മലയാള ചലചിത്ര രംഗത്തെ പ്രമുഖ നടൻമാരാണ് സുരേഷ് ഗോപിയും ഗണേഷ് കുമാറും. ഇരുവരും രാഷ്ട്രീയ രംഗത്തും ഒരു പോലെ പ്രബലരുമാണ്. സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പ്രകീർത്തച്ച് പിന്തുണ നൽകിയ ഗണേഷ് കുമാറിതാ ഇപ്പോൾ സുരേഷ് ഗോപിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നു.
തേങ്ങയ്ക്ക് വിലയില്ലാത്ത കാലത്ത് തെങ്ങിന്‍ തൈയുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ബിയിലേക്ക് എത്തുന്ന നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പ്രവര്‍ത്തകരും അംഗത്വം നല്‍കുന്ന യോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം സുരേഷ് ഗോപിയെ പരോക്ഷമായി ട്രോളിയത്. കര്‍ഷക സമരത്തെ എതിര്‍ക്കുകയും അവിടെ കിടന്ന് മഴയും തണുപ്പും അടിക്കുമ്പോള്‍ സമരം നിര്‍ത്തിപ്പൊക്കോളുമെന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടിയുടെ പ്രവര്‍ത്തകനെയാണ് ഗണേഷ് ട്രോളിയത്. സ്മൃതി കേരം എന്ന പേരില്‍ സുരേഷ് ഗോപി നടപ്പാക്കിയ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒന്നരക്കോടി ജനങ്ങള്‍ക്ക് തെങ്ങിന്‍ തൈ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യമാണ് ഗണേഷ് കളിയാക്കാന്‍ ഉപയോഗിച്ചത്.
നേരത്തേ വച്ച തെങ്ങില്‍ നിന്നുള്ള തേങ്ങയ്ക്ക് വില കിട്ടുന്നില്ല. റബറിനിപ്പോള്‍ വില കൂടിയിട്ടുണ്ട്. അത് കോവിഡ് കാരണം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്ലാത്തതു കൊണ്ടാണ്. ഇറക്കുമതി തുടങ്ങുമ്ബോള്‍ കൂടിയ വില റബറിന് കുറയുമെന്നും ഗണേശ് പറഞ്ഞു.
ആരോ അലവാതികള്‍ സോഷ്യല്‍ മീഡിയയില്‍ പഴയ കേരളാ കോണ്‍ഗ്രസ് എന്നെഴുതി. അങ്ങനെ ഒരു കേരളാ കോണ്‍ഗ്രസുണ്ടോ? പഴയ സാധനം എടുക്കുന്ന ആക്രിക്കട എന്ന പറയുന്ന പോലെ പഴയ കേരളാ കോണ്‍ഗ്രസ് ഒന്നില്ല. പഴയതും പുതിയതുമൊന്നുമില്ല ഒറ്റ കേരളാ കോണ്‍ഗ്രസേ ഉള്ളൂ. ഈ പാര്‍ട്ടിയുടെ ലക്ഷ്യം അധികാരമല്ല. ജനങ്ങള്‍ക്ക് വേണ്ടി നല്ലതു ചെയ്യുകയാണ്.
പല കാലങ്ങളിലും അധികാരത്തിന് വേണ്ടി ഭിന്നിച്ചു പോയ നേതൃത്വമാണ് കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ കേരളാ കോണ്‍ഗ്രസ് മാത്രമേ തല്ലിപ്പിരിഞ്ഞു പോയിട്ടുള്ളൂ. ബാക്കി എല്ലാ സംസ്ഥാനങ്ങളും പ്രാദേശിക പാര്‍ട്ടികള്‍ ഭരിച്ചിട്ടുണ്ട് എന്നുള്ളത് വിസ്മരിക്കരുത്. സംസ്ഥാനത്തെ ഏക ജനാധിപത്യ മതേതര കേരളാ കോണ്‍ഗ്രസാണ് ആര്‍ ബാലകൃഷ്ണപിള്ള സ്ഥാപിച്ചത്. മറ്റു കേരളാ കോണ്‍ഗ്രസുകളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ എല്ലാ ജാതി മതസ്ഥരുമുണ്ട്. സാധാരണക്കാരന്റെ പാര്‍ട്ടിയാണിത്. എല്ലാ വിഭാഗത്തിലുമുള്ളവര്‍ നേതൃസ്ഥാനത്തിലുണ്ട്. പാര്‍ട്ടി വളര്‍ച്ചയുടെ പാതയിലാണ് എന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഓണ്‍ലൈന്‍ മുഖേനെയാണ് പാർട്ടിയിൽ അംഗത്വം നല്‍കുന്നത്. ഇതിനായി പ്രത്യേക സോഫ്ട്വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അംഗത്വം നല്‍കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് ബി. അധികാരത്തിലെത്തുന്നതിനായി എന്തും കാട്ടിക്കൂട്ടുന്നു പറയുന്ന, പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാകില്ല കേരളാ കോണ്‍ഗ്രസ് ബി യെന്നും ഗണേഷ് കുമാർ പറയുന്നു. വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാനില്ല. മനുഷ്യന് ഉപകാരം ചെയ്യുന്ന പാര്‍ട്ടിയാകണം. ഇതിനായി ഗാന്ധിജിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യുന്നത്. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരുണ്ടാകണം എന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് കേരളാ കോണ്‍ഗ്രസ് ബി സഫലമാക്കുന്നത്.
പലവിധ ആശയങ്ങള്‍ പ്രസംഗിച്ചും പറഞ്ഞും നടക്കുന്ന രാഷ്ട്രീയക്കാരുണ്ട്. അതൊക്കെ അധികാരത്തിലെത്തുന്നതിനുള്ള മാര്‍ഗങ്ങളുടെ ഭാഗമാണ്. അധികാരത്തിന് അപ്പുറം ആള്‍ക്കാരെ സഹായിക്കുന്ന ഒരു പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് മാറും. നമുക്ക് ഏതു വിഷയത്തിലും പ്രതികരിക്കാം. പക്ഷേ, നമ്മള്‍ എന്തു ചെയ്യുന്നുവെന്ന് നാട്ടുകാര്‍ അറിയണം. ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ അവര്‍ക്ക് മുന്നില്‍ അറിയപ്പെടുകയും വേണമെന്ന് ഗണേശ്‌കുമാര്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗവും കെടിയുസി (എം) ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ. ജേക്കബിന് അംഗത്വം നല്‍കിയാണ് അംഗത്വ വിതരണം ഗണേഷ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. 46 വര്‍ഷമായി കേരളാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന താന്‍ ജില്ലാ നേതൃത്വത്തിന്റെ അവഗണനയില്‍ മനം നൊന്താണ് പാര്‍ട്ടി വിട്ടതെന്നും എന്നും കേരളാ കോണ്‍ഗ്രസുകാരനായിരിക്കണമെന്നുള്ളതു കൊണ്ടാണ് സ്ഥാപക നേതാവിന്റെ പാര്‍ട്ടിയിലേക്ക് ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെജി പ്രേംജിത്ത് അധ്യക്ഷത വഹിച്ചു.