അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ അഫ്ഗാനികൾ മുഴുവൻ ആശങ്കയിലാണ്. നിരവധി പേർ ജീവനും കൊണ്ട് ഓടുകയും ചെയ്തു. അഫ്ഗാനിലെ താലിബാന്റെ ഭരണത്തെ ആശങ്കയോടെയാണ് ലോക ജനത ഒന്നടങ്കം നോക്കി കാണുന്നത്. എന്നാൽ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും താലിബാന് തുടക്കത്തിൽ തന്നെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതേക്കുറിച്ചുള്ള വാർത്തകളും പുറത്തെത്തിയിരുന്നു. ഈ വിഷയത്തിലെ പുത്തൻ വാർത്തയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്റെ മുഖ്യപങ്കാളിയായിരിക്കും ചൈനയെന്ന് താലിബാന് തന്നെ വ്യക്തമാക്കിയിരിക്കുന്നു. അഫ്ഗാന് പുനര്‍നിര്‍മാണത്തിന് ചൈന സഹകരണം വാഗ്ദാനം ചെയ്തെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനില്‍ ചൈനയ്ക്ക് എംബസി ഉണ്ടായിരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും താലിബാന് വക്താവ് വ്യക്തമാക്കി. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സബീഹുള്ള ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകും. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാന് വക്താവ് പറഞ്ഞു.
പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന് പിന്തുണയ്ക്കും. അഫ്ഗാനിസ്താനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന് വക്താവ് കൂട്ടിച്ചേര്‍ത്തു.