പത്തനംതിട്ട . പത്തനംതിട്ട ലോക്‌സഭാ സീറ്റും പ്രതീക്ഷിച്ച് കാത്തിരുന്ന പി സി ജോർജ്ജിന്റെ പ്രതീക്ഷകൾ കെ സുരേന്ദ്രൻ തരിപ്പണമാക്കി.പി സി ജോർജ്ജിനെ വെട്ടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാ ക്കുകയായിരുന്നു സുരേന്ദ്രൻ. ബിജെപിക്ക് ദേശീയ തലത്തിൽ ഉയർത്തികാട്ടാൻ പറ്റുന്ന സ്ഥാനാർത്ഥി എന്ന നിലയിലാണ് അനിൽ ആന്റണിയെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയതെന്നു പറയുന്നുണ്ടെങ്കിലും ബി ജെ പിക്കുള്ളിലെ ഗ്രൂപ്പുകളിയാണ് ഇത് തുറന്നു കാട്ടുന്നത്.
സ്ഥാനാർത്ഥി പട്ടികയിൽ പത്തനം തിട്ടയിൽ തന്നെ ഒഴിവാക്കിയതിൽ തനിക്കുള്ള വിഷമം വെളിപ്പെടുത്തി ബിജെപി നേതാവ് പി.സി ജോർജ് രംഗത്ത് വന്നിട്ടുള്ളതും ശ്രദ്ധേയമാണ്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായ അനിൽ ആന്റണിക്ക് പത്തനംതിട്ട ദുഷ്‌കരമാണെന്നാണ് പി സി ജോർജ് പറഞ്ഞിരിക്കുന്നത്. അനിൽ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ലെന്നും പി സി ജോർജ് പറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ ജനങ്ങൾ താൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു വെന്നും അനിലിനെ പത്തനംതിട്ടയിൽ പരിചയപ്പെടുത്തിയെടുക്കണമെന്നും പി.സി ജോർജ് പറഞ്ഞു,
‘സ്ഥാനാർത്ഥിയായി ഞാൻ ഓടുന്നതിൽ കൂടുതൽ അനിൽ ഒരേണ്ടി വരും. കൂടുതൽ ഓടിയാൽ മാത്രമേ അനിൽ ആന്റണിയെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം. യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം മണ്ഡലത്തിൽ ഇല്ല.’ പി സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ പി സി ജോർജിന്റെ പേരാണ് പരിഗണയിൽ ഉണ്ടായിരുന്നത്. തന്റെ പേര് വെട്ടുമെന്നു പി സി തീരെ പ്രതീക്ഷിച്ചിരുന്നില്ല.
‘പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണ് പത്തനംതിട്ടയിൽ ഞാൻ സ്ഥാനാർത്ഥിയായി വരരുതെന്ന് ആഗ്രഹിച്ചത്. തുഷാർ വെള്ളാപ്പള്ളിയും ആഗ്രഹിച്ചിരുന്നു. എനിക്ക് സ്ഥാനാർത്ഥിത്വം വേണ്ടെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ പത്തനംതിട്ടയിൽ പി സി ജോർജിനെ സ്ഥാനാർത്ഥി ആക്കണമെന്ന് എൻഡിഎ നേതാക്കൾക്ക് ആഗ്രഹമുണ്ടായിരുന്നു. അത് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അവരൊക്കെ പറഞ്ഞപ്പോൾ സ്ഥാനാർത്ഥിയായാൽ എന്താ കുഴപ്പമെന്ന് ഞാനും വിചാരിച്ചു. സന്തോഷം മാത്രമാണ്.’ പി സി ജോർജ് പറഞ്ഞു.
ഇതിനിടെ, കേരളത്തിൽ താമര വിരിയുമെന്നും പി.സി ജോർജിന് അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇത് സംബന്ധിച്ച് പറഞ്ഞിട്ടുള്ളത്. തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ടെന്നും കാത്തിരുന്നു കാണാം എന്നും പി.സി ജോർജ്ജിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.
195ഓളം സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വം ആദ്യഘട്ടമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ 12 സീറ്റുകൾ ആണ് ഉൾപ്പെടുന്നത്. കേരളത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ ഇവരാണ്: എം എൽ അശ്വനി (കാസര്‍കോട്), സി. രഘുനാഥ് (കണ്ണൂര്‍), പ്രഫുല്‍കൃഷ്ണന്‍ (വടകര), എംടി രമേശ് (കോഴിക്കോട്), ഡോ.അബുദുല്‍സലാം (മലപ്പുറം), നിവേദിത സുബ്രഹ്മണ്യം (പൊന്നാനി), സി കൃഷ്ണകുമാര്‍ (പാലക്കാട്), സുരേഷ്‌ഗോപി (തൃശ്ശൂര്‍), ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ), അനില്‍ ആന്റണി (പത്തനംതിട്ട), വി മുരളീധരന്‍ (ആറ്റിങ്ങല്‍), രാജീവ് ചന്ദ്രശേഖന്‍ (തിരുവനന്തപുരം)