ക്രൈമിന്റെ ആരോപണങ്ങൾ പൂർണമായും സത്യമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇക്കുറി നിയമ സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേടിയ മിന്നുന്ന വിജയമെന്ന് ക്രൈം നന്ദകുമാർ. ഇത്തവണ ബിജെപി യുടെ വോട്ടുകൾ എൽ ഡി എഫിന് മറിയുമെന്നും അതുവഴി ബിജെപി യുടെ സഹായത്തോടെ സിപിഎം അധികാരത്തിലെത്തുമെന്നും ആറ് മാസങ്ങൾക്ക് മുൻപ് ക്രൈം വാർത്ത പുറത്തു വിട്ടിരുന്നു.
ക്രൈമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെ മറുനാടൻ ടി വി , കർമ്മ ന്യൂസ് തുടങ്ങിയവയ്ക്ക് ടി പി നന്ദകുമാർ നൽകിയ അഭിമുഖ സംഭാഷണങ്ങളിലും ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പിണറായി വിജയൻ – അമിത് ഷാ കൂട്ടുകെട്ടിന്റെ രഹസ്യ ധാരണയായിരുന്നു ഇത്. കാരണം സിപിഎം ന് വോട്ടു മറിച്ചു നൽകുക വഴി കേരളത്തിൽ പൂർണമായും കോൺഗ്രസിന്റെ പതനം ഉറപ്പിക്കുക എന്നതായിരുന്നു അമിത് ഷായുടെ രാഷ്ട്രീയ തന്ത്രം. സിപിഎം ആവശ്യപ്പെടാതെ തന്നെ ബിജെപി സിപിഎം ന്റെ സഹായികളായെത്തിയതിന് പിന്നിലെ യഥാർഥ വസ്തുത അതായിരുന്നു.
ഇതിനു പകരമായി ബിജെപിയെ 25 മണ്ഡലങ്ങളിൽ ജയിക്കാനായി സഹായിക്കണമെന്നായിരുന്നു ആദ്യ ധാരണ. എന്നാൽ പിന്നീടത് 7 സീറ്റുകൾ എന്നായി ചുരുങ്ങി.
കോൺഗ്രസ് മുക്ത ഭാരതം എന്ന അമിത്ഷായുടെ ആവശ്യം നടപ്പാക്കുന്നതിനായാണ് ലാവ്‌ലിൻ കേസിൽ 28 തവണയും സുപ്രീം കോടതി വാദം കേൾക്കാതെ നീട്ടി വെപ്പിച്ചു കൊണ്ട് അമിത ഷാ പിണറായി വിജയനെ സംരക്ഷിച്ചത്. ഇതിനു പുറമെ എൽഡിഎഫ് സർക്കാരിന് തിരിച്ചടിയായി മാറിയ സ്വര്ണക്കള്ളക്കടത്ത് തുടങ്ങിയ പല കേസുകളിൽ നിന്നും നേതാക്കളെ സംരക്ഷിച്ചു പിടിച്ച് പാർട്ടിയുടെ മാനം കാത്തതും അമിത് ഷായുടെ ചാണക്യ തന്ത്രത്തിന്റെ ഭാഗമായിരുന്നു.
ഇത് വ്യക്തമാക്കുന്ന ഒരു ഓഡിയോ സന്ദേശത്തിന്റെ തെളിവും ഇപ്പോൾ ക്രൈം ഓൺലൈൻ പുറത്തുവിട്ടിരിക്കുകയാണ്. ബൈജു എന്ന ബിജെപി പ്രവർത്തകൻ ബിജെപി പ്രവർത്തകരുടെ ഗ്രൂപ്പിൽ അയച്ച ഓഡിയോ ക്ലിപ്പ് ആണ് പുറത്തു വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് സംഭവിച്ച തോൽവിയിൽ പ്രവർത്തകരെ ആരും ദുഖിക്കരുതെന്നും, മറിച്ച് കോൺഗ്രസ് അധികാരത്തിൽ വരാതിരുന്നതിൽ സന്തോഷിക്കുകയാണ് വേണ്ടതെന്നും അത് തന്നെയായിരുന്നു നമ്മുടെ ആവശ്യമെന്നുമാണ് ശബ്ദരേഖയിൽ ബൈജു പറയുന്നത്.
ഈ തോൽവി നമ്മളുടെ ആവശ്യമായിരുന്നുവെന്നും അമിത് ഷാ ഇതിൽ സന്തോഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഈ അഞ്ചു വർഷം കൂടി എൽഡിഎഫ് അധികാരത്തിൽ വന്നതോടെ തുടർച്ചയായ 10 വർഷം പ്രതിപക്ഷത്തു മനഃസമാധാനമായി ഇരിയ്ക്കാൻ കഴിയാതാവുന്ന കോൺഗ്രസ് പ്രവർത്തകർ മുസ്‌ലിം ലീഗിലും സിപിഎം ലും ബിജെപി യിലുമായി ചേക്കേറുമെന്നും അതോടെ കോൺഗ്രസ് എന്ന ദേശീയ ശത്രുവിനെ കേരളത്തിൽ നിന്നും പിഴുതെറിയാനാവുമെന്നും ഓഡിയോയിൽ വ്യക്തമാക്കുന്നു. കൂടാതെ ഇനിയുള്ള അഞ്ചു വർഷം കൂടെ പിണറായി എന്ന മാൻഡ്രേക് ഭരിക്കുന്നതോടെ കേരളത്തിലെ ചുവന്ന കോടി റെയിൽവേ സ്റ്റേഷനുകളിലെ മാത്രം കാഴ്ചയായിയോ ഒതുകുമെന്നാണ് ബൈജുവിന്റെ പരിഹാസം. ലാവ്‌ലിൻ, കമല ഇന്റർനാഷണൽ സ്‌പോർട്ടിങ് തുടങ്ങിയ കേസുകളിൽ അമിത് ഷായ്ക്ക് മുന്നിൽ നാവനക്കാനാവാതായ പിണറായി അമിത് ഷായുടെ വാക്കിനൊപ്പം ചാടിക്കളിക്കുന്ന കുട്ടിക്കുരങ്ങാനാണെന്നും ബൈജു പറയുന്നു.
ഈ ശബ്ദരേഖയിൽ നിന്നും തന്നെ വ്യക്തമാണ് ഇക്കുറി ബിജെപി യുടെ താല്പര്യമാണ് സിപിഎം ന്റെ വോട്ടായി മാറിയതെന്ന്. അപ്പോഴും മുൻകൂർ ജാമ്യമെന്നോണം ബിജെപി ഏകദേശം അഞ്ചു ലക്ഷം വോട്ടുകൾ യുഡിഎഫിന് മറിച്ച് നൽകിയെന്ന് പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. എന്നാൽ ഈ വോട്ടുകളത്രയും യഥാർഥത്തിൽ സ്വന്തമാക്കിയത് സിപിഎം ആയിരുന്നു എന്നാണ് ക്രൈമിന്റെ അന്വേഷണങ്ങളിൽ വ്യക്തമായത്.
ക്രൈം ഓൺലൈൻ പുറത്തു വിട്ട അന്വേഷണ റിപ്പോർട്ടിന്റെ ഒന്നാം ഭാഗം…
മഞ്ചേശ്വരം
2016 ലെ നിയമ സഭാ തിരഞ്ഞക്കെടുപ്പിൽ മഞ്ചേശ്വരത്ത് നിന്നും 56,781 വോട്ടുകൾ മാത്രം നേടിയ ബിജെപി ഇത്തവണ സ്വന്തമാക്കിയത് 65,013 വോട്ടുകളാണ്. അതായത് കഴിഞ്ഞ തവണത്തേതിനേക്കാൾ 8,232 വോട്ടുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ തവണ 42,565 വോട്ടുകൾ നേടിയ സിപിഎം ന്റെ കുഞ്ഞമ്പു ഇക്കുറി 1,926 വോട്ടുകളുടെ കുറവോടെ 40,639 മാത്രമാണ് സ്വന്തമാക്കിയത്.
ഇവിടെയാണ് വോട്ട് കച്ചവടത്തിന്റെ യഥാർഥ വസ്തുതകൾ പുറത്തുവരുന്നത്. പലയിടങ്ങളിലും സിപിഎം ന് 60 % ത്തിലധികം വോട്ടുകൾ വർധിച്ചപ്പോൾ മഞ്ചേശ്വരമടക്കം ചിലയിടങ്ങളിൽ മാത്രം ബിജെപി ക്ക് കഴിഞ്ഞ തവണത്തേക്കാളും വോട്ട് എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.
പിണറായി – അമിത് ഷാ കൂട്ടുകെട്ടിന്റെ വാക്കിൽ പറഞ്ഞിരിക്കുന്ന ഇടങ്ങളിലാണ് സിപിഎം ബിജെപി ക്ക് വോട്ട് നൽകിയിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. എന്നാൽ സിപിഎം നു വിജയിക്കാനായി ബിജെപി കൃത്യമായി വോട്ട് മറിച്ചുനൽകിയപ്പോൾ സിപിഎം ബിജെപി യെ കബളിപ്പിക്കുകയായിരുന്നു. കേവലം ആയിരത്തോളം വോട്ടുകളുടെ കുറവിലാണ് മഞ്ചേശ്വരത്ത് ബിജെപി പരാജയപ്പെട്ടത്. ഇത് സിപിഎം ന്റെ ഭാഗത്തു നിന്നും അറിഞ്ഞുകൊണ്ട് തന്നെയുണ്ടായി വീഴ്ചയാണ്.
എന്നാൽ സിപിഎം അധികാരത്തിൽ വന്നതോടെ അമിത് ഷായുടെ സ്വപ്നങ്ങളെല്ലാം പൂവണിയുമെന്നത് വ്യാമോഹം മാത്രമാണ്. അതിന്റെ തെളിവാണ് ജയിപ്പിക്കാമെന്ന് വാക്കു പറഞ്ഞ മണ്ഡലങ്ങളിലെല്ലാം സിപിഎം ബിജെപി യെ പിന്നിൽ നിന്നും കുത്തിയ കാഴ്ച.
ഇതിലൂടെ ക്രൈം നന്ദകുമാർ പറഞ്ഞ കാര്യങ്ങൾ വസ്തുനിഷ്ഠമായിരുന്നു എന്ന് വ്യക്തമാകുന്നു.
തുടരും ……