കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാലാണെന്ന് എം. മുകേഷ് എംഎൽഎ. അബിഗേൽ സാറയോടൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് ചില ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടിയെ കണ്ടുകിട്ടിയപ്പോൾ എംഎൽഎയും ഒപ്പം കിട്ടിയെന്നായിരുന്നു കമന്റുകൾ. ഈ സാഹചര്യത്തിൽ മുകേഷ് ഫേസ് ബുക്കിൽ മറുപടി കുറിപ്പുമായി രംഗത്ത് വരുകയായിരുന്നു.
പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചതുകൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയതെന്നും എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണെന്നും മുകേഷ് എഴുതുന്നു. ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുതെന്നാണെന്നും മുകേഷ് പറഞ്ഞിരിക്കുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ. ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിൽ ആക്കിയ അബിഗേൽ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞു ഞാൻ അപ്പോൾ തന്നെ കൊല്ലം ഏആർ ക്യാമ്പിൽ എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു. അപ്പോൾ പ്രിയ സുഹൃത്ത് ഗണേശ് കുമാർ എംഎൽഎ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ…?.
ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം.. എങ്ങനെ അറിയാം… ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി. അതാണ് എടുത്തു കയ്യിൽ വെച്ചത് … ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ. അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല… അത് ഈ മോൾക്ക് മാത്രമല്ല… നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല… എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്.
അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്‌നേഹിക്കുന്നു… മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്… പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചതുകൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയത് എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്. ചുരുക്കിപ്പറഞ്ഞാൽ ‘കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും.’
ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് … എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്.. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പൊലീസിന് അഭിനന്ദനങ്ങൾ. ഇങ്ങനെയായിരുന്നു മുകേഷിന്റെ പോസ്റ്റ്.
ഇവിടെ എം എൽ എ മുകേഷ് കേരളാ പോലീസിനെ വാനോളം പുകഴ്ത്തിപ്പാടുമ്പോൾ സാധാരണക്കാരന്റെ ഉള്ളിൽ ബാക്കിയാവുന്ന ഒരു ചോദ്യമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ട് പോയത് ആരാണ് ? പ്രതികൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത് കൊണ്ട് കുഞ്ഞിനെ നമുക്ക് ആപത്ത് കൂടാതെ കിട്ടി എന്നതല്ലേ സത്യം. അല്ലാതെ കുഞ്ഞിനെ കണ്ടെത്തിയതിൽ പോലീസിന്റെ പങ്കെന്താണ് ? നീണ്ട 20 മണിക്കൂറുകൾ തിരഞ്ഞിട്ടും ആ കുഞ്ഞിനെ കണ്ടെത്താൻ കഴിയാത്ത പോലീസ് ഇവിടെ എന്ത് മഹത് കർമമാണ് ചെയ്തത്?. കുട്ടിയെ തിരിച്ചു കിട്ടിയിട്ട് പോലും പ്രതികളെ പിടിക്കാൻ കഴിയാത്ത പോലീസ് എന്ത് അഭിനന്ദനമാണ് അർഹിക്കുന്നത് ?
ഇനി മാർട്ടിനെ പോലെ പ്രതികൾ തന്നെ വെളിപ്പെടുത്തേണ്ടി വരും അവരാണ് തട്ടിക്കൊണ്ട് പോയതെന്ന്.. അതുവരെ ആഭ്യന്തര മന്ത്രിയും കൂട്ടരും ഇങ്ങനെ തപ്പിക്കോണ്ടേ ഇരിക്കും. ഇവിടെ എന്റെ അഭിപ്രായത്തിൽ അഭിനന്ദനമര്ഹിക്കുന്നവർ നാട്ടുകരാണ്. ഉണർന്നുപ്രവർത്തിച്ച കേരളജനതയാണ് അബിഗെയ്ൽ എന്ന കുഞ്ഞുമോളുടെ തിരിച്ചു വരവിൽ പ്രധാന പങ്കു വഹിച്ചിരുന്നത്. അല്ലാതെ AC റൂമിൽ ഒന്നരക്കോടിയുടെ ബസിൽ 360 ഡിഗ്രി കറങ്ങുന്ന കസേരയിൽ ആസനമുറപ്പിച്ച മുഖ്യമന്ത്രിയല്ല.
കുട്ടിയെ കണ്ടെത്തിയത്തിൽ ചാനലുകാരുടെ പങ്കും ചെറുതല്ല. ഈ ഒരു മിസ്സിംങ് കേസ് ഒരു സെന്‍സേഷണല്‍ ന്യൂസാക്കി ഇത്ര നേരവും ലൈവാക്കി നിര്‍ത്തിയതും, ഒടുവില്‍ കുറ്റവാളികള്‍ക്ക് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടുകയല്ലാതെ വെറെ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതും മാ.പ്രകള്‍ എന്ന് അധിക്ഷേപിക്കുന്ന ഇവിടത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകരാണ്. ഇവിടത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ഈ കേസിലെ നിരന്തരമായ ഇടപെടലുകളുടെ ഫലം തന്നെയാണ്….ആയിരകണക്കിന് കുട്ടികള്‍ ദിവസവും തട്ടികൊണ്ട് പോകപെടുന്ന രാജ്യത്ത് ഒരു കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടുക എന്നത് വലിയൊരു കാര്യം തന്നെയാണ്. എന്തായാലും പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി എന്നാണ് അറിയുന്നത്.