കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ ഏതു തരത്തിലും പ്രതിരോധിക്കുക എന്നത് മാത്രമാണ് ശശിധരൻ കർത്തയെ സംബന്ധിച്ച് ഇനി ചെയ്യാനുള്ളത്. കാരണം SFIO അന്വേഷണത്തെ എങ്ങനെയും പ്രതിരോധിക്കാം എന്ന ചിന്തയിൽ ഇരുന്നിടത്ത് നിന്ന് സകലതും ഒരു നിമിഷാർദ്ധം കൊണ്ട് മാറി മറിഞ്ഞ അവസ്ഥ. ED കേസ് ഏറ്റെടുക്കുന്നു എന്ന് പറഞ്ഞെങ്കിലും ഇത്ര വേഗത്തിൽ നടപടികൾ ഉണ്ടാകുമെന്ന് ആരും കരുതിയില്ല. വളരെ പെട്ടെന്നാണ് ED അന്വേഷണ പുരോഗതി ഉണ്ടാക്കിയത്. കേസിൽ നിന്ന് പുറത്തു ചാടാൻ ഒരു വഴിയും ഇല്ലെന്ന് മനസിലായതോടെ ശശിധരൻ കർത്ത എന്ന കരിമണൽ കർത്ത രണ്ട് അന്വേഷണ അജൻസികൾക്കും എതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.
മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ, ഇഡി അന്വേഷണം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മാസപ്പടി ഇടപാട് ആദായ നികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുത്. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ അന്വേഷണവും (എസ്എഫ്‌ഐഒ) ഇ ഡി അന്വേഷണവും റദ്ദാക്കി കോടതി ഉത്തരവിടണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സിഎംആർഎൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെയാണ് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കളങ്കിതവും, നിയവിരുദ്ധവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാസപ്പടി കേസിലെ ഇഡി, എസ്എഫ്‌ഐഒ അന്വേഷണമെന്ന് സിഎംആർഎൽ ആരോപിച്ചു. എടി സെറ്റിൽമെന്റ് കമ്മീഷന്റെ ഉത്തരവ് പൊതു രേഖ അല്ല. ഐടി ആക്ടിന്റെ 245 ജി വകുപ്പ് പ്രകാരം ഈ രേഖകൾ ആരെങ്കിലും പരിശോധിക്കണമെങ്കിൽ ഐടി സെറ്റിൽമെന്റ് കമ്മീഷന്റെ അനുമതി ആവശ്യമാണ്. എന്നാൽ ചട്ടവിരുദ്ധമായി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ പകർപ്പ് ഷോൺ ജോർജിന് ലഭിച്ചു. ഇത് ഐടി ആക്ടിന്റെ ലംഘനം ആണെന്ന് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഷോൺ ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്എഫ് ഐഒ അന്വേഷണത്തിന് കമ്പനി കാര്യ മന്ത്രാലയം ഉത്തരവ് ഇട്ടത്. എന്നാൽ ചട്ട വിരുദ്ധമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്എഫ്‌ഐഒ യോ, മറ്റ് ഏതെങ്കിലും ഏജൻസികളോ ഈ വിഷയത്തിൽ അന്വേഷണം നടത്തരുത് എന്നാണ് സിഎംആർഎല്ലി -ന്റെ ആവശ്യം.
ഇ.ഡി സംഘം സിഎംആർഎൽ കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായുടെ ആലുവയിലെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ സൂക്ഷിച്ചിരിക്കുന്നതു ശശിധരൻ കർത്തായാണ് എന്ന കമ്പനി ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇന്നലെ ഉച്ചയ്ക്ക് 1.15നു വീട്ടിൽ എത്തിയത്. ഇ.ഡിയുടെ നീക്കങ്ങൾക്കെതിരെ ശശിധരൻ കർത്താ സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഐടി സർവീസ് കമ്പനിയായ എക്സാലോജി ക്കിന്റെ അക്കൗണ്ടിലേക്കു പലപ്പോഴായി 1.72 കോടി രൂപ നൽകിയതു സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയാനാണു ശശിധരൻ കർത്തായ്ക്കു സമൻസ് അയച്ചത്.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം എട്ടുമാസത്തെ സമയപരിധി നിശ്ചയിച്ചാണ്. സിഎംആർഎൽ, കെഎസ്ഐഡിസി, എക്സാലോജിക് എന്നിവർക്കും ഇവരുമായി ഇടപാടുള്ള കമ്പനികൾക്കും നോട്ടിസ് നൽകിയുള്ള ‘ചട്ടപ്പടി’ അന്വേഷണമാണ് അവരുടേത്. ഒരിക്കൽ കെഎസ്ഐഡിസിയിൽ എത്തി ചില രേഖകൾ ശേഖരിച്ചു പോയതല്ലാതെ, കടുത്ത നടപടികളിലേക്കു കടന്നിട്ടില്ല. കേരളത്തിലെയും ബെംഗളൂരുവിലെയും കോടതികളിൽ കെഎസ്ഐഡിസിയും എക്സാലോജിക്കും നൽകിയ കേസുകളും അന്വേഷണ നടപടികൾ നീളാൻ കാരണമായി.