കോട്ടയം പ്രസ് ക്ലബ് മുറ്റത്തെ ബാഡ്മിന്‍റണ്‍ കോർട്ട് പി സി ജോര്‍ജ്ജും മകന്‍ ഷോണ്‍ ജോണ്‍ ജോര്‍ജ്ജും ചേർന്ന് ഉത്‌ഘാടനം നിർവഹിച്ചു. അച്ഛനും മകനും ചേർന്ന് ഷട്ടിൽ കളിച്ചുകൊണ്ടാണ് ഉത്‌ഘാടനം ചെയ്തത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ ടീമിനോടായിരുന്നു അപ്പന്റെയും മകന്റെയും പോരാട്ടം.രാഷ്ട്രീയത്തിലെ പുലിക്കുട്ടിയായ പൂഞ്ഞാറുകാരുടെ സ്വന്തം ജോർജ്രാ അച്ചായനും രാഷ്ട്രീയത്തിലും ജീവിതത്തിലും അച്ഛന്റെ പോരാട്ട വീര്യം പകർന്നു കിട്ടിയ മകനും ഗംഭീര പോരാട്ടമാണ് കളിക്കളത്തിൽ കാഴ്ചവെച്ചത് .
പൂഞ്ഞാർ ഡിവിഷനിൽ നിന്ന്കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഷോണ്‍ കളിക്കളത്തിലും അതെ ആവേശം പടർത്തി. പക്ഷേ, കളത്തില്‍ വിജയം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ ടീമിനായിരുന്നു. കടുത്ത മത്സരത്തില്‍ 14/16 നാണ് പി സി ജോര്‍ജ് തോല്‍വി സമ്മതിച്ചത്.
എന്നാൽ താൻ തോറ്റതല്ല തോറ്റ് കൊടുത്തതാണെന്നായിരുന്നു പി സി യുടെ വാദം. എന്‍റെ എതിരാളികള്‍ ജയിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും അടുത്ത കളിയില്‍ തനിക്ക് സെബാസ്റ്റ്യനെ തോല്‍പ്പിക്കേണ്ടതുണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
മുപ്പത് കൊല്ലത്തിന് ശേഷം ഇന്ന് ആദ്യമായാണ് താൻ ബാറ്റില്‍ തൊടുന്നതെന്നാണ് പി സി ജോര്‍ജ്ജ് കളിക്ക് ശേഷം മാധ്യമപ്രവർത്തകരോട് അവകാശപ്പെട്ടത്.
എന്നാൽ മുപ്പത് വര്‍ഷമല്ലെന്നും കഴിഞ്ഞ വര്‍ഷം പി സി ജോര്‍ജ്ജ് ഇതേ പ്രസ് ക്ലബ്ലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഷട്ടില്‍ കളിച്ചിട്ടുണ്ടെന്നും അന്ന് അദ്ദേഹം ജയിച്ചിരുന്നെന്നും സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ തിരുത്തി. കളത്തുങ്കല്‍ പറഞ്ഞത് ശരിയാണെന്നും താനത് മറന്നു പോയതാണെന്നും പി സി ജോര്‍ജ്ജ് സമ്മതിക്കുകയും ചെയ്തു.
എന്തായാലും കളിയിലാണെങ്കിലും കാര്യത്തിലാണെങ്കിലും അടിക്കടി വന്നുഭവിച്ച തോൽവികളൊന്നും പി സി ജോർജിന്റെ ആത്മവിശ്വാസത്തെ അല്പം പോലും തകർത്തിട്ടില്ല. വീണിടം വിദ്യയാക്കാൻ കഴിയുന്ന നീളനൊരു നാവുള്ളപ്പോൾ പി സി ജോർജ് എന്നും പൂഞ്ഞാറിന്റെ ഹീറോ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.