കസ്റ്റഡിയിൽ കഴിയുന്ന നിരവധി കുറ്റാരോപിതരുടെ പല്ലുകൾ പ്ലയർ ഉപയോഗിച്ച് പറിച്ചെടുക്കുകയും, വൃഷണങ്ങളിൽ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത് ആനന്ദം കൊണ്ടിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ബൽവീർ സിംഗിനെ വിചാരണ ചെയ്യാൻ തമിഴ്നാട് സർക്കാർ ഒടുവിൽ അനുമതി നൽകി. ഇക്കഴിഞ്ഞ മാർച്ച് 29 മുതൽ സസ്പെൻഷനിൽ കഴിയുന്ന ബൽവീർ സിങ്ങിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്.
അംബാസമുദ്രത്തിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി (എഎസ്പി) ജോലി ചെയ്യുന്നതിനിടെ, കസ്റ്റഡിയിൽ കഴിയുന്ന നിരവധി കുറ്റാരോപിതരെ ഇയാൾ മർദിച്ചെന്നാണ് പരാതി. ഇരയായ സുബാഷ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൽവീർ സിംഗിനെതിരെ എഫ്‌ഐആർ ആദ്യം രജിസ്റ്റർ ചെയ്യുന്നത്.
ബൽവീർ സിങ്ങിനെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടാകുന്നുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തു വന്ന സാഹചര്യത്തിലാണ് നടപടി എടുക്കാൻ തമിഴ് നാട് സർക്കാർ നിർബന്ധിരാവുന്നത്. പ്ലയർ ഉപയോഗിച്ച് പല്ല് പറിച്ചെടുക്കുക, പല്ലിൽ കല്ല് ഉരക്കുക, പ്രതികളുടെ വൃഷണങ്ങളിൽ മാരകമായി പരിക്കേൽപ്പിക്കുക തുടങ്ങി ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികളാണ് ഉണ്ടായിട്ടുള്ളത്.
നിരവധി പേർ ബൽവീർ സിങ്ങിനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (ബോധപൂർവം മുറിവേൽപ്പിക്കൽ), സെക്ഷൻ 324, സെക്ഷൻ 326 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ബോധപൂർവം മുറിവേൽപ്പിക്കൽ), സെക്ഷൻ 506 (1) ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ബൽവീർ സിങ്ങിനെതിരെ കേസെടു ത്തിരുന്നത്.
തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്രബാബു ഈ ഉദ്യോഗസ്ഥനെ തിരെയുള്ള കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ബൽവീർ സിങ്ങിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥ പി അമുദ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലാണ് അന്വേഷണം കൈമാറിയിരിക്കുന്നത്.