കൊച്ചി. തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനേയും മകൻ അഖിൽ ജിത്തിനേയും ഇ ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ഉണ്ടായത്. ബാങ്ക് സെക്രട്ടറി ബൈജുവിനെ ചോദ്യം ചെയ്യുന്നത്ചൊവ്വാഴ്ച വൈകിയും തുടരുകയായിരുന്നു.
എൻ ഭാസുരാംഗനേയും മകൻ അഖിൽ ജിത്തിന്റെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇഡി അധികൃതർ പറയുന്നത്. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയ പിറകെയാണ് ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെടുന്നത്. ഭാസുരാംഗനെ അടുത്തിടെ സിപിഐയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബുധനാഴ്ച ഭാസുരാംഗനെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണ്.
അതേസമയം, സഹകരണ വകുപ്പ് 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കേസിലാണു ഭാസുരാംഗനെ ഇ.ഡി. കുടുക്കിയിരിക്കുന്നത്. സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി.യുടെ ഇടപെടലിനു പിന്നാലെ പാർട്ടി പുറത്താക്കി സ്വന്തം രക്ഷിച്ചു. സിപിഐ, സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്ന ആളാണ് ഭാസുരാംഗൻ. 2006ൽ കോൺഗ്രസിൽനിന്ന് സിപിഐയിലെത്തിയ ഭാസുരാംഗനു ഉന്നത നേതാക്കളുമായുള്ള ബന്ധമാണു വലിയ തട്ടിപ്പു നടത്താൻ സഹായിച്ചതെന്നു സിപിഐയിൽ ആക്ഷേപമുയർന്നിരുന്നു. നേതാക്കൾക്ക് ഭാസുരാംഗൻ മാസപ്പടി നൽകിയിരുന്നതായി ആരോപണമുണ്ടായി. തെളിവുകൾ ഇ.ഡി. ശേഖരിച്ചതോടെ പാർട്ടി പ്രതിരോധത്തിലാവുകയായിരുന്നു.