കോഴിക്കോട് . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ – പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്യാംപസ് ഫ്രണ്ട് ഏതാണ് എസ്എഫ്ഐ ഏതാണെന്ന് മനസിലാ വാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പോപ്പുലർഫ്രണ്ടുകാരാണ് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന പലരുമെന്ന് നേരത്തെതന്നെ അറിയാവുന്നതാണ്.
ഗവർണർ എസ്എഫ്ഐക്കാരെ ക്രമിനലുകൾ എന്ന് വിളിച്ചത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. എസ്എഫ്ഐ – പോപ്പുലർഫ്രണ്ട് ബന്ധമുള്ളതിനാലാണ് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് ‘ഇൻതിഫാദ്’ എന്ന പേര് നൽകിയിരിക്കുന്നത്. പിഎഫ്ഐ നിരോധനത്തിന് മുൻപുതന്നെ ഇത് പ്രകടമായിരുന്നു. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അടിയന്തരമായി മുഴുവൻ പ്രതികളുടെയും പേരിൽ കൊലപാതക കുറ്റം ചുമത്തണം. കേരളത്തിലെ സംഭവ വികാസങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ഇതൊരു സാധാരണ കൊലപാതകമല്ല. ഇതിന്റെ പിന്നിൽ വർഗീയ താത്പര്യങ്ങളുണ്ട്. എസ്എഫ്ഐ നേതാവായിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭിമന്യുവിന്റെ കൊലപാതകത്തിൽ സിപിഎം പോപ്പുലർ ഫ്രണ്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അന്ന് പ്രതികളെ രക്ഷിച്ചത് സിപിഎമ്മാണ്. മുസ്ലിം വോട്ടിന് വേണ്ടി ഏതറ്റം വരെയും സിപിഎം പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. സിദ്ധാർഥിന്റെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസ് സഹായത്തോടെയാണ് ഒളിവിൽ കഴിഞ്ഞത് – സുരേന്ദ്രൻ പറഞ്ഞു.
മുസ്‌ലിം പെൺകുട്ടിയുമായി സംസാരിച്ചതാണോ സിദ്ധാർഥ് ചെയ്ത കുറ്റം? എന്ന് ചോദിച്ച സുരേന്ദ്രൻ സദാചാര പൊലീസായി മാറുകയാണ് എസ്എഫ്ഐ എന്നും കുറ്റപ്പെടുത്തി. എങ്ങോട്ടാണ് കേരളത്തെ ഇവർ കൊണ്ടുപോകുന്നത്? ഉത്തരേന്ത്യയിൽ പക്ഷി കറണ്ട് അടിച്ച് ചത്താൽ പ്രതിഷേധിക്കുന്ന കേരളത്തിലെ സാംസ്കാരിക നായകൻമാരുടെ വായിൽ പഴമാണോ? എന്നും സുരേന്ദ്രൻ ചോദിച്ചു.