വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചാ വിഷയം. എന്നാല്‍, ഈ അച്ഛന്റെ വേദന കേള്‍ക്കാതെ പോകരുത്. കൊലചെയ്യപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. രാഷ്ട്രീയ വിവാദങ്ങള്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ എല്ലാവരും സഹായിക്കണമെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെടുന്നു.
സംഭവത്തില്‍ യൂത്ത് ഇടത്-വലത് യുവജന സംഘടനകളുടെ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയെ അച്ഛന്‍ പ്രതികരണവുമായി എത്തിയത്. മകള്‍ക്കുണ്ടായ ദുരന്തത്തില്‍ കുടുംബം തകര്‍ന്നിരിക്കുകയാണെന്നും കുടുംബത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും, കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നുണ്ട്. ഷാള്‍ കഴുത്തില്‍ കുരുങ്ങി മകള്‍ മരിച്ചെന്ന് മാത്രമാണ് തങ്ങള്‍ കരുതിയിരുന്നതെന്നും പോലീസ് ഇടപെടല്‍ കൊണ്ടു മാത്രമാണ് മകളുടെ മരണത്തിലെ സത്യം പുറത്തറിഞ്ഞതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
അതേസമയം, വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എംപി സുരേഷ് ഗോപി സന്ദര്‍ശിക്കുകയുണ്ടായി. കേരളത്തിന് മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ ക്ഷതമാണ് ഏല്‍പ്പിക്കുന്നതെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടവും വേദനയുമാണെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഇത് ക്ഷതമാണുണ്ടാക്കിയിരിക്കുന്നതെന്നും വീട് സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനും കുടുംബത്തിനും എല്ലാ പിന്തുണയും സംരക്ഷണവും സുരേഷ് ഗോപി നല്‍കി. ഇത്തരം സംഭവങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുവദനീയമാണോയെന്ന് ചോദിച്ച അദ്ദേഹം ഇതിനുപിന്നില്‍ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണമെന്നും പറയുകയുണ്ടായി.
മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ നാട് നന്നാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. യുവാവ് കുഞ്ഞിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ അര്‍ജുന്‍ എന്ന 22 കാരനായിരുന്നു. മൂന്ന് വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചന്നെ വാര്‍ത്തയാണ് പിന്നീടുള്ള ദിവസങ്ങളില്‍ പുറത്തുവന്നത്.