തിരുവനന്തപുരം . ബാർ ഉടമകളിൽ നിന്ന് തിരഞ്ഞെടുപ്പു കാലത്ത് 3 ലക്ഷം രൂപ വീതം പിരിവ് വാങ്ങിയതായി മറ്റൊരു ബാർ കോഴ വിവരം കൂടി പുറത്ത്. തിരഞ്ഞെടുപ്പു സമയത്ത് ബാറുകളിൽ നിന്ന് പണം വാങ്ങുന്നതായി ആരോപിച്ച് എക്സൈസിന് ഒരു ഊമക്കത്ത് ലഭിച്ചിരുന്നു. രാഷ്ട്രീയക്കാർക്ക് കോഴ നൽകാനായാണ് പിരിവെന്നായിരുന്നു കത്തിൽ ഉന്നയിച്ചിരുന്ന ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ലഭിച്ച കത്തിനെക്കുറിച്ച് എക്സൈസ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയാണ്. വിജിലൻസ് സിഐയ്ക്കാണ് ഇതിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
എക്സൈസ് ആസ്ഥാനത്താണ് ഊമക്കത്ത് കിട്ടുന്നത്. കത്ത് എക്സൈസ് വിജിലന്സ് വിഭാഗത്തിന് കൈമാറുകയായിരുന്നു. വിജിലൻസ് വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇത് അന്വേഷണത്തിന് സിഐയ്ക്ക് നിർദേശം നൽകുകയാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാർ ഉടമകളിൽനിന്ന് കോഴ വാങ്ങുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്. മറ്റു വിവരങ്ങളൊന്നും കത്തിൽ ഉണ്ടായിരുന്നി ല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കത്ത് ലഭിച്ച സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന പണപ്പിരിവിന്റെ തുടർച്ചയായിട്ടാണ് ഇപ്പോഴത്തെ ബാർകോഴ വിവാദമെന്നാണ് എക്സൈസ് കരുതുന്നത്. ബാർ ഉടമകളിൽനിന്ന് മൂന്നു ലക്ഷം രൂപവീതം തിരഞ്ഞെടുപ്പ് കാലത്ത് പിരിച്ചെടുത്തെങ്കിലും പണം എത്തേണ്ട സ്ഥലത്തെത്തിയിരുന്നില്ല. ഇതേ തുടർന്ന് ബാർ അസോസിയേഷനുള്ളിൽ തർക്കമുണ്ടായിരുന്നതായി എക്സൈസിന് വിവരമുണ്ട്. വീണ്ടും പണം പിരിക്കാനുള്ള ശ്രമമാണ് ബാർ ഉടമകളുടെ സംഘടനയിൽ ഇപ്പോൾ തർക്കത്തിനിടയാക്കിയിരിക്കുന്നത്. തുടർന്നാണ് ശബ്ദസന്ദേശം പുറത്തു വന്നത്.