എആര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സിപിഎം നേതാക്കളും തള്ളിപ്പറഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ ജലീലിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. കെടി ജലീല്‍ സിപിഎം രാഷ്ട്രീയമല്ല മറിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിന് അനുകൂലമായ അഭിപ്രായരൂപീകരണം നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എംഎസ്‌എഫ് ഹരിത നേതാവ് ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു. കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുകയെന്നത് ബിജെപിയുടെ ലക്ഷ്യമാണ്. ജലീലിന്റേത് സി.പി.എം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ കെ.ടി ജലീലിന് പറയാനുള്ളു എന്നാണ് മനസിലാക്കേണ്ടതെന്നും തഹ്ലീയ ഫെയിസ്ബുക്കില്‍ കുറിച്ചു.
ഫാത്തിമ തഹ്ലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നതിങ്ങനെ,
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് വരുത്തി തീര്‍ക്കേണ്ടത് ദീര്‍ഘകാലമായുള്ള ബി.ജെ.പി അജണ്ടയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് ആനുകൂലമായ അഭിപ്രായ രൂപീകരണം നടത്താന്‍ വേണ്ടിയാണ് ഈ വാദം അവര്‍ ഉയര്‍ത്തുന്നത്.
ഈ ബി.ജെ.പി അജണ്ടയാണ് ലീഗിനെ തകര്‍ക്കാന്‍ വേണ്ടി കെ.ടി ജലീല്‍ ഏറ്റെടുത്തിരിക്കുന്നത്. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്നും വിരുദ്ധമായി എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഇ.ഡിയെ ജലീല്‍ ക്ഷണിച്ചു വരുത്തിയതില്‍ നിന്നും സി.പി.എം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ കെ.ടി ജലീലിന് പറയാനുള്ളു എന്നാണ് മനസിലാക്കേണ്ടത്. എആര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ട മേഖലയല്ല.
സാധാരണഗതിയില്‍ സംസ്ഥാന ഗവണ്‍മെന്റ് ആവശ്യമായ നടപടി എടുത്തുകൊണ്ടിരിക്കുന്നതാണ്. അദ്ദേഹം പരാമര്‍ശിച്ച ബാങ്കിന്റെ കാര്യത്തില്‍ കോര്‍പ്പറേറ്റീവ് ഡിപാര്‍ട്ട്മെന്റ് കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. ഇപ്പോള്‍ ഒരു കോടതിയുടെ സ്റ്റേ നിലവില്‍ക്കുന്നതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാന്‍ പറ്റാതിരുന്നത്. ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത് സാധാരണനിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ അന്വേഷണ സംവിധാനമുണ്ട്. ആ അന്വേഷണം പുരോഗമിക്കുകയാണ്. അത് തുടര്‍ന്ന് നടക്കാത്തത് കോടതി ഇടപെടലിന്റെ ഭാഗമായിട്ടാണ്. ഇക്കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അന്വേഷണത്തിന് ഒരു തടസവും ഇവിടെയുണ്ടാകില്ല. കുറ്റം എന്തെങ്കിലും ഇവിടെയുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാവും.” എന്നാണ് ഫാത്തിമ ഫേസ് ബുക്കിൽ കുറിച്ചത്.