പാട്ടു പാടിയ എംഎൽഎ യ്ക്ക് വയറു നിറയെ കൊടുത്ത് കെ കെ രമ. വീട്ടമ്മമാര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന സ്വകാര്യബില്ലുമായെത്തിയ പ്രതിപക്ഷാംഗം ടി.വി.ഇബ്രാഹിമിനെതിരെയായിരുന്നു രമയുടെ പ്രതിഷേധം .
അനൗദ്യോഗിക ബില്ലുകളുടെ ദിവസമായ ഇന്നലെ നിയമസഭയില്‍ വീട്ടമ്മമാര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന സ്വകാര്യബില്ലുമായെത്തിയ പ്രതിപക്ഷാംഗം ടി.വി.ഇബ്രാഹിമിനെ എതിര്‍ത്ത് കൊണ്ട് ആര്‍.എം.പി അംഗം കെ.കെ. രമ രംഗത്തെത്തി .
സമൂഹത്തില്‍ വീട്ടമ്മമാരുടെ സേവനത്തിന് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ല. കുടുംബത്തില്‍ ഏറ്റവും അവസാനത്തേക്കായി മാറ്റിവയ്ക്കപ്പെടുന്നത് വീട്ടമ്മമാരുടെ ആവശ്യങ്ങളാണ്. അതിനാൽ വീട്ടമ്മമാർക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നായിരുന്നു ടി വി ഇബ്രാഹിമിന്റെ ആവശ്യം . രാക്കുയിലില്‍ രാഗസദസില്‍ എന്ന സിനിമയിലെ ‘പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന പാട്ടിലെ വരികൾ പാടിക്കൊണ്ടാണ് ഈ കാര്യം ഇബ്രാഹിം സഭയിൽ അവതരിപ്പിച്ചത് .
എന്നാൽ ഇബ്രാഹിമിന്റെ പരാമർശം തീര്‍ത്തും സ്ത്രീവിരുദ്ധമാണെനന്നായിരുന്നു കെ കെ രമ പ്രതികരിച്ചത് . സ്ത്രീകൾക്ക് ക്ഷേമനിധി ബോർഡും വീട്ടുജോലിക്കുള്ള ആനുകൂല്യവും ഒന്നുമല്ല വേണ്ടത് , അവരെ വീട്ടുജോലിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും രമ പറഞ്ഞു. ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനവള്‍ക്ക് അവസരമുണ്ടാകണം. പൊതു അടുക്കളയെന്ന മാനദണ്ഡത്തിലേക്ക് മാറണം. ഇബ്രാഹിം ചൂണ്ടിക്കാട്ടിയ സിനിമാഗാനവും സ്ത്രീവിരുദ്ധമാണെന്നും രമ കുറ്റപ്പെടുത്തി.
രമയുടെ വാക്കുകൾ ഇങ്ങനെ ..
സ്ത്രീകൾ അടുക്കളയിൽ മാത്രമായി കഴിയേണ്ടവരല്ല . അടുക്കള ജോലിക്ക് പെൻഷൻ ഏർപ്പെടുത്തിയല്ല സഭ സ്ത്രീകളോട് നീതി കാണിക്കേണ്ടത് . അവർക്ക് സ്വന്തമായി തൊഴിൽ ചെയ്യാനും സ്വതന്ത്രമായി വരുമാനം ഉണ്ടാക്കാനും കഴിയും വിധം അടുക്കളയിൽ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത് . ഒരു പുസ്തകം വായിക്കാനോ , സ്വാതന്ത്ര്യമായി ചിന്തിക്കാനോ , ചെറു വിനോദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ
അടുക്കള ജോലികളിൽ കുടുങ്ങിക്കിടക്കുകയാണ് അവർ . അതെ സമയം ക്ഷേമനിധി ഏർപ്പെടുത്തി അവരെ തളച്ചിടുന്നതിനു പകരം പൊതു അടുക്കള എന്ന പുരോഗമന ചിന്തയിലേക്കാണ് നമ്മുടെ നിയമസഭ എത്തിചേരേണ്ടതെന്നും കെ കെ രമ പറഞ്ഞു .
പ്രതിപക്ഷ എംഎൽഎ ആയ ടി വി ഇബ്രാഹിം ആണ് ഇത്തരത്തിലൊരു സ്വകാര്യ ബില്ല് സഭയിൽ കൊണ്ടുവന്നത് . ബില്ല് സദുദ്ദേശത്തോടെയാണെന്ന് ഇബ്രാഹിം വാദിച്ചു.
എന്നാൽ കേൾക്കുമ്പോൾ വളരെ സ്ത്രീസൗഹൃദപരമായി തോന്നുമെങ്കിലും അടിസ്ഥാനപരമായി വീട്ടമ്മമാരെ വീണ്ടും വീട്ടകങ്ങളില്‍ തളച്ചിടാനുള്ള പ്രാകൃതമായ ബില്ലാണിതെന്നും സ്ത്രീവിരുദ്ധമാണെന്നും രമ ആരോപിച്ചു. ഇതോടെ ഭരണപക്ഷാംഗങ്ങള്‍ ഡസ്കിലിടിച്ച് രമയെ പിന്തുണച്ചു.
അതെ സമയം കുടുംബം എന്നത് വാണിജ്യ സ്ഥാപനമല്ലെന്നും സാമൂഹ്യമായും സാംസ്കാരികമായും ലിംഗസമത്വപരമായും നിയമപരമായും ക്ഷേമനിധി ബോര്‍ഡ് എന്ന ആവശ്യം അവിടെ സാദ്ധ്യമല്ലെന്നും മന്ത്രി വീണാ ജോര്‍ജ് ബില്ലിന് മറുപടി നല്‍കി. സ്ത്രീകള്‍ക്ക് അഭിപ്രായ, പ്രവര്‍ത്തന സ്വാതന്ത്ര്യം കൂടുതലായി നല്‍കുകയാണ് വേണ്ടത്. വീട്ടമ്മമാരായി അവരെ പരിമിതപ്പെടുത്തേണ്ടതില്ല. സ്ത്രീപക്ഷ നിലപാടുള്ള സര്‍ക്കാരിന് ഈ രീതിയിലുള്ള നിയമനിര്‍മ്മാണം അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇബ്രാഹിം എംഎൽഎ യുടേത് തെറ്റായ ചിന്താഗതിയാണെന്ന കെ കെ രമയുടെ വാദത്തെ അംഗീകരിക്കുന്നതായിരുന്നു മന്ത്രിയുടെ തീരുമാനവും