാണ് എന്ന ചോദ്യമാണ് ശ്രീകണ്ഠന്‍ നായര്‍ പിന്നീട് ചോദിച്ചത്. ആ ചോദ്യത്തിന് പി സി ജോര്‍ജിന്റെ മറുപടി ഇങ്ങനെയായിരുന്നു, പരാജയങ്ങള്‍ വന്നാല്‍ ഞാന്‍ ചിരിക്കും. പരാജയപ്പെട്ടാല്‍ എനിക്ക് യാതൊരു വിരോധവും തോന്നില്ല. ജനങ്ങളുടെ വിധിയെ മാനിക്കുകയെന്നത് ഒരു പൊതു പ്രവര്‍ത്തകന്റെ മാന്യതയാണ്. അല്ലാതെ അതിനെ ആരെയാ കുറ്റപ്പെടുത്തേണ്ടത്- പിസി ജോര്‍ജ് ചോദിച്ചു.
അതേസമയം തനിക്ക് രണ്ട് ഗണ്‍മാന്‍മാരുണ്ടെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. സര്‍ക്കാര്‍ വച്ചിരിക്കുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണത്. പണ്ട് മുതലേ തനിക്കുള്ളതാണ് ഗണ്‍മാന്മാര്‍, ഇപ്പോഴും അത് തുടരുന്നുണ്ട്. എനിക്ക് യാതൊരുഭയവുമില്ല, തന്റെ കയ്യില്‍ ഇപ്പോഴും ഒരു തോക്കുണ്ട്. ആവശ്യം വന്നാല്‍ അത് പ്രയോഗിക്കും. ജീവന് അപകടം വന്നാല്‍ യാതൊരുവിധ സംശയവുമില്ല, ഞാന്‍ അത് ഉപയോഗിക്കുമെന്ന് പി സി ജോര്‍ജ് പറയുന്നു. ഇതിനിടെയാണ്
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തി ബന്ധത്തെ കുറിച്ച് ചാനൽ എം ഡിയും അവതാരകനും കൂടിയായ ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. ആ ചോദ്യത്തിന് പി സി ജോര്‍ജിന്റെ മറുപടി ഇങ്ങനെയായിരുന്നു, അദ്ദേഹം നല്ല ഒരു അഡ്മിനിസ്‌ട്രേറ്ററാണ്. അദ്ദേഹം വൈദ്യുതി മന്ത്രിയായി രണ്ട് വര്‍ഷം ഇല്ലായിരുന്നെങ്കില്‍, ഇന്ന് കേരളം ഇരുട്ടിലാകുമായിരുന്നു. അദ്ദേഹം അന്ന് മന്ത്രിയായിരുന്ന കാലത്ത് തഴയപ്പെട്ട പല പദ്ധതികളും നടപ്പിലാക്കി. 1161 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കി. പിണറായി വിജയന്‍ അത്രയ്ക്കും മിടുക്കനും സമര്‍ത്ഥനുമായിരുന്നു- പിസി ജോര്‍ജ് പറഞ്ഞു.
അദ്ദേഹവുമായി നല്ല ഒരു വ്യക്തി ബന്ധം തനിക്കുണ്ടായിരുന്നു. പക്ഷേ, ഞാന്‍ വി എസിനെ സ്‌നേഹിച്ചു. അതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി, വി എസ് അച്യുതാനന്ദനെ അറസ്റ്റ് ചെയ്യുന്നത് പൂഞ്ഞാറില്‍ വച്ചാണ്. അവിടെ പുരുഷോത്തമന്‍ സാറിന്റെ വീടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാത്ത നടാണല്ലോ പൂഞ്ഞാര്‍. അവിടെ ഒരു കമ്യൂണിസ്റ്റുകാരനുണ്ട്. ആ വീട്ടില്‍ വന്നാണ് അദ്ദേഹം ഒളിച്ചു താമസിക്കുന്നത്. ഇത് ആരോ കണ്ടുപിടിച്ചു. പിന്നീട് പൊലീസ് എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടു പോയി.
എന്റെ നാട്ടില്‍ നിന്നും വേദനയെടുത്ത മനുഷ്യന്‍ എന്ന നിലയില്‍ കേരളം കണ്ട ഏറ്റവും വലിയ പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹം പോയതോടെ കമ്മ്യൂണിസം പോയില്ലേ. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനാണ് അദ്ദേഹം. അങ്ങേരോടുള്ള നന്ദി എന്ന നിലയില്‍ നൂറു ശതമാനം സ്‌നേഹിച്ചു ഞാന്‍. ആ വി എസിനോട് ഞാന്‍ അടുപ്പം കാണിച്ചത് പിണറായിക്ക് അതൃപ്തിയായി. ഇക്കാര്യം എന്നോട് പറഞ്ഞില്ല, പക്ഷേ സംസാരത്തില്‍ നിന്ന് മനസിലായെന്ന് പി സി പറയുന്നു.