ചെന്നൈ . മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കേന്ദ്ര പരിസ്ഥി മന്ത്രാലയത്തിനു നൽകിയ കത്തിലാണ് എം.കെ സ്റ്റാലിൻ ഇക്കാര്യം ആവശ്യപ്പെടുന്നത്. സുപ്രീംകോടതി ഉത്തരവു മറികടന്നാണ് നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടുപോ യാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും എം.കെ സ്റ്റാലിൻ തന്റെ കത്തിൽ പറയുന്നുണ്ട്
പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി 28 നു പരിഗണിക്കാനിരിക്കുമ്പോഴാണ് സ്റ്റാലിന്റെ ഈ നീക്കം. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി വിഷയം യോഗത്തിൽ പരിഗണനാ വിഷമായി ഉൾപ്പെടുത്തിയതിനെ തുടർന്നാണ് തമിഴ്നാട് രംഗത്ത് വന്നിരിക്കുന്നത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പ്രൊജക്ട് റിപ്പോർട്ട് ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് കേരളം തീരുമാനിച്ചിരുന്നത്. നിർമാണം പൂർത്തിയാക്കാൻ ഏഴ് വർഷമെങ്കിലും വേണമെന്നാണ് ജലസേചന വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ ഡാം നിർമിക്കാനുള്ള അനുമതി അടിയന്തരമായി ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നാണ് കേരളത്തിന്റെ കണക്ക് കൂട്ടൽ.