ബിജെപി പുനഃസംഘടനയില്‍ ശോഭാ സുരേന്ദ്രനെ മാറ്റി നിര്‍ത്തിയത് പൊട്ടിത്തെറിയിലേക്ക്. ബിജെപിയോടും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോടും പരസ്യമായി നീരസം കാണിച്ചിരിക്കുകയാണ് ശോഭാമ്മ. മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് നേതൃത്വത്തിനെതിരേ കടുത്ത പ്രതികരണവുമായി രംഗത്തുവരുന്നത്.രാഷ്ട്രീയ പ്രവര്‍ത്തനം ബി.ജെ.പി നേതാക്കള്‍ക്ക് സേവനമല്ലെന്നും ജീവിതമാര്‍ഗമാണെന്നും മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ പ്രതികരിച്ചിരുന്നു. പണ സമാഹരണത്തിനുള്ള മാര്‍ഗമായാണ് തെരഞ്ഞെടുപ്പുകളെ പല നേതാക്കളും കാണുന്നതെന്നും തുറന്നടിച്ചതിനുപിന്നാലെ നസീറിനെ സസ്പെന്‍ഡ് ചെയ്ത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തന്നെ രംഗത്തുവന്നു.
ഇതിനുപിന്നാലെ ശോഭാ സുരേന്ദ്രനും അമര്‍ഷം രേഖപ്പെടുത്തി. പുരാണ കഥയിലെ ഉദ്ധരണികൊണ്ടാണ് ശോഭ സുരേന്ദ്രന്റെ ഒളിയമ്പ്. ശോഭയുടെ വാക്കുകള്‍ കൊണ്ടത് സുരേന്ദ്രന്റെ നെഞ്ചത്തു തന്നെ. പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്ന് പറഞ്ഞ ഹിരണ്യ കശിപുവിന്റെ അവസ്ഥ ഓര്‍മിപ്പിച്ചാണ് ശോഭാ സുരേന്ദ്രന്റെ രംഗപ്രവേശം. ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തെ കൊഞ്ഞനം കുത്തുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ഹിരണ്യ കാശിപു ഭീഷണിപ്പെടുത്തിയിട്ടും പ്രഹ്ലാദന്‍ നിലപാടില്‍ ഉറച്ചു നിന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ ശോഭ ഓര്‍മിപ്പിക്കുന്നു. ദേശീയ നിരവാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പദവി പ്രശ്നമല്ലെന്നും പദവി അല്ല ജന പിന്തുണയാണ് പ്രധാനമെന്നും ശോഭ സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിക്കുമ്പോള്‍ കെ.സുരേന്ദ്രനെ തന്നെയാണവര്‍ ഉന്നം വയ്ക്കുന്നത്. ജനപിന്തുണയില്ലാത്ത ഒരാളെ ഗതികേടുകൊണ്ടാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കിയിരിക്കുന്നതെന്ന ധ്വനിയും അതിലുണ്ട്.ആര്‍.എസ്.എസിന്റെ പൂര്‍ണ പിന്തുണയാണ് വിവാദങ്ങള്‍ക്കിടയിലും സുരേന്ദ്രന്റെ നേതൃത്വം തുടരട്ടെ എന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വത്തെ കൊണ്ടെത്തിച്ചത്. തുടര്‍ച്ചയായി ആരോപണ വിധേയരായ അധ്യക്ഷന്‍മാരെ മാറ്റി ഗവര്‍ണറാക്കി അയക്കുന്ന പ്രവണതക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പി.എസ് ശ്രീധരന്‍പിള്ളയുടേയും കുമ്മനം രാജശേഖരന്റെയും പിന്‍മുറക്കാരനാക്കി സുരേന്ദ്രനെയും പറഞ്ഞയച്ചാല്‍ അതു വടികൊടുത്ത് അടിവാങ്ങലാകുമെന്നുതന്നെയാണ് പാര്‍ട്ടി വിലയിരുത്തല്‍.
തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയും കൊടകര കവര്‍ച്ചാ കേസും തിരഞ്ഞെടുപ്പ് കോഴക്കേസുകളും ഗുരുതര ആരോപണങ്ങളായി ഉയര്‍ന്നു വന്നത് സുരേന്ദ്രന്റെയും മറ്റും കസേര തെറിപ്പിക്കുമെന്ന് കരുതിയവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഒട്ടേറെ ആരോപണങ്ങളുടെ നിഴലില്‍ കെ.സുരേന്ദ്രന്‍ തുടരുമ്പോഴും ആ വിഷയങ്ങളെയൊന്നും പാര്‍ട്ടി ഗൗരവതരത്തില്‍ പരിഗണിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.ചോദ്യം ചെയ്യലിനായി അന്വേഷണ ഏജന്‍സികളുടെ അടുക്കലേക്ക് പലതവണ സുരേന്ദ്രന്‍ വിളിക്കപ്പെട്ടു. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തെന്ന് മറുപക്ഷത്തുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതാണ്. എന്നിട്ടും സുരേന്ദ്രന്‍ അതേ സ്ഥാനത്തുതന്നെ.
ബി.ജെ.പിയില്‍ പട്ടിക ജാതിക്കാര്‍ക്കും ന്യൂനപക്ഷ മത വിഭാഗക്കാര്‍ക്കും ഒരു സ്ഥാനവും നല്‍കാറില്ലെന്നും ഇവരെ രണ്ടാംതരം പൗരന്‍മാരായാണ് കാണുന്നതെന്നുമായിരുന്നു ഇന്നലെ എ.കെ നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചില്ല. പകരം എരിതീയില്‍ എണ്ണ ഒഴിച്ച് തീ ആളി കത്തിക്കാന്‍ ശ്രമിച്ചു. ചില മത വിഭാഗങ്ങളെ മാത്രം ഒറ്റപ്പെടുത്തുന്ന രീതി ശരിയല്ല. തൃശൂരില്‍ ഒരു മത വിഭാഗത്തെ ആക്ഷേപിച്ച നേതാവിനെ ശാസിക്കുന്നതിന് പകരം ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഇല്ലാതായി വരികയാണെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കോണ്‍ഗ്രസിനുപിന്നാലെ ബിജെപിയും നേതാക്കള്‍ക്കിടയില്‍ ആസ്വാരസ്യങ്ങള്‍ ഉണ്ടായത് വന്‍ കൊഴിഞ്ഞുപോക്കിന് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.