സ്വാതന്ത്ര്യത്തിന് ഒരുപാട് നിര്‍വചനങ്ങള്‍ ഉണ്ട്. മഹാനായ ടാഗോര്‍ ഗീതാഞ്ജലിയില്‍ സ്വാതന്ത്ര്യത്തെ വിശേഷിപ്പിച്ചത് നിര്‍ഭയമായ മനസും ഉയര്‍ന്ന ശിരസുമായി മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗം എന്നാണ്. നിര്‍ഭയമായ മനസിനെയും ഉയര്‍ന്ന ശിരസിനെയും ടാഗോര്‍ സ്വാതന്ത്ര്യമായി കണക്കാക്കിയെങ്കില്‍, മാധ്യമം ദിനപത്രം അതിന് തിരുത്ത് ആവശ്യപ്പെടുകയാണ്.സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ മാധ്യമം പത്രത്തിന്റെ തലക്കെട്ട് ‘അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍’ എന്നായിരുന്നു. സ്വാതന്ത്ര്യത്തിന് പുതിയ നിര്‍വചനം മാധ്യമം പത്രം നല്‍കുകയാണ്
താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച വാര്‍ത്ത പുറത്തുവന്ന് മിനിറ്റുകള്‍ക്കകം മാധ്യമം ദിനപത്രത്തിന്റെ ‘സ്വതന്ത്ര അഫ്ഗാനിസ്ഥാനി’ല്‍നിന്നും ലക്ഷക്കണക്കിന് മനുഷ്യരാണ് പ്രാണന്‍ കയ്യില്‍ പിടിച്ച് പലായനം ചെയ്യുന്ന ദൃശ്യം ലോകം കണ്ടത്.വിമാനത്തിന്റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്ന, മാധ്യമം പത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘വിസ്മയിപ്പിക്കുന്ന കാഴ്ച’കളാണ് ലോകം കണ്ടത്. ഇന്ന് അഫ്ഗാനിസ്ഥാനിലെ സ്വാതന്ത്ര്യം വല്ലാത്തൊരു സ്വാതന്ത്ര്യമാണ്, താടി വടിച്ചാല്‍ തലയറുത്ത് കളയുന്ന സ്വാതന്ത്ര്യമാണ് അഫ്ഗാനിലുള്ളത്. സ്‌കൂളില്‍ പോകുന്ന കുട്ടികളെ കൊന്നു കളയുന്ന സ്വാതന്ത്ര്യമാണ്. വീടിന് പുറത്തിറങ്ങുന്ന സ്ത്രീകളെ വെടിവെച്ച് കൊല്ലുന്ന സ്വാതന്ത്ര്യമാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത താലിബാന്റെ ആഘോഷ വെടിവെപ്പില്‍ 17 മരണം എന്നാണ്. മലയാള ഭാഷക്ക് പുതിയൊരു വാക്ക് കൂടി ലഭിച്ചിരിക്കുകയാണ്. ആഘോഷ വെടിവെപ്പ്!.
അഫ്ഗാനില്‍ ഇപ്പോള്‍ ഇങ്ങനെയാണ് എല്ലാ ആഘോഷങ്ങള്‍ക്കും വെടിവെപ്പ് നിര്‍ബന്ധമാണ്. മനുഷ്യന്റെ രക്തം അഫ്ഗാന്റെ മണല്‍ത്തരികളെ ആര്‍ദ്രമാക്കുമ്പോഴാണ്, ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന ഭയത്തിന് മുന്നില്‍ വീടിനകത്ത് തന്നെ സ്ത്രീകള്‍ ഒളിച്ചുനില്‍ക്കുന്നൊരു രാജ്യത്തെയാണ്, കയ്യില്‍ കിട്ടിയ വസ്ത്രങ്ങളുമായി അതിര്‍ത്തിക്കപ്പുറത്തേക്ക് ഒരു ജനത പലായനം ചെയ്യുമ്പോഴാണ് മാധ്യമം ദിനപത്രം ആവേശപൂര്‍വം സ്വതന്ത്ര അഫ്ഗാന്‍ എന്ന് വാര്‍ത്തയെഴുതുന്നത്.താലിബാന് അഫ്ഗാനിസ്ഥാനില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും കേരളത്തില്‍ അങ്ങനെയൊരു മുഖപത്രം പ്രസിദ്ധീകരിക്കുന്നുണ്ട് എന്നാണ് ആവേശ പൂര്‍വ്വം മാധ്യമം ദിനപത്രം തങ്ങളുടെ തലക്കെട്ടുകളിലൂടെയും വാര്‍ത്തകളിലൂടെയും ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നത്.
മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അശയങ്ങളെ പ്രതിഫലിപ്പിക്കാനും, മനുഷ്യക്കുരുതിയെ മുഖം നോക്കാതെ എതിര്‍ക്കാനും മാധ്യമം ദിനപത്രത്തിന് ഇനി എത്ര കാലം കഴിയണം എന്ന ചോദ്യം ഇത്തരം തലക്കെട്ടുകളും വാര്‍ത്തകളും അവശേഷിപ്പിക്കുന്നുണ്ട് എന്നാണു എം സ്വരാജ് ഒരു സ്വകാര്യ പാത്രനിനു നൽകിയ അഭിമുഖത്തിൽ എഴുതിയത്. എന്നാൽ മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങളെ എ കെ 47 കൊണ്ട് അടിച്ചമർത്തുന്ന തീവ്രവാദികളുടെ ഒരു ഭരണകൂടത്തെ നോക്കി “സ്വതന്ത്ര അഫ്‌ഗാൻ ” എന്ന് വിളിക്കാൻ ആർക്കാണ് കഴിയുക എന്ന ചോദ്യമുയർത്തി ബഷീർ വള്ളിക്കുന്നും രംഗത്തെത്തി , താലിബാൻ അഫ്‌ഗാനിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുകയും അമേരിക്കൻ സേനയുടെ അവസാന സൈനികനും അവിടം വിടുകയും ചെയ്തപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ പത്രം ചുവന്ന അക്ഷരത്തിൽ എഴുതിയ ബാനർ ഹെഡ് ലൈൻ ‘സ്വതന്ത്ര അഫ്‌ഗാൻ’ എന്നാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ തലക്കെട്ടായിരുന്നു അത്. രണ്ടര പതിറ്റാണ്ട് മുമ്പ് താലിബാൻ ആദ്യമായി അഫ്‌ഗാൻ കീഴടക്കിയപ്പോൾ അന്ന് മാധ്യമം നൽകിയ തലക്കെട്ട് ‘വിസ്മയമായി താലിബാൻ’ എന്നതാണ്. താലിബാൻ എന്തെന്ന് ലോകം ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്ത ആ കാലത്ത് അബദ്ധത്തിൽ സംഭവിച്ച ഒരു ‘വിസ്മയ’മാണ് അതെന്ന് കരുതുന്നവരും അങ്ങനെ ന്യായീകരിച്ചവരും ധാരാളമാണ്.. എന്നാൽ താലിബാൻ എന്തെന്ന് ലോകം തിരിച്ചറിയുകയും അവരുടെ കൊടും ക്രൂരതകളും ഭീകര പ്രവർത്തനങ്ങളും നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്ത ശേഷവും അവർ തോക്കിൻ മുനയിൽ പിടിച്ചടക്കിയ അഫ്‌ഗാനിസ്ഥാനെ ‘സ്വതന്ത്ര അഫ്‌ഗാൻ’ എന്ന് വിളിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?.. സാധിക്കും, ജമാഅത്തെ ഇസ്‌ലാമിക്ക് മാത്രം.. കാരണം അവർ ഇത്തരം മതരാഷ്ട്രങ്ങളുടെ സംസ്ഥാപനം അടിസ്ഥാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ്.
വിശ്വാസത്തിന്റെ പേര് പറഞ്ഞു, അതിന്റെ ചിഹ്‌നങ്ങൾ ഉയർത്തിക്കാട്ടി, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പതാകയും വഹിച്ചു കൊണ്ട് മതത്തെ ഹൈജാക്ക് ചെയ്ത് ഭരണം പിടിച്ചെടുത്ത ഒരു പറ്റം ഭീകരരിൽ നിന്ന് ഒരു ജനത എങ്ങിനെ ഓടിയൊളിക്കുന്നു എന്നതിന്റെ നേർചിത്രമാണ് നാം കണ്ടത്. ആ രാജ്യത്തെയാണോ നിങ്ങൾ സ്വതന്ത്ര അഫ്‌ഗാൻ എന്ന് വിളിക്കുന്നത്. ആ മനുഷ്യരെയാണോ നിങ്ങൾ സ്വാതന്ത്ര്യം നേടിയ ജനത എന്ന് വിളിക്കുന്നത്?മുമ്പുണ്ടായിരുന്നതിനേക്കാൾ മോശവും ഭീകരവുമായ ഒരവസ്ഥയിലേക്ക് ഒരു രാജ്യം പോകുമ്പോൾ അതിനെ സ്വാതന്ത്ര്യം എന്നാണോ വിളിക്കേണ്ടത് എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. അഫ്‌ഗാൻ ജനതക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, മതഭീകരരുടെ കീഴിലെ അടിച്ചമർത്തലാണ്. അഫ്‌ഗാനിൽ നിന്ന് രക്ഷപ്പെട്ട് ബെൽജിയം എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഒരു പൂമ്പാറ്റയെപ്പോലെ തുള്ളിച്ചാടിയ ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം ലോകമെങ്ങും വൈറലായിരുന്നു. അഫ്‌ഗാൻ ജനതയുടെ പ്രതീകമാണ് ആ പെൺകുട്ടി. കുറച്ച് കൂടി സ്പെസിഫിക്കായി പറഞ്ഞാൽ അഫ്‌ഗാനിലെ പെൺകുട്ടികളുടേയും സ്ത്രീകളുടേയും പ്രതീകം. രക്ഷപ്പെട്ടോടാൻ കഴിയാത്ത, താലിബാനും അവരുടെ മതരാഷ്ട്രവും അടിച്ചേല്പ്പിക്കുന്ന ദുരിതങ്ങളുടെ നടുക്കടലിൽ മുങ്ങിത്താഴുന്ന ഒരു ജനതയുടെ നിലവിളി കൂടി രക്ഷപ്പെട്ടപ്പോൾ തുള്ളിച്ചാടുന്ന ആ പെൺകുഞ്ഞിൽ നമുക്ക് കാണാൻ കഴിയണം. അതുപോലെ രക്ഷപ്പെട്ടോടാൻ കഴിയാതെ, തോക്കിനും ബോംബിനും കീഴിൽ, കലയും സാഹിത്യവും വിദ്യാഭ്യാസവും സിനിമയും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന ഒരു ജനതയെ നോക്കി അവർ സ്വതന്ത്രരാണ് എന്ന് പറയുന്നതിലും വലിയ അശ്ളീലം വേറെയെന്തുണ്ട്? എന്നും ബഷീർ വള്ളിക്കുന്ന് ചോദിച്ചു.
താലിബാൻ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും മൗലിക അവകാശങ്ങൾ പൂർണമായും ഇല്ലായ്മചെയ്തതോടെ കടുത്ത പ്രതികരണങ്ങളുമായി നിരവധിപേരാണ് രംഗത്ത് വരുന്നത് .