സ്ത്രീധനത്തിന്റെ പേരില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ചിലര്‍ മാതൃകയായി രംഗത്തെത്തുന്നു. ഈ ദമ്പതികളാണ് എല്ലാവര്‍ക്കും മാതൃകയായത്. നമുക്കീ താലിമാല മാത്രം മതിയെന്ന് പറഞ്ഞ വരന്‍ മണ്ഡപത്തില്‍വെച്ച് തന്നെ വധുവിന്റെ സ്വര്‍ണാഭരണങ്ങളെല്ലാം ഊരി വാങ്ങി വധുവിന്റെ വീട്ടുകാരെ ഏല്‍പ്പിക്കുകയായിരുന്നു. നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ.വി. സത്യന്‍- ജി. സരസ്വതി ദമ്പതിമാരുടെ മകന്‍ സതീഷ് സത്യനും നൂറനാട് പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ ആര്‍. രാജേന്ദ്രന്‍-പി. ഷീല ദമ്പതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹ വേദിയാണ് മാതൃകപരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
മണ്ഡപത്തില്‍ വെച്ച് ചടങ്ങ് നടന്നുകൊണ്ടിരിക്കെ വരന്‍ വധുവിനോട് പറയുകയായിരുന്നു. നമുക്ക് ഈ താലിമാല മാത്രം മതിയെന്ന്. ശ്രുതിക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ ഓരോ കൈയിലും ഓരോ വള കൂടിയാവാം. ശ്രുതിക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല.അന്‍പതു പവനില്‍ ബാക്കി ആഭരണങ്ങള്‍ ഊരി നല്‍കുകയായിരുന്നു. ഇത് വധുവിന്റെ അച്ഛനമ്മമാരെ ഏല്‍പ്പിച്ച് സതീഷ് പറഞ്ഞതിങ്ങനെ. എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനമെന്ന്. വന്‍ കരഘോഷത്തോടെയാണ് വരന്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവര്‍ സ്വീകരിച്ചത്.
നൂറനാട് പണയില്‍ ക്ഷേത്ര നടയിലായിരുന്നു വിവാഹം നടന്നത്. മെയ് 13ന് നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക്ഡൗണ്‍ മൂലമാണ് മാറ്റിയത്. 28 കാരനായ സതീഷ് സത്യന്‍ നാഗസ്വര കലാകാരനാണ്.കല്യാണത്തിനും ക്ഷേത്ര പൂജയ്ക്കുമൊക്കെ കച്ചേരി നടത്തിക്കിട്ടുന്നതിന്റെ വിഹിതം മാത്രമാണ് വരുമാനം.
സംസ്ഥാനത്ത് സ്ത്രീധന സമ്പ്രദായത്തില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ദുരന്തം ഇല്ലാതാക്കാന്‍ ഇനി വരുന്ന തലമുറ ഇതുപോലെ ഒത്തൊരുമിച്ച് നിന്നാല്‍ ഒരു നിയമവും ഇതിനെതിരെ ഉണ്ടാക്കേണ്ടതായി വരില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അതേസമയം, വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. വിസ്മയയുടെ വീട്ടില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ നടത്തിയ ആക്രമണം പുനരന്വേഷിക്കുന്നതിന് പോലീസ് നിയമോപദേശം തേടും. നിയമപരമായ തടസ്സങ്ങളെ തുടര്‍ന്ന് കിരണ്‍കുമാറിനെ ഇനി വിസ്മയ കേസില്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ ലഭിക്കില്ല.
നിയമപ്രകാരം കസ്റ്റഡിയിലുള്ള പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ പോലീസ് ഉടന്‍ അപേക്ഷസമര്‍പ്പിക്കണം. അതേസമയം, വിസ്മയ കേസില്‍ അഞ്ചല്‍ ഉത്ര കൊലക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിനെ നിയോഗിക്കണമെന്ന് വിസ്മയയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യം മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.