തിരുവനന്തപുരം . മദ്യനയത്തില്‍ ഇളവു കിട്ടാന്‍ പണപ്പിരിവു നടത്തിയെന്നത് വ്യാജ പ്രചരണമാണെന്ന പ്രസ്താവനയുമായി സിപിഎം. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഇടതുമുന്നണിയോ ചര്‍ച്ച പോലും തുടങ്ങിയിട്ടി ല്ലെന്നും, ആരുടെയെങ്കിലും പണം വാങ്ങി നയരൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്തെ എക്സൈസ് നയത്തില്‍ ഒരു മാറ്റവും വരുത്തിയി ട്ടില്ലെന്നും അങ്ങനെ ഒരു മാറ്റവും നടത്തിയിട്ടില്ലെന്നുമാണ് എം വി ഗോവിന്ദൻ പറയുന്നത്. ചര്‍ച്ച നടന്നിരിക്കുന്നു, പുതിയ തീരുമാനം നടപ്പിലാക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല. ചര്‍ച്ച ചെയ്യുക പോലും ചെയ്യാത്ത കാര്യങ്ങള്‍ എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ശരിയായ നിലപാടല്ല. പണപ്പിരിവു നടത്തുന്നു എന്ന തരത്തിലും ഇതിന്റെ ഭാഗമായി നടത്തുകയാണ്. എക്സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല. ഡ്രൈഡേ ഒഴിവാക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. മാധ്യമങ്ങള്‍ പറഞ്ഞത് കൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരി ക്കുകയോ ചെയ്യില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചിട്ടുണ്ട്. മുതലെടുപ്പിന് ഇറങ്ങിയവരും പണം നല്‍കുന്നവരും കുടുങ്ങുമെന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.
മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:
ഡ്രൈഡേ പിന്‍വലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. ഈ വര്‍ഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തില്‍ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നത്. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാര്‍ത്തകള്‍ വിശ്വസിച്ച് അവസരം മുതലെടുക്കാന്‍ ചില കുബുദ്ധികള്‍ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാന്‍. ഇക്കാര്യത്തില്‍ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും. നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, മുതലെടുപ്പിന് ഇറങ്ങിയവരും പണം നല്‍കുന്നവരും കുടുങ്ങും.