അരുണാചല്‍പ്രദേശില്‍ കയറാന്‍ ചൈന നടത്തിയ പരാക്രമണത്തിനു പിന്നാലെ ശക്തമായ കവചമുണ്ടാക്കി ഇന്ത്യ. ഇനി ചൈനയ്ക്ക് ഒരടി നീങ്ങാന്‍ പറ്റില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയായ അരുണാചല്‍പ്രദേശ് ബോര്‍ഡറില്‍ ശക്തമായ കവചം തീര്‍ത്തിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി തവാങിലും പടിഞ്ഞാറന്‍ കാമെംഗ് പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് താക്കീതെന്ന നിലയില്‍ ഇന്ത്യന്‍ സൈനികര്‍ ഇവിടെ യുദ്ധ പരിശീലനവും നടത്തിയിരുന്നു. ചൈന ഇന്ത്യയുടെ ഈ നീക്കത്തെ ഭയക്കേണ്ടിയിരിക്കുന്നു.
സേലാ ടണലിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാക്കുന്നതോടെ ചൈനീസ് ഭീഷണിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇന്ത്യക്ക് കഴിയും. 13,000 അടി ഉയരത്തില്‍ മലതുരന്നുള്ള ടണലുകളുടെ നിര്‍മ്മാണം അടുത്തവര്‍ഷം ഓഗസ്റ്റില്‍ പൂര്‍ത്തിയാവും. സേലാ ടണല്‍ ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമാണ്. ടണല്‍ പൂര്‍ത്തിയാകുന്നതോടെ ചൈനീസ് അതിര്‍ത്തിയിലേക്കുള്ള ദൂരം 10 കിലോമീറ്റര്‍ കുറയ്ക്കാനാവും എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. നിലവില്‍ മലനിരകളിലൂടെയുള്ള സൈനിക വിന്യാസം ഏറെ ദുഷ്‌കരമാണ്. മാത്രമല്ല ഇന്ത്യന്‍ നീക്കങ്ങള്‍ ചൈനീസ് പട്ടാളക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയും. തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനീസ് പട്ടാളത്തിന് ഒരു സൂചനയും നല്‍കാതെ എളുപ്പത്തില്‍ സൈനിക നീക്കം നടത്താന്‍ ഇന്ത്യക്ക് കഴിയും.
12.04 കിലോമീറ്റര്‍ ദൂരമുള്ള ടണലിന്റെ നിമ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് 2019 ലാണ് തുടക്കം കുറിച്ചത്. 1790 മീറ്ററും 475 മീറ്ററുള്ള രണ്ടുടണലുകളാണ് നിര്‍മ്മിക്കുന്നത്. അപകടം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രധാന പാതയോട് ചേര്‍ന്ന് ചെറിയ പാതകളും ഉണ്ടാവും. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈന്‍ ടണല്‍ എന്ന ഖ്യാതിയും സെനാല്‍ ടണലിന് തന്നെയാകും. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യന്‍ സൈന്യത്തിന് മികച്ച രീതിയിലുള്ള സുരക്ഷയാണ് ലഭിക്കുന്നത്. ഇത് അവര്‍ക്ക് പ്രചോദനവും നല്‍കുന്നുണ്ട്.
അതേസമയം, സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗുര്‍ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം മാറ്റണമെന്ന ആവശ്യം യുഎന്നില്‍ ഉന്നയിച്ചത് 43 രാജ്യങ്ങളാണ്. ഉയിഗുര്‍ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം മനുഷ്യത്വരഹിതമാണെന്നും, നിയമം അനുശാസിക്കുന്ന എല്ലാ ബഹുമാനവും അവര്‍ക്ക് നല്‍കണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യം ഉന്നയിച്ചു. യുഎന്‍ ഹൈക്കമ്മീഷണര്‍, അവരുടെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സിന്‍ജിയാങിലേക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കണമെന്നും ഫ്രാന്‍സ് ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഫ്രാന്‍സ് ഈ ആവശ്യം മുന്നോട്ട് വച്ചത്.
സിന്‍ജിയാങിലെ ഉയിഗുര്‍ മുസ്ലീങ്ങളുടെ അവസ്ഥയില്‍ തങ്ങള്‍ ഏറെ ആശങ്കാകുലരാണെന്നും ഫ്രാന്‍സ് ചൂണ്ടിക്കാണിച്ചു. പ്രദേശത്തെ മുസ്ലീങ്ങളെ അടിച്ചമര്‍ത്താന്‍ ചൈന നിരവധി ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് പ്രസ്താവന. പത്ത് ലക്ഷത്തിലധികം ആളുകള്‍ ചൈനയുടെ ഇത്തരം ക്യാമ്പുകളില്‍ ക്രൂര പീഡനത്തിന് ഇരയാകുന്നതായാണ് വിവരം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക പീഡനം, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയവയും ക്യാമ്പുകളിലുള്ളവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് യുഎന്നിലെ ചൈനയുടെ പ്രതിനിധി സാങ് ജുന്‍ പറഞ്ഞത്. ചൈനയെ ഒറ്റപ്പെടുത്താനും വേദനിപ്പിക്കാനുമുള്ള ഗൂഢാലോചനയാണ് ഇതെന്നും ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും പറയുകയുണ്ടായി. സിന്‍ജിയാങിലെ ജനങ്ങള്‍ അവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുകയാണ്. അവിടെ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളിലും അവര്‍ അഭിമാനിക്കുകയാണെന്നും സാങ് ജുന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്നും ചൈന പറഞ്ഞു.
2019 ലും 2020 ലും സമാനമായ രീതിയില്‍ ചൈനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉയിഗുര്‍ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം മനുഷ്യത്വരഹിതമാണെന്നായിരുന്നു അന്നും ആരോപണം ഉയര്‍ന്നത്.