നിയമസഭ വോട്ടെണ്ണല്‍ തുടങ്ങി ഉച്ച കഴിഞ്ഞതോടെ കേരളം ചുവപ്പ് അണിയുമെന്ന് ഉറപ്പിച്ചിരിക്കുന്നു. കോഴിക്കോട് ബേപ്പൂരില്‍ പിണറായി വിജയന്റെ മരുമകനും സിപിഎം നേതാവുമായ മുഹമ്മദ് റിയാസ് വിജയിച്ചു. 1982 മുതല്‍ സിപിഎമ്മിനെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഇക്കുറിയും ബേപ്പൂര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് 21,084 വോട്ടുകളുടെ ലീഡിനാണ് മുന്നിലെത്തിയത്.
കോഴിക്കോട് ജില്ലയില്‍ ഇടതിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ബേപ്പൂര്‍. ഒന്നൊഴികെ ഒരു തെരഞ്ഞെടുപ്പിലും സിപിഎമ്മിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത് ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനായിരുന്നു വിജയം. 1982ല്‍ കെ മൂസക്കുട്ടി വിജയിച്ചതു മുതല്‍ ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മണ്ഡലത്തില്‍ പരാജയപ്പെട്ടിട്ടില്ല. ബിജെപിയ്ക്ക് അടിത്തറയുള്ള ചുരുക്കും ചില മണ്ഡലങ്ങളിലൊന്നായ ബേപ്പൂരില്‍ രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ക്കും തീരെ കുറവില്ല.
2016ലെ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ വികെസി മമ്മദ് കോയയ്ക്ക് 69,114 വോട്ടുകളാണ് ലഭിച്ചത്. 14,361 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം. എംപി ആദം മുന്‍സിയായിരുന്നു യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. 54,751 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രകാശനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി, 27,958 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
കോണ്‍ഗ്രസിന്റെ മത്സരരംഗത്തുള്ള പിഎം നിയാസ് ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഇടത്‌കോട്ടയില്‍ അദ്ദേഹത്തിന് വിജയം അസാധ്യമായിരുന്നു. കോഴിക്കോട് ജില്ലയ്ക്ക് മൊത്തത്തിലുള്ള ഇടതുപക്ഷ ചായ്വും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉണ്ടാക്കിയ നേട്ടവും മുഹമ്മദ് റിയാസിനെ പിന്തുണയ്ക്കുന്ന ഘടകങ്ങളായിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ മികച്ച വിജയം ഉറപ്പാക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വവും ശക്തിയേറിയ പ്രചാരണമാണ് നടത്തിയത്. ഈ പ്രചരണം വെറുതെയായില്ലെന്ന് മാത്രം..