കൊച്ചിയിലെ ഡിജെ പാര്‍ട്ടികളിലെ പല രഹസ്യങ്ങളും മറനീക്കി പുറത്തുവരുന്നു. കഴിഞ്ഞ ഏപ്രില്‍ 11നു രാത്രി സ്വകാര്യഹോട്ടലില്‍ നടത്താനിരുന്ന ഡിജെ പാര്‍ട്ടിയിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയിട്ടും വിദേശിയായ കലാകാരന്‍ മുങ്ങിയെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഇസ്രായേലില്‍ നിന്നെത്തിയ ഈ ഡിജെയ്ക്കുപിന്നാലെയാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ഡിജെ സജങ്ക എന്നറിയപ്പെടുന്നത് ഒരു വ്യക്തിമാത്രമാണോ ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമുണ്ടോയെന്നുള്ള അന്വേഷണവും നടക്കുന്നുണ്ട്. റെയ്ഡ് നടക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ ഇയാള്‍ പെട്ടെന്ന് പരിപാടി ഉപേക്ഷിച്ച് പോയതാണെന്ന് വ്യക്തം. എന്നാലിവിടെ അന്വേഷണ ഏജന്‍സികളാണ് കുടുങ്ങിയത്. മാധ്യമങ്ങളുടെ പല ചോദ്യങ്ങള്‍ക്കും ഇവര്‍ ഉത്തരം തന്നേ മതിയാകൂ.
അതേസമയം, ശ്രീലങ്കയില്‍ 2019 ഇസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിനു രണ്ടു വയസ്സു തികയുന്ന വേളയിലാണ് സജങ്ക ഇന്ത്യയിലേക്കെത്തിയതെന്നുള്ള വിവരവും ആശങ്കയുണ്ടാക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനിടയിലാണ് ലഹരിപദാര്‍ത്ഥങ്ങള്‍ വന്‍തോതില്‍ എത്തുന്നതായുള്ള രഹസ്യവിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളിലടക്കം ഹോട്ടലുകളില്‍ റെയ്ഡ് നടന്നത്. നാലിടങ്ങളിലാണ് ഒരേ സമയം റെയ്ഡിനു പദ്ധതിയിട്ടിരുന്നത്. എന്നാല്‍,ഈ വിവരം ‘സജങ്കയ്ക്കു’ മാത്രം ചോര്‍ന്നു കിട്ടിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കാതിരിക്കാനാകില്ല.
എന്നാല്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഇയാള്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചെന്നാണ് വിവരം. ടിക്കറ്റുകളെല്ലാം ഓണ്‍ലൈന്‍ വഴിയാണ് വിറ്റഴിച്ചത്. എന്നാല്‍ ഇന്ത്യയില്‍ മറ്റു നഗരങ്ങളില്‍ നടത്താനിരുന്ന ഡിജെ പാര്‍ട്ടികളും ഇയാള്‍ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഇന്ത്യയുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്ന രാജ്യമാണ് ഇസ്രയേല്‍. ഇരുരാജ്യങ്ങളുടെയും ചാരസംഘടനകളായ റോയും മൊസാദും തമ്മിലുള്ള സഹകരണവും ശ്രദ്ധേയമാണ്. 2019ല്‍ ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയുടെ മുന്നറിയിപ്പ് ഇസ്രയേല്‍ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ സര്‍ക്കാരിനെ ഇന്ത്യ അറിയിച്ചിട്ടും ഭീകരാക്രമണം തടയാന്‍ കഴിയാതിരുന്നതു ശ്രീലങ്കയില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.
2019 ഏപ്രില്‍ 21ന് കൊളംബോയിലെ മൂന്ന് പള്ളികളും രണ്ട് ആഡംബര ഹോട്ടലുകളുമടക്കം എട്ട് ഇടങ്ങളിലാണ് വന്‍ സ്‌ഫോടനം നടന്നത്. അന്നും ഇതേ സജങ്ക അവിടെ എത്തിയിരുന്നതായി തെളിവുണ്ട്. ആഡംബര ഹോട്ടലുകളുടെ ഡിസ്‌പ്ലേ ബോര്‍ഡില്‍ സജങ്കയുടെ പോസ്റ്റര്‍ പതിഞ്ഞിരുന്നുവെന്നാണ് വിവരം. ഈ പാര്‍ട്ടികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ബോംബു സ്‌ഫോടനം നടന്ന ലൊക്കേഷനുകളിലുള്ളതായിരുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമായിരുന്നു.സ്‌ഫോടനം നടന്ന ഈസ്റ്റര്‍ ഞായറാഴ്ചയ്ക്കു ശേഷം ഈ നമ്പറുകളെല്ലാം നിര്‍ജീവമായിരുന്നു. നിരവധി ജീവനുകള്‍ പിടഞ്ഞുവീണ സ്‌ഫോടനപരമ്പരയില്‍ സംശയിക്കുന്നു സജങ്കയാണ് കൊച്ചിയിലെത്തിയിരുന്നതെന്നാണ് സൂചന. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച തന്നെയാണ്.
ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ ചാവേറുകളായ 9 പേരില്‍ ചിലര്‍ക്കു രാജ്യാന്തര ലഹരികടത്തു സംഘങ്ങളുമായുള്ള ബന്ധം എന്‍ഐഎ തിരിച്ചറിഞ്ഞിരുന്നു. സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട മുഖ്യസൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം തമിഴ്‌നാട്ടിലും ബെംഗളൂരുവിലും കേരളത്തിലും വ്യാജപ്പേരില്‍ എത്തിയെന്ന വിവരവും കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. സജങ്കയുടെ ഇന്ത്യയിലെ സാന്നിധ്യത്തിനു പിന്നില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടോയെന്നാണു രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ സാന്നിധ്യമായ സജങ്ക ഫോര്‍ട്ട്‌കൊച്ചിയിലെത്തിയിട്ടുണ്ടെങ്കില്‍ നിസാരമല്ല, ഭയപ്പെടേണ്ടതു തന്നെയാണ്.