ഇസ്രായേലിൽ ഹമാസ് റോക്കെറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്നലെ രാത്രി പത്തു മണിയോടെ ഇടുക്കി കീരിത്തോടുള്ള സ്വവസതിയിലെത്തിച്ചു.
ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച സൗമ്യയുടെ മൃതദേഹം വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങി. ഇസ്രായേൽ എംബസി പ്രതിനിധിയായ റോണി യദീദിയ അന്ത്യാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റു വാങ്ങി. ഇടുക്കിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ബന്ധുക്കൾക്കൊപ്പം എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ പി.ടി തോമസ് , ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ എന്നിവരും സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
എന്നാൽ കേരളസർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് ഒരാൾ പോലും സൗമ്യയെയോ കുടുംബത്തെയോ തിരിഞ്ഞു നോക്കിയിട്ടില്ല എന്നത് വേദനാജനകമാണ്. മരണപ്പെട്ടത് ആരുമാകട്ടെ , എവിടെവെച്ചോ , എന്തിന്റെ പേരിലോ ആകട്ടെ, എന്നാൽ നഷ്ടമായ ആ ജീവൻ നമ്മുടെ കേരളക്കരയിലെ ഒരമ്മയുടേതാണ്. ജനാധിപത്യവിശ്വാസത്തിലൂന്നി ജീവിക്കുന്നുവെന്ന് വീമ്പു പറയുന്ന കേരളമണ്ണിന്റെ അവകാശികളിലൊരാളാണ്. രാജ്യങ്ങളുടെ കുടിപ്പകയിൽ വെണ്ണീറായ ആ പെൺകുട്ടിയുടെ മൃതദേഹത്തോട് പോലും കേരള സർക്കാർ കാട്ടിയ അനീതിയാണ് ഈ അവഗണന. നിങ്ങൾ ഇസ്രയേലിനെ എതിർക്കുകയോ ഫലസ്തീന് വേണ്ടി കരയുകയോ ചെയ്തോളു. അതൊക്കെ നിങ്ങളുടെ വ്യക്തിപരമായ കാര്യം. എന്നാൽ മരണങ്ങളിൽ പോലും വർഗീയത കാണുന്ന ഇടതു സർക്കാരിന്റെ നയത്തോട് പുച്ഛം തോന്നുന്നതിൽ തെറ്റുപറയാനാവുമോ ?
മരണപ്പെട്ട സൗമ്യ ഇസ്രായേൽ പൗര അല്ലാതിരുന്നിട്ടുപോലും സൗമ്യക്കും കുടുംബത്തിനും വേണ്ടുന്ന എല്ലാ സഹായങ്ങളും ഇസ്രായേൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ജന്മനാട് സൗമ്യയ്ക്ക് നൽകിയ പരിഗണന എന്താണ് എന്നത് ചോദ്യചിഹ്നമാകുന്നു. നായ ചത്താലും ആന ചരിഞ്ഞാലും ഔദ്യോഗിക ബഹുമതികൾ നൽകി വാർത്തയാക്കുന്ന ഇടതുസർക്കാർ അന്യദേശത്ത് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മരണം അറിഞ്ഞില്ല എന്നതിൽ നിന്നും മനസിലാക്കേണ്ടത് എന്താണ്?
സത്യത്തിൽ പിണറായി വിജയൻ എന്ന സ്വേച്ഛാധിപതിയെ വിളിക്കേണ്ടത് കേരള ഹമാസ് എന്നല്ലാതെ മറ്റെതെന്താണ്? മുസ്‌ലിം പ്രീണനമാണോ വർഗീയ കലാപമാണോ കേരളസർക്കാരിന്റെ അടുത്ത ലക്‌ഷ്യം എന്നത് കണ്ടുതന്നെ അറിയണം.
സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും തയ്യാറാവാതിരുന്ന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ് രംഗത്തെത്തിയിരുന്നു.
തീവ്രവാദ ആക്രമണത്തിന്റെ ഇരയായി മരണമടഞ്ഞ സൗമ്യയുടെ വീട് സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും സൗമ്യയുടെ മകൻ അഡോണിക്ക് ഇസ്രയേലിന്റെ പതാക അടങ്ങിയ ബാഡ്ജ് നൽകുകയും ചെയ്ത ഇസ്രായേൽ കോൺസൽ ജനറലിനു മുന്നിൽ സ്വന്തം പൗരയുടെ മൃതദേഹത്തിനോട് പോലും അനാദരവ് കാട്ടിയ കേരള സർക്കാർ ഇസ്രായേലിനു മുന്നിൽ പോലും വട്ടപ്പൂജ്യമായിരിക്കുകയാണ് എന്നതിൽ തർക്കമില്ല.
തീവ്രവാദ സംഘടനകളെ പോലും എതിർത്തുപറയാൻ തയ്യാറാവാത്ത കേരളസർക്കാരിന്റെ നട്ടെല്ല് ആർക്കു മുന്നിലാണ് പണയപ്പെടുത്തിയിരിക്കുന്നത് എന്ന് ഇനിയും വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല.
നിങ്ങളുടെ ഒരു സഹായവും ഇല്ലെങ്കിലും സൗമ്യയുടെ സംസ്കാര ചടങ്ങ് നടക്കാതിരിക്കില്ല. മനസ്സാക്ഷി മരിച്ചിട്ടില്ല എന്ന് മാട്ടുള്ളവരെ ബോധ്യപ്പെടുത്താനെങ്കിലും ആ വീടിന്റെ ദുഃഖത്തിൽ പങ്കുചേരാനുള്ള മനസ് കാട്ടാമായിരുന്നു. പ്രഹസനങ്ങളിൽ മാത്രം അധിഷ്ഠിതമായ ഇടത് സർക്കാരിന്റെ മുന്നിൽ സൗമ്യയും കുടുംബവും തൃണങ്ങളായിരിക്കാം. എന്നാൽ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനുഷ്യമനസുകൾക്ക് സൗമ്യ മാലാഖ തന്നെയാണ്. കേരള ജനതയുടെ സമ്പത് ഘടന, വിദേശത്ത് ചോരനീരാക്കുന്ന സൗമ്യയെപ്പോലുള്ള ലക്ഷങ്ങളുടെ വിയർപ്പാണെന്ന് മറന്നുകൊണ്ട് വർഗീയതയെ കൂട്ട് പിടിച്ച് സ്വാർത്ഥമായ രാഷ്ട്രീയ തന്ത്രങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന കേരളസർക്കാരിനു നേരെ ജനം കാർക്കിച്ചു തുപ്പുന്ന സമയം അതിക്രമിച്ചുകഴിഞ്ഞു.