തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ഉമാ തോമസ് ജയിച്ചപ്പോൾ ഭരണകക്ഷിയായ എൽഡിഎഫും ഇരട്ടച്ചങ്കുള്ള പിണറായി വിജയനും നേരിടുന്നത് കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പരിഹാസങ്ങളാണ്. കഴിഞ്ഞ ഒരു മാസക്കാലമായി പിണറായിയും മറ്റ് സിപിഎം മന്ത്രിമാരും എംഎൽഎമാരും തലകുത്തി മറഞ്ഞിട്ടും കാടിളക്കിയിട്ടും ഇടതു സ്ഥാനാർഥിയായ ജോ ജോസഫ് ജയിച്ചില്ലെന്നത് പോകട്ടെ എതിർ സ്ഥാനാർഥി 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമ്പോൾ ജനവും മറ്റു നേതാക്കളും ഇങ്ങനൊക്കെ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയം അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന് രമ്യ ഹരിദാസ് എം.പി.
പൊതുജനം ഒറ്റക്കെട്ടായി എതിർത്ത പദ്ധതികൾ പോലും നടപ്പാക്കുമെന്ന് ആണയിട്ട, ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള പ്രഹരമാണ് ഈ ജനവിധിയെന്നും രമ്യ ഹരിദാസ് പറഞ്ഞു.
‘കേരളത്തിന്റെ സെക്രട്ടറിയേറ്റ് പോലും തൃക്കാക്കരയിലേക്ക് പറിച്ചുനട്ട് നാഴികക്ക് നാൽപത് വട്ടം മുഖ്യനും മന്ത്രി പരിവാരങ്ങളും ഓരോ വീടുകളും കയറി വോട്ട് യാചിച്ചിട്ടും മനസ്സു മാറാത്ത, നന്മയുടെ കൂടെ നിന്ന തൃക്കാക്കരയിലെ പ്രിയപ്പെട്ട വോട്ടർമാരേ നിങ്ങൾക്ക് നന്ദി,’ എന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.
“ജനമനസ്സുകളിൽ ഇന്നും കോൺഗ്രസിനോടും യു.ഡി.എഫിനോടും മുഹബ്ബത്താണെന്നും അവർ കൂട്ടിച്ചേർത്തു.
ചിട്ടയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വം, ഓരോ വീടുകളിലും കയറിയിറങ്ങിയ പ്രിയപ്പെട്ട നേതാക്കൾ, പ്രവർത്തകർ,രാഷ്ട്രീയത്തിനധീതമായി പ്രചരണം നടത്തിയവർ, ഉമച്ചേച്ചിക്ക് ലഭിച്ച ഓരോ വോട്ടും ചിട്ടയായ പ്രവർത്തനത്തിന്റെ ബാക്കിപത്രമാണ് “,’ രമ്യ ഹരിദാസ് പറഞ്ഞു.
രമ്യ ഹരിദാസിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :
അഹങ്കാരത്തിനേറ്റ പ്രഹരമാണ് ഈ ജനവിധി..
പൊതുജനം ഒറ്റക്കെട്ടായി എതിർത്ത പദ്ധതികൾ പോലും നടപ്പാക്കുമെന്ന് ആണയിട്ട, ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സെക്രട്ടറിയേറ്റ് പോലും തൃക്കാക്കരയിലേക്ക് പറിച്ചുനട്ട് നാഴികക്ക് നാൽപത് വട്ടം മുഖ്യനും മന്ത്രി പരിവാരങ്ങളും ഓരോ വീടുകളും കയറി വോട്ട് യാചിച്ചിട്ടും മനസ്സു മാറാത്ത, നന്മയുടെ കൂടെ നിന്ന തൃക്കാക്കരയിലെ പ്രിയപ്പെട്ട വോട്ടർമാരേ നിങ്ങൾക്ക് നന്ദി..
ചിട്ടയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വം,ഓരോ വീടുകളിലും കയറിയിറങ്ങിയ പ്രിയപ്പെട്ട നേതാക്കൾ, പ്രവർത്തകർ,രാഷ്ട്രീയത്തിനധീതമായി പ്രചരണം നടത്തിയവർ… ഉമച്ചേച്ചിക്ക് ലഭിച്ച ഓരോ വോട്ടും ചിട്ടയായ പ്രവർത്തനത്തിന്റെ ബാക്കിപത്രമാണ്..
ജനമനസ്സുകളിൽ ഇന്നും കോൺഗ്രസിനോട്,യു
ഡി.എഫിനോട് മുഹബ്ബത്താണ്..
അതേസമയം, തെരഞ്ഞെടുപ്പ് ഫലം ഉൾക്കൊണ്ട് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തി.‘ക്യാപ്റ്റൻ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണൽ നടക്കുമ്പോഴും ഓരോ കാതം പിറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് കാണുന്നത്. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാരിന്റെ നിലനിൽപ്പിന്റെ ചോദ്യചിഹ്നമായാണ് കാണുന്നത്.
മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എം.എൽ.എമാരും ഒരു മാസം കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാൻ എൽ.ഡി.എഫിനായില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം.
സർക്കാരിന് അഞ്ച് വർഷം ഭരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടില്ലെന്നും സതീശൻ വ്യക്തമാക്കി.
‘ഇത് തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. തൃക്കാക്കരയിലെ വിജയം കേരളത്തിലാകെ ആവർത്തിക്കുന്നതിന് വേണ്ടി സംഘടനാപരമായി കോൺഗ്രസിനേയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തും. ഈ ഫലം അതിനുള്ള ഊർജമാണ്,’ സതീശൻ കൂട്ടിച്ചേർത്തു.