മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് തീവ്രവാദബന്ധമുണ്ടെന്ന് തെളിയിക്കുന്ന പോലീസിന്റെ 5000 പേജുള്ള കുറ്റപത്രം. കാപ്പന്‍ മുസ്ലിം വികാരം ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ലേഖനങ്ങള്‍ കമ്യൂണിസ്റ്റ്-മാവോയിസ്റ്റ് അനുകൂലമാണെന്നും പറയുന്നു. ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകനെതിരെയാണ് യു.പി പൊലീസിന്റെ കുറ്റപത്രം. കാപ്പന്‍ ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല പെരുമാറിയതെന്ന് യു.പി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
കാപ്പന്‍ മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ്, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, ദല്‍ഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ വിശദാംശങ്ങളാണ് കുറ്റപത്രത്തിലുള്ളത്.രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ കാര്യവും പരാമര്‍ശിച്ചിട്ടുണ്ട്.മലയാള മാധ്യമങ്ങളില്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ സിദ്ദീഖ് കാപ്പന്‍ എഴുതിയിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
ഹാത്രാസില്‍ ഭരണകൂടത്തിനെതിരെ ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കാപ്പനും അറസ്റ്റിലായ റഹ്മാനും ശ്രമിച്ചുവെന്ന് രണ്ട് ദൃക്സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം പൊലീസ് വാദങ്ങളെയെല്ലാം കാപ്പന്‍ അഭിഭാഷകന്‍ തള്ളി. ഹാത്രാസ് സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് കാപ്പന്‍ അറസ്റ്റിലായതെന്നും ഹാത്രാസിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്നുമാണ് അഭിഭാഷകന്‍ വാദിച്ചത്. ഏപ്രിലില്‍ യു.പി പൊലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കാപ്പനോ നിയമവിദഗ്ധര്‍ക്കോ നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ കുറ്റപ്പെടുത്തി. ഇതിന്റെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
കാപ്പന്‍ എഴുതിയ 36 ലേഖനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഈ സംഘടന യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിരോധിക്കാന്‍ വിചരിക്കുന്നതാണ്. ലേഖനങ്ങളിലൊന്ന് 2019 ഡിസംബറില്‍ ആരംഭിച്ച വിവാദ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെക്കുറിച്ചാണ്. ശഹീന്‍ ബാഗ് പ്രക്ഷോഭത്തിനിടെ കപില്‍ ഗുര്‍ജാര്‍ നടത്തിയ വെടിവെപ്പിനെ മഹാത്മാഗാന്ധിയുടെ കൊലപാതകവുമായിട്ടാണ് ലേഖനം താരതമ്യപ്പെടുത്തുന്നത്. ഡല്‍ഹി പൊലീസ് പ്രതിഷേധം കൈകാര്യം ചെയ്ത രീതിയെയും ലേഖനം വിമര്‍ശിക്കുന്നു.
സിദ്ദീഖ് കാപ്പന്റെ പത്രപ്രവര്‍ത്തനം മുസ്‌ലിംങ്ങളെ ഇളക്കിവിടാനും കലാപങ്ങളും വര്‍ഗീയ വികാരങ്ങളും ഉണര്‍ത്താന്‍ ആഗ്രഹിക്കുന്ന പി.എഫ്.ഐയുടെ അജണ്ട കൂടുതല്‍ മെച്ചപ്പെടുത്താനും മാത്രമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, സിദ്ദീഖ് കാപ്പന്റെ കേസില്‍ സര്‍ക്കാര്‍ കക്ഷിചേരണമെന്ന് ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളും ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ്. അവര്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരകളാണ്. അവരുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും ഐക്യദാര്‍ഢ്യ സമിതി കോഴിക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.