തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് നൽകിയ ഹർജി ലോകായുക്ത തള്ളിയതിനെതിരെ ഹർജിക്കാരനായ ആർ.എസ്.ശശികുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശശികുമാർ അറിയിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ കേസിനിടെ മുഖ്യ മന്ത്രിയുടെ ഇഫ്താർ വിരുന്നിലും, ജീവചരിത്രപ്രകാശനത്തിനും ലോകായുക്തമാർ പങ്കെടുത്തത് വാർത്തകൾക്ക് വഴിയൊരുക്കിയിരുന്നു. പിറകെ വന്നതാണ് ഈ വിധി. ഹർജിക്കാരൻ നീതി തേടി ഹൈക്കോടതിയെ സമീപിക്കുകയാണ്.
‘വിധി തിരിച്ചടിയായി തോന്നുന്നില്ലെന്നും ഇത് പ്രതീക്ഷിച്ചതാ നെന്നുമായിരുന്നു’ ഹർജിക്കാരന്റെ പ്രതികരണം. ‘ജഡ്ജിമാർക്ക് പുതിയ ലാവണങ്ങളിലേക്ക് പോകണമെങ്കിൽ സർക്കാരിന് അനുകൂലമായി വിധി എഴുതണം. ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ലോകായുക്ത മുട്ടിലിഴയുകയാണ്. ഇങ്ങനെയൊരു സ്ഥാപനം വേണോയെന്ന് ചിന്തിക്കേണ്ട സമയമാണെന്നും’ ശശികുമാർ പറയുകയുണ്ടായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജിയാണ് ലോകായുക്ത തിങ്കളാഴ്ച തള്ളുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു വിധി പറയുന്നത്.
ദുരിതാശ്വാസനിധിയിൽനിന്നു പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നായിരുന്നു ലോകായുക്ത വിധി പ്രസ്താവത്തിൽ പറഞ്ഞിരിക്കുന്നത്. നൽകിയ പണം മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസിൽ അതു പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപ ക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്ന് ലോകായുക്ത വിധിയിൽ പറയുന്നു. ഫണ്ട് വിനിയോഗിക്കുന്നതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായതായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിക്കുകയുണ്ടായി എന്നതാണ് ഈ കേസിൽ എടുത്ത് പറയേണ്ടത്.
പണം നൽകിയ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായതായി ലോകായുക്ത തുറന്നു പറയുമ്പോഴും മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന വിധിയാണ് പറഞ്ഞിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ലേ എന്നും ലോകായുകതയുടെ ചോദ്യം ഉണ്ടായതാണ്. അതിനാൽ തന്നെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പണം നൽകിയതെന്ന് ലോകായുക്തക്ക് ബോധ്യമായതെന്നതും വ്യക്തമാവുകയാണ്.
ഹർജി വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ട് ശശികുമാർ നൽകിയ ഇടക്കാല ഹർജി തള്ളി കൊണ്ടായിരുന്നു വിധി പറഞ്ഞതെന്നതും എടുത്ത് പറയേണ്ടതാണ്. വാദം കേട്ട രണ്ട് ഉപലോകായുക്തമാർ, ദുരിതാശ്വാ സനിധി പരാതിയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ മുൻ എംഎൽഎ പരേതനായ കെ.കെ.രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ടത്. എന്നാൽ ഇതു ലോകായുക്ത തള്ളുകയാണ് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകാ യുക്തയും പങ്കെടുത്തതും, ദുരിതാശ്വാസനിധി പരാതിയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ മുൻ എംഎൽഎ പരേതനായ കെ.കെ.രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്ത പരിപാടിയിൽ ഉപ ലോകായുക്തമാർ പങ്കെടുത്തതും ഇതോടൊപ്പവും ചേർത്തുവായിച്ച് വേണം ലോകായുകതയുടെ വിശ്വാസ്യതയെ പറ്റി ഓരോ കേരളക്കാരനും ചിന്തിക്കാൻ.