ഓയൂര്‍ പൂയപ്പള്ളിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സു കാരിയെ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് യാതൊരു വ്യക്തതയുമില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുമ്പോഴും ഇവര്‍ ആരാണെന്നതിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. മാത്രമല്ല, കുട്ടിയെ തട്ടിക്കൊണ്ടുപോകാനായി പ്രതികള്‍ ഉപയോഗിച്ച കാറും കണ്ടെത്താനായിട്ടില്ല.
തട്ടിക്കൊണ്ടു പോകപ്പെട്ട കുഞ്ഞു അബിഗെയ്ൽ സാറ റെജി വീട്ടിലെത്തി സംഭവിച്ച കാര്യങ്ങൾ പറഞ്ഞു എന്നിട്ടും യാതൊരു രക്ഷയുമില്ല. പോലീസ് വിരിച്ച വല, അതങ്ങെടുത്ത് സ്റ്റേഷനിൽ വയ്ക്കുകയോ അല്ലെങ്കിൽ ആ നവകേരള സദസിൽ പ്രദര്ശിപ്പിക്കുകയോ ചെയ്യെന്നെ. അല്ലെങ്കിൽ പിന്നെ മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കണം. ഇമ്മാതിരി വലയാണെങ്കിൽ അവരത് വലിച്ചെറിഞ്ഞു കളയുകയേ ഉള്ളു. എന്തായാലും ഇത്രയൊക്കെ ആണെങ്കിലും അമ്മായി അപ്പനും പോലീസിനും ഇതിന്റെ ക്രെഡിറ്റ് കൊടുത്ത സല്യൂട് അടിച്ച ആ മരുമോൻ മന്ത്രിയുടെ മനസ് അതും കാണാതെ പോകരുത്. അതിനും വേണം ഒരൊന്നൊന്നര തൊലിക്കട്ടി.
തട്ടിക്കൊണ്ടുപോയ തന്നെ തിങ്കളാഴ്ച രാത്രി പാര്‍പ്പിച്ചത് വലിയൊരു വീട്ടിലായിരുന്നെന്ന് ആറുവയസ്സുകാരി. പോലീസിനോട് സംസാരിച്ചപ്പോഴാണ് കുഞ്ഞ് ഇക്കാര്യം പറഞ്ഞത്. ആ വീട്ടില്‍ രണ്ട് ആന്റിമാരും ഒരു അങ്കിളും ഉണ്ടായിരുന്നു. ആരെങ്കിലും ചോദിച്ചാല്‍ ഒരു ആന്റിയും രണ്ട് അങ്കിള്‍മാരും ഉണ്ടായിരുന്നു എന്ന് പറയണമെന്ന് അവര്‍ പറഞ്ഞിരുന്നതായും കുഞ്ഞ് പറഞ്ഞു. ഇവരെ മുമ്പ് പരിചയമില്ല. അവിടെവെച്ച് ആഹാരം കഴിച്ചെന്നും ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ കണ്ടിരുന്നെന്നും കുഞ്ഞ് പറഞ്ഞു.
വീട്ടില്‍ ഉണ്ടായിരുന്നവരെ ഏല്‍പ്പിച്ച് തട്ടിക്കൊണ്ടുപോയവര്‍ പോയെന്നാണ് സംശയിക്കുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീയാണ് കുട്ടിയെ ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തിച്ചതെന്ന് കരുതുന്നു. സംഘത്തിലെ അംഗമെന്നുകരുതുന്ന ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടതോടെ രൂപസാദൃശ്യമുള്ള പലരുടെയും ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. കിട്ടിയ ഫോട്ടോകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കാര്യമായ ഫലമുണ്ടായിട്ടില്ല.
തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് വ്യാപകമായ പരിശോധനയാണ് നടത്തിയിരുന്നത്. ഊടുവഴികളും ആളൊഴിഞ്ഞവീടുകളും അടക്കം പോലീസ് സംഘം അരിച്ചുപെറുക്കി. പലയിടങ്ങളിലും രാത്രിമുഴുവന്‍ പോലീസിനൊപ്പം നാട്ടുകാരും പങ്കാളികളായി. കൊല്ലത്തും സമീപജില്ലകളിലും പ്രധാന റോഡുകളിലെല്ലാം വാഹനപരിശോധനയും ശക്തമാക്കി. എന്നാല്‍, പോലീസ് നാടാകെ വലവിരിച്ചെന്ന് പറയുമ്പോഴും ചൊവ്വാഴ്ച ഉച്ചയോടെ കുട്ടിയെ ഉപേക്ഷിച്ചത് കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആശ്രാമം മൈതാനത്തായിരുന്നു.
ഓയൂര്‍ പൂയപ്പള്ളി കാറ്റാടി ജങ്ഷനില്‍നിന്ന് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതും അതുപോലെ പട്ടാപ്പകല്‍തന്നെ കൊല്ലംനഗരത്തില്‍ കുട്ടിയെ ഉപേക്ഷിച്ചതും പോലീസിനെതിരേ വിരല്‍ചൂണ്ടുന്നതാണ്. നാടാകെ തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അവകാശപ്പെടുന്ന സമയത്താണ് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുമായി ഒരു സ്ത്രീ കൊല്ലം നഗരത്തില്‍ സഞ്ചരിച്ചതെന്നതാണ് പോലീസിനെതിരേ വിമര്‍ശനമുയരുന്നതിന്റെ പ്രധാനകാരണം.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ കൂടുതല്‍ സ്ത്രീകളുണ്ടോയെന്നും സംശയമുണ്ട്. തിങ്കളാഴ്ച രാത്രി താമസിപ്പിച്ച വീട്ടില്‍ ‘രണ്ട് ആന്റിമാര്‍’ ഉണ്ടായിരുന്നതായി ആറുവയസ്സുകാരിയും കഴിഞ്ഞദിവസം മൊഴിനല്‍കിയിരുന്നു. അതിനിടെ, തിങ്കളാഴ്ച കൊല്ലം കണ്ണനല്ലൂരില്‍ ഒരുകുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതേ സ്ത്രീയ്ക്ക് ഓയൂരിലെ സംഭവത്തിലും പങ്കുണ്ടോയെന്നും സംശയമുണ്ട്. ഈ രേഖാചിത്രം ഓയൂരിലെ ആറുവയസ്സുകാരിയെ കാണിച്ച് ഇക്കാര്യത്തില്‍ വ്യക്തതവരുത്താനും പോലീസ് ശ്രമിക്കുകയാണ്. എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്നു കാണാം.