130 ദിവസം മുമ്പാണ് ഹമാസ് – ഇസ്രായേല്‍ പ്രശ്‌നം ഏറ്റവും രൂക്ഷമായിത്തുടങ്ങിയത്. ഒക്‌ടോബർ 7 ന് ഇസ്രായേൽ കമ്മ്യൂണിറ്റികൾക്കും സൈനിക ഔട്ട്‌പോസ്റ്റുകൾക്കും നേരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പ്രതികാരമായി ഗാസയിലെയും റഫയിലെയും സാധാരണക്കാരെ ഇസ്രായേൽ ഉന്മൂലനം ചെയ്യുകയാണെന്ന് ലോകരാജ്യങ്ങൾ അപലപിക്കുന്നുണ്ട്. ഇസ്രായേലി സൈനികരെ തങ്ങളുടെ പോരാളികൾ ഏറ്റുമുട്ടലിൽ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്ത അബസൻ അൽ കബീറയിലാണ് ഏറ്റുമുട്ടൽ നടന്നത് എന്നും നേരിട്ടുള്ള പോരാട്ടത്തിലാണ് സൈനികരെ വധിച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
എന്നാൽ, അവിടെ സ്ഥിതിഗതികൾ എന്നും ഇങ്ങനെ സംഘർഷ ഭരിതമായിരുന്നില്ല. യഹൂദരും മുസ്ലീങ്ങളും ജന്മനാൽ ശത്രുക്കളൊന്നും അല്ലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടങ്ങൾ ഒരിക്കലും മതത്തിന്റെ പേരിലുള്ളതും ആയിരുന്നില്ല.
ലോകം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യ നേരിട്ടത് ജൂതരാണ്. 1939 നും 1945 നുമിടയിൽ 60 ലക്ഷം ജൂതരാണ് കൊന്നൊടുക്കപ്പെട്ടത്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഭൂഗോളത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്നുള്ള ചിന്തയുണ്ടാകുന്നതും ഒരു വാഗ്ദത്തഭൂമിക്കായുള്ള അവരുടെ മുന്നേറ്റമുണ്ടാകുന്നതും. ജൂതർക്ക് അന്നത്തെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായ പലസ്തീനിലേക്ക് കുടിയേറാൻ ബ്രിട്ടീഷ് സാമ്രാജ്യം പിന്തുണ നൽകി. 1917- ലെ ബാൽഫർ ഡിക്ലറേഷനിലൂടെ ജൂതർ അവരുടെ മാതൃരാജ്യം പലസ്തീനിൽ വീണ്ടെടുത്തു. യാഥാസ്ഥിതിക ജൂത വിഭാഗങ്ങൾ ഇസ്രയേൽ രാജാവായ ദാവീതിന്റെ രാജ്യമായ ജറുസലേമിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹിച്ചിരുന്നവരാണ്. ഇസ്രയേലിന്റെ ദൈവമായ യഹോവ കഴിയുന്നത് സയൻ കുന്നുകളിലാണെന്നാണ് ഇവരുടെ വിശ്വാസം.
സ്വന്തമായി ഒരു രാഷ്ട്രം വേണം എന്നതിൽ കവിഞ്ഞ് അവർക്ക് മറ്റുള്ള മതങ്ങളോട് വിശേഷിച്ച് പ്രശ്നങ്ങളൊന്നും തന്നെ ജൂതർക്ക് ഇല്ലായിരുന്നു. എന്നാൽ ജൂതരുടെ മുന്നേറ്റത്തെ ലോകം ‘സയണിസം’ എന്ന് വിളിച്ചു. അവിടെ തുടങ്ങുന്നു പ്രശ്നങ്ങൾ. ബ്രിട്ടീഷ് ഭരണം കൊണ്ട് പൊറുതിമുട്ടിയ അറബികൾ വൈദേശിക ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ കൊതിച്ചു. സ്വന്തമായി ഒരു രാജ്യമുണ്ടാക്കാൻ വന്ന ജൂതരും അറബികൾക്ക് വിദേശികൾ തന്നെ ആയിരുന്നു.
ജൂതരുടെ അധിനിവേശത്തെ യൂറോപ്യൻ കോളനിവത്കരണമായാണ് പലസ്തീനിലെ അറബ് വംശജർ കണ്ടത്. ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന ഈ പോരാട്ടങ്ങൾ ഇരുരാജ്യങ്ങളെയും ബദ്ധശത്രുക്കളാക്കി മാറ്റി . അവരെ ഒന്നിപ്പിക്കുക ഇനി അസാധ്യം തന്നെയാണ്. ഇസ്രായേലും പലസ്തീനും പരസ്പരം രാജ്യങ്ങളായി അംഗീകരിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ. എന്നാൽ, ഈ നിബന്ധനയ്ക്ക് ഇരു കൂട്ടരും തയ്യാറല്ല . ഇരു രാജ്യങ്ങൾ തമ്മിലുള്ള പക ആളിക്കത്തിക്കുന്നതായി ഹമാസ് ആക്രമണവും ഇസ്രായേൽ പ്രത്യാക്രമണവും . ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ ഇസ്രായേൽ പൗരന്മാരെ ഹമാസ് ബന്ദികളാക്കിയ തോടെ ഇസ്രായേൽ പരിധിയില്ലാത്ത ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്.
ഹമാസ് തീവ്രവാദി സംഘം തടവിലാക്കിയതായി കരുതപ്പെടുന്ന 100 ലധികം തടവുകാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൽ ആണ് ഇസ്രായേൽ ഇപ്പോൾ. തെക്കൻ ഗാസ നഗരത്തിലെ കര ആക്രമണത്തിന് മുന്നോടിയായി റഫയിൽ നിന്ന് ‘ജനങ്ങളെ ഒഴിപ്പിക്കാൻ’ ഉള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെള്ളിയാഴ്ച ഐഡിഎഫിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ റഫയെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി ഇസ്രായേൽ സൈന്യം ഇതുവരെ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങൾ രക്തസാക്ഷിയാകാൻ കാത്തിരിക്കുകയാണ് എന്നാണു ഏതു നിമിഷവും ഇസ്രായേൽ ആക്രമണമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഫലസ്തീനികൾ പറയുന്നത് . ഗാസയിലെ ജനസംഖ്യയുടെ പകുതിയിലധികവും റഫയിലെയ്‌ക്കാണ് കുടിയേറിയത് . ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചുപറയുന്നതും റഫയിൽ സൈനിക നടപടികൾ കടുപ്പിച്ചതും വ്യാപകമായ പ്രതിഷേധ സ്വരം ഉയർത്തുന്നുണ്ട്.
വടക്കന്‍ ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ കൂട്ടത്തോടെ തെക്കന്‍ ഗാസയിലെത്തി. ഇസ്രായേലിൻ്റെ ആസൂത്രിത കര ആക്രമണത്തിന് മുന്നോടിയായി ഉള്ള അലാറം മുഴങ്ങുമ്പോൾ റാഫയിലെ ഫലസ്തീനികൾ റഫാ അതിര്‍ത്തി കടക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് പ്രമുഖ രാജ്യങ്ങളുടെ സ്വരം മാറുന്നത്… പലസ്തീനും ഈജിപ്തിനുമിടയിലുള്ള അതിര്‍ത്തിയാണ് റഫാ. ഈ നഗരത്തിലാണ് ലക്ഷക്കണക്കിന് പലസ്തീന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. പലായനം ചെയ്തത്തെയവര്‍ക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് യുഎഇ, സൗദി, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.
റഫാ അതിര്‍ത്തി കടന്ന് പലസ്തീന്‍ അഭയാര്‍ഥികള്‍ ഈജിപ്തിലെ സിനായ് മരുഭൂമിയിലേക്ക് കടക്കുമെന്ന് ഈജിപ്ഷ്യന്‍ ഭരണകൂടം ഭയക്കുന്നു. ഗാസയിലെ പലസ്തീന്‍കാരെ പൂര്‍ണമായും ഒഴിപ്പിക്കണമെന്ന് ഇസ്രായേൽ പദ്ധതിയിടുമ്പോൾ ഇവരെ സ്വീകരിക്കാനാകില്ലെന്ന് ഈജിപ്ത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മേഖല നേരിടുന്ന പുതിയ വെല്ലുവിളി.
ഈജിപ്തില്‍ പലസ്തീന്‍കാര്‍ക്ക് അനുകൂലമായ വികാരം ശക്തമാണ്. എന്നാല്‍ പലസ്തീന്‍കാർ കൂട്ടമായെത്തിയാൽ അവരെ സ്വീകരിക്കാൻ ഈജിപ്തിനാകില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇസ്രായേലിനെ തിരെ സ്വരം കടുപ്പിച്ച് ഈജിപ്ത് രംഗത്തുവന്നിരിക്കുന്നത്. ഇസ്രായേലുമായി ഒപ്പുവച്ച ക്യാമ്പ് ഡേവിഡ് കരാര്‍ റദ്ദാക്കുന്നത് ആലോചിക്കുമെന്നാണ് ഈജിപ്തിന്റെ ഭീഷണി. 1978ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാറാണിത്. ഇതിന് മുമ്പ് അഞ്ച് യുദ്ധങ്ങള്‍ ഇസ്രായേലും ഈജിപ്തും തമ്മിലുണ്ടായിരുന്നു. ക്യാമ്പ് ഡേവിഡ് കരാറോടെ എല്ലാ തര്‍ക്കങ്ങളും അവസാനിക്കുകയും ഒട്ടേറെ സൗഹൃദ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
പലസ്തീന്‍ രാജ്യം നിലവില്‍ വരാതെ ഇസ്രായേലുമായി സൗഹൃദമി ല്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുമായി അടുക്കാന്‍ ശ്രമിക്കുന്ന ഇസ്രായേലിന് തിരിച്ചടിയാണ് ഈ നിലപാട്. അറബ് രാജ്യങ്ങളിലെ ജനവികാരവും ഇസ്രായേലിനെ തിരാണ്. ഇസ്രായേൽ ഹമാസ് സംഘർഷം ഇപ്പോൾ ആളിപ്പടർന്നു പശ്ചിമേഷ്യയെ മുഴുവൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.