സംസ്ഥാനം മുഴുവനും ഇടതുതരംഗം ജയാഭേരി മുഴക്കുമ്പോഴും വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ അഭിമാനിക്കാന്‍ കഴിയുന്ന ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ 8000 വോട്ടുകളുടെ മുന്നേറ്റമാണ് രമ കാഴ്ചവെച്ചത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ കെ രമ 20,000ല്‍പ്പരം വോട്ടുകള്‍ നേടിയിരുന്നു.
എന്നാല്‍ ഇക്കുറി നിരപരാധിയായ തന്റെ ഭര്‍ത്താവിനെ കൊന്നുതള്ളിയ രാഷ്ട്രീയപ്പേക്കൂത്തുകള്‍ക്കുള്ള വെല്ലുവിളികൂടിയായിരുന്നു കെ കെ രമയുടെ രണ്ടാമങ്കം. തനിക്കു ലഭിക്കുന്ന ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ളതാവും എന്നും കെ കെ രാമ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള ടി.പിയുടെ ഒന്‍പതാം രക്തസാക്ഷിത്വ ദിനം കൂടിയായ ഈ മെയ് നാലാം തീയതി രമയുടെ വമ്പിച്ച ഈ മുന്നേറ്റം ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായിരിക്കുമെന്നും കെ.കെ രമ ഉറപ്പിച്ചു പറഞ്ഞിരുന്നു.വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ട് വടകരയില്‍ കെ.കെ. രമ മുന്നില്‍ തന്നെയായിരുന്നു. തപാല്‍ വോട്ടുകളിലും,ഇഎവിഎം വോട്ടെണ്ണല്‍ ആരംഭിച്ചതിലും ആയിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.കെ. രമ മുന്നിട്ട് നിന്നത്.
യുഡിഎഫ് പിന്തുണയില്‍ ആര്‍എംപിക്ക് വേണ്ടി മത്സരിക്കുന്ന കെ.കെ. രമ ഇത് രണ്ടാം തവണയാണ് വടകരയില്‍ നിന്ന് ജനവിധി തേടുന്നത്. ഒരു തവണ പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. ഈ മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് രമ വിജയം ഉറപ്പിക്കുന്നത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ് രണ്ടാം സ്ഥാനത്തുള്ളത്.വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും വടകരയില്‍ എണ്ണിത്തുടങ്ങിയിട്ടുണ്ട്. വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് വടകര നിയമസഭാമണ്ഡലം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി.എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു അവിടെ വിജയം. 20,504 വോട്ടുകള്‍ അന്ന് കെകെ രമ നേടിയിരുന്നു. മധുര പ്രതികാരമായി ഇനി കെകെ രമയെ നിയമസഭയില്‍ കാണാം.
മധുര പ്രതികാരമായി ഇനി കെകെ രമയെ നിയമസഭയില്‍..