കൊറോണ വൈറസിന്റെ പുതിയവകഭേദം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം തമിഴ്നാട്, കര്‍ണാടക സര്‍ക്കാറുകള്‍ അതിര്‍ത്തികളില്‍ പരിശോധന വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ രണ്ട് ഡോസ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെങ്കിലും കര്‍ണാടക നിയമം വീണ്ടും കര്‍ശനമാക്കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് പരിശോധന ഫലം കൈവശമുള്ള യാത്രക്കരെ മാത്രമേ കര്‍ണാടക അതിര്‍ത്തി കടത്തിവിടുന്നുള്ളൂ. അതുപോലെ കക്കനഹള്ള ചെക്ക്പോസ്റ്റില്‍ കര്‍ശന പരിശോധനയാണുള്ളത്. ഇതോടെ സ്വകാര്യ ലാബിലും ആശുപത്രികളിലും ആര്.ടി.പി.സി.ആര് പരിശോധനക്ക് സ്രവം കൊടുക്കുന്നവര്‍ വെട്ടിലായി. മലപ്പുറം ജില്ലയില്‍ സാമ്പിൾ കൊടുക്കുന്നവരുടെ പരിശോധന നടക്കുന്നത് കോഴിക്കോട്ടാണ്. രാവിലെ ഒൻപതിന് സ്രവം നല്കിയാലും സ്വകാര്യ ലാബുകളും ആശുപത്രികളും രാത്രിയാണ് ഇവ കോഴിക്കോട്ടേക്ക് പരിശോധനക്ക് അയക്കുന്നത്. രാത്രി 12ന് ശേഷമാണ് സാമ്പിൾ കോഴിക്കോട്ട് ലഭിക്കുന്നത്. ആര്.ടി.പി.സി.ആര് റിപ്പോര്‍ട്ടില്‍ സ്രവം പരിശോധനക്ക് ലഭിച്ച സമയം കൃത്യമായി രേഖപെടുത്തേണ്ടതായുണ്ട്. എന്നാൽ പരിശോധന റിപ്പോര്‍ട്ടില്‍ രാത്രി 12ന് ശേഷമാണ് ശേഖരണ സമയം കാണിക്കുന്നത്.
അതുകൊണ്ട് തന്നെ ഇത് കര്‍ണാടകയിലെ ചെക്ക്പോസ്റ്റില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. അര്‍ധരാത്രിയില്‍ എങ്ങനെയാണ് കോഴിക്കോട്ടെത്തി സാമ്പിൾ നല്‍കുന്നതെന്നാണ് ചോദ്യം. എന്നാൽ കാര്യങ്ങള്‍ വിശദമാക്കിയാലും ചെക്ക്പോസ്റ്റ് അധികൃതര്‍ വഴങ്ങുന്നില്ല. ഈ ഒരു കാരണം കൊണ്ട് തന്നെ കേരളത്തില്‍നിന്നുള്ള പലര്‍ക്കും അതിർത്തിയിൽ നിന്നും മടങ്ങേണ്ടി വരുന്നു. വ്യാഴാഴ്ച മൈസൂരുവിലേക്ക് കുടുംബസമ്മേതം പുറപ്പെട്ട നിലമ്പൂരിലെ കുടുംബത്തെ ഇതേ കാരണത്താല്‍ മടക്കിയയച്ചു.