ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ്വ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഉപവാസം നടത്തുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സര്‍ക്കാരിനെതിരെയുള്ള സമരമായിട്ടാണ് കാണാന്‍ സാധിക്കുക. പത്ത് മണിക്കൂറാണ് ഗവര്‍ണര്‍ ഉപവാസമിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ ഉപവാസം ആറ് മണിവരെ നീളും. രാജ്ഭവനില്‍ ഉപവസിക്കുന്ന ഗവര്‍ണര്‍ പിന്നീട് 4.30 മുതല്‍ ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനില്‍ നടത്തുന്ന ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തിലും പങ്കെടുക്കും.
കേരളത്തില്‍ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവര്‍ണറാണ് ആരിഫ് മുഹമ്മദ്. സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതികളെ പറ്റി എടുത്ത് പറഞ്ഞ ഗവര്‍ണര്‍ തന്റെ സമയം സ്ത്രീധനത്തിന് എതിരാണെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ ചൂടുപിടിച്ച വാര്‍ത്തയായിരിക്കുകയാണ് ഗവര്‍ണറുടെ ഉപവാസം. കഴിഞ്ഞ ദിവസം കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരണമടഞ്ഞ വിസ്മയയുടെ വീട്ടിലും ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി വി.സിമാരുടെ യോഗവും ഗവര്‍ണര്‍ വിളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണിതെന്നും ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇതിനോട് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ ഭരണതലവന്‍ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍ക്കാരാണ്. വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ് എന്നും മുരളഴീധരന്‍ പറയുന്നു. മുരളീധരന്‍ പറയുന്നതിങ്ങനെ…കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ബഹു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ജിയ്ക്ക് അഭിവാദ്യങ്ങള്‍. ഒരു പക്ഷേ ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണ് കേരള ഗവര്‍ണറുടെ ഉപവാസം. രാജ്ഭവന്റെ ചട്ടക്കൂടുകളിലൊതുങ്ങാത്ത ആര്‍ജ്ജവമുള്ള പൊതുപ്രവര്‍ത്തകനാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച ശബ്ദം. ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള തന്റെ പ്രതിഷേധത്തിലൂടെ ബഹു.ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെ. സംസ്ഥാനത്തിന്റെ ഭരണതലവന്‍ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍ക്കാരാണ്.
വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന നാടായി കേരളം. ആറു വയസ്സുകാരിയെ മൂന്നു വര്‍ഷമായി ക്രൂരമായി പീഡിപ്പിച്ച് കൊന്നയാള്‍ ഭരണകക്ഷിയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതാവും. എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടര്‍ക്ക്. നിയമവാഴ്ച സമ്ബൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു കേരളത്തില്‍. ലഹരി കടത്ത്, സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ ഇഷ്ടലക്ഷ്യമാണിന്ന് നമ്മുടെ സംസ്ഥാനം.
തോക്കു ചൂണ്ടി ആളെത്തട്ടിക്കൊണ്ടു പോകലും കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടലും എല്ലാമായി അധോലോകത്തിന്റെ തേര്‍വാഴ്ചയും.ആഭ്യന്തര വകുപ്പ് ഇത്ര ദയനീയമായി പരാജയപ്പെട്ട കാലഘട്ടം സമീപകാലത്തുണ്ടായിട്ടില്ല. പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് അപ്പോഴും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്തവര്‍ അധികാര കസേരയില്‍ തുടരുന്നത് നാടിന്റെ ഗതികേടാണെന്നും വി മുരളീധരന്‍ പ്രതികരിച്ചു.
എന്തായാലും ഗവര്‍ണറുടെ ഈ ഉപവാസം സര്‍ക്കാരിനെതിരെ നിരവധി ചോദ്യങ്ങള്‍ വിരല്‍ചൂണ്ടും എന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തെ ഗവര്‍ണര്‍ തന്നെ ഇങ്ങനെയൊരു നടപടി സ്വീകരിക്കുമ്പോള്‍ ഇവിടെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന കാര്യത്തില്‍ ഊന്നല്‍ വരികയാണ്.