ബിജെപി കണ്ടെത്തി :നേതാക്കൾ ആകാശത്ത് കറങ്ങിയപ്പോൾ ബിജെപി വോട്ടുകൾ ഒലിച്ചുപോയി എന്ന മലയാള മനോരമ പത്രത്തിന്റെ വാർത്തയ്‌ക്കെതിരെ പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി വാടകയ്‌ക്കെടുത്ത മൂന്നു ഹെലികോപ്റ്ററുകളിൽഎം ഒന്നിൽ വി മുരളീധരൻ കറങ്ങിനടക്കുകയായിരുന്നുവെന്നായിരുന്നു മലയാള മനോരമ പാത്രത്തിൽ വന്ന വാർത്തയിലെ പരിഹാസം. എന്നാൽ ഇതിനെതിരെ ശക്തമായ വിമര്ശനവുമായാണ് വി മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്.
20 ദിവസത്തോളം നീണ്ട പ്രചാരണത്തിനിടയിൽ വെറും രണ്ടു തവണ മാത്രമാണ് താൻ കോപ്റ്റർ ഉപയോഗിച്ചിരിക്കുന്നതെന്നും , വാർത്തയിൽ പരാമർശിച്ചിരിക്കുന്നത് പോലെ താൻ ഹെലികോപ്റ്ററിൽ കറങ്ങി നടക്കുകയായിരുന്നുവെങ്കിൽ അത് എവിടെയെല്ലമായിരുന്നു എന്ന കാര്യം ലേഖകൻ വെളിപ്പെടുത്തണമെന്നും വി മുരളീധരൻ പറഞ്ഞു. അല്ലാത്ത പക്ഷം തെറ്റുതിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അങ്ങോളമിങ്ങോളം ബസിലും, ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്തു തന്നെയാണ് ഞാൻ പൊതുപ്രവർത്തകനായതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പോസ്റ്റിന്റെ പൂർണരൂപം –
ബിജെപി കണ്ടെത്തി : നേതാക്കള്‍ ആകാശത്ത് കറങ്ങിയപ്പോള്‍ ബിജെപി വോട്ടുകള്‍ ഒലിച്ചുപോയി’മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ ഇന്നത്തെ വാര്‍ത്തയാണ്. ഇതില്‍പ്പറയുന്ന ഒരു ഹെലികോപ്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.ലേഖകന്‍ പറയുന്നത് ഞാന്‍ ആ മൂന്നാമത്തെ ഹെലികോപ്ടറില്‍ കറങ്ങി നടക്കുകയായിരുന്നു എന്നാണ് !
ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാന്‍ കോപ്റ്റര്‍ ഉപയോഗിച്ചത്…രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനും…. പ്രസംഗം പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്…
മുരളീധരന്‍ മറ്റെവിടെയെല്ലാമാണ് ഹെലികോപ്റ്ററില്‍ പറന്നതെന്ന് വായനക്കാരോട് വെളിപ്പെടുത്താനുള്ള ബാധ്യത ഈ ലേഖകനുണ്ട്.അതല്ല മറിച്ചാണെങ്കില്‍ ഈ വാര്‍ത്ത തിരുത്താനും.ഈ ലേഖകനടക്കം മനസിലാക്കേണ്ട ഒന്നുണ്ട്.കേരളത്തില്‍ തെക്കുമുതല്‍ വടക്കുവരെ ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാന്‍ പൊതുപ്രവര്‍ത്തകനായത്.ഓടുപൊളിച്ച് ഇറങ്ങിയതാണെന്ന രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണത്തിന്റെ ഏറ്റുപാടലാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ നല്ല നമസ്‌കാരം എന്നേ പറയാനുള്ളൂ