കൽപ്പറ്റ . ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർക്ക് രണ്ടു വർഷം തടവും 20000 രൂപ പിഴയും ശിക്ഷിച്ച് കോടതി.മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസി (36) നു കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. നിജേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് മാനസികാരോഗ്യ വിദഗ്ധനാണ്. 2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ക്ലിനിക്കില്‍ വച്ച് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്.
പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ് ജോസഫ് ആണ് ഹാജരായത്.