കൊല്ലം . ഓയൂരിൽനിന്ന് ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടു പോയ കേസിൽ തട്ടിക്കൊണ്ടു പോകുന്നതിൽ മുഖ്യ പങ്കു വഹിച്ചതായി സംശയിക്കുന്ന യുവതിയുടെ രേഖ ചിത്രം പോലീസ് പുറത്ത് വിട്ടു. അബിഗേലിനെ തട്ടിക്കൊണ്ടു പോയ അന്നു തന്നെ രാവിലെ താന്നിവിള പനയ്ക്കൽ ജംക്‌ഷനു സമീപം ചൈത്രം വീട്ടിലെത്തിയ സ്ത്രീയുടെ രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്.
അബിഗേൽ ഇപ്പോഴും സാധാരണ നിലയിലേക്ക് വരാത്തത് പൊലീസിനെ വല്ലാതെ കുഴക്കുകയാണ്. അന്വേഷണ സംഘത്തിനു മുന്നിൽ ചില കാര്യങ്ങൾ കുട്ടി പറഞ്ഞെങ്കിലും ഇടയ്ക്ക് പേടിയാകുന്നു എന്നാണ് കുട്ടി പറയുന്നത്. ഇതിനാൽ കുട്ടിയോടു കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ പോലീസിന് ആവുന്നില്ല. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി ഉള്ളത്. അബിഗേലിനെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പോയത് വർക്കല ഭാഗത്തേക്കെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വർക്കല, കാപ്പിൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.
ഒരു സ്ത്രീയാണ് അബിഗേലിനെ തട്ടിക്കൊണ്ടു പോയ സംഘത്തിനു പിന്നിലെ പ്രധാന കണ്ണി എന്ന സംശയത്തിൽ തന്നെയാണ് പോലീസ് ഉള്ളത്. വ്യക്തിപരമായ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന സംശയവും ഒപ്പമുണ്ട്.. അതേസമയം, കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ഒരു ഘട്ടത്തിലും തട്ടിക്കൊണ്ടു പോയവർക്ക് ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് പോലീസ് പറയുന്നത്. എന്നാൽ തട്ടിക്കൊണ്ടു പോയ സമയത്ത് മയങ്ങുന്നതിനായി കുട്ടിക്ക് മരുന്നു നൽകിയതായി പൊലീസ് സംശയിക്കുന്നുണ്ട്.
തട്ടി കൊണ്ട് പോകൽ സംഘത്തിൽ രണ്ടു സ്ത്രീകളുള്ളതായി പൊലീസിനു സംശയമുണ്ട്. സംശയിക്കുന്നവരുടെ പട്ടികയിലുള്ള 30 സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും അബിഗേലിന് ഇതിൽ ആരെയും തിരിച്ചറിയാനായില്ല. ഇതിനു പിന്നാലെയാണ്, പ്രതിയെന്നു സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടത്. ദക്ഷിണ മേഖലാ ഡിഐജി നിശാന്തിനിക്കാണ് കേസിന്റെ അന്വേഷണ ചുമതല. തിരുവനന്തപുരത്തും കൊല്ലത്തും സിറ്റിയിലും റൂറലിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.
കുട്ടിയെ ഓയൂരിൽനിന്ന് തട്ടിക്കൊണ്ടു പോകുന്ന സമയത്ത്, ഒരു കുറിപ്പു നൽകി അമ്മയ്ക്കു നൽകാൻ പറഞ്ഞ് കുട്ടികളുടെ ശ്രദ്ധ തിരിച്ചതും കാറിലേക്കു വലിച്ചു കയറ്റിയതും ഒരു സ്ത്രീയാണ്. പാരിപ്പള്ളി പ്രദേശത്തെ ഒരു കടയിൽ എത്തി സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയുടമയുടെ ഫോണിൽനിന്ന് അബിഗേലിന്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് മോചനദ്രവ്യം ആവശ്യപ്പെട്ടതും ഒരു സ്ത്രീയായിരുന്നു. കനത്ത പൊലീസ് പരിശോധനകൾ നടക്കുന്നതിനിടെ തിരക്കേറിയ ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയിൽ കൊണ്ടുവന്നു വിട്ടതും സ്ത്രീ തന്നെ. ഇതെല്ലാം ഒരാൾ തന്നെയാണോ എന്ന സംശയം ആണ് പോലീസിന് മുന്നിൽ ഉള്ളത്.