പലവട്ടം മുകേഷിന്റെ ഫോൺ കോളുകൾ സോഷ്യൽമീഡിയയിൽ ലീക്കായിട്ടുണ്ട്. ചിലർ തന്നെ ബുദ്ധിമുട്ടിക്കാൻ മനപൂർവം വിളിച്ച് ഉപദ്രവിക്കുന്നതാണെന്ന് മുകേഷും ഒരിക്കൽ പ്രതികരിച്ച് പറഞ്ഞിരുന്നു. നടൻ എന്ന രീതിയിൽ മുന്നൂറോളം സിനിമകളിൽ മുകേഷ് അഭിനയിച്ച് കഴിഞ്ഞു. ഫിലിപ്‌സാണ് മുകേഷിന്റെ ഏറ്റവും പുതിയ റിലീസ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തനിക്ക് വരുന്ന ഫോൺ കോളുകളെ കുറിച്ച് മുകേഷ് സംസാരിച്ചിരുന്നു.
എംഎൽഎ ആയതുകൊണ്ട് പലരും ഫോൺ വിളിച്ചും മറ്റും ചൂഷണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുകേഷ്. ഫോൺ കോളുകൾ താൻ അറ്റന്റ് ചെയ്യുന്നത് ദൃഷ്ടിദോഷം മാറ്റാനാണ് എന്നാണ് മുകേഷ് പറഞ്ഞത്. ‘എനിക്ക് അന്ധവിശ്വാസം കുറവാണ്. പക്ഷെ ഒരു കാര്യം എനിക്ക് വളരെ ഇഫക്ടീവാണ്.’ ‘ദൈവം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. പക്ഷെ ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. അതുപോലെ ദൃഷ്ടിദോഷം എന്നൊന്നുണ്ട്. എനിക്ക് അതുണ്ട്.
എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാൽ എനിക്ക് പിന്നെ പനി പിടിക്കും. പണ്ട് മുതൽ ഇത് സംഭവിക്കാറുണ്ട്. ഒരു നല്ലകാര്യം സംഭവിച്ച് കഴിയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറ്. അത് മാനസീകമാണോയെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഉടൻ ഒരു വിഷമം വന്നാൽ ദൃഷ്ടിദോഷം മാറും. ഈ ദൃഷ്ടിദോഷം മാറ്റാനാണ് ഇടയ്ക്ക് ഞാൻ ഫോൺ കോളുകൾ അറ്റന്റ് ചെയ്യുന്നത്. അപ്പോൾ അവരും ഹാപ്പിയാകും ഞാനും ഹാപ്പിയാകും. പുതിയൊരു ജീവിതം തുടങ്ങുന്നത് പോലെ തോന്നുമെന്നാണ്’, എന്നും വിവാദങ്ങളെ കുറിച്ച് സംസാരിച്ച് മുകേഷ് പറഞ്ഞത്.
അതേസമയം, ഒറ്റയാൾ പട്ടാളം എന്ന സിനിമയിലേക്ക് ഹിന്ദിയിൽ നിന്നും നടി മധുബാല അഭിനയിക്കാൻ വന്നതിനെ കുറിച്ചും മുകേഷ് പറഞ്ഞിരുന്നു. പുതിയൊരു നായിക വേണമെന്ന് പറഞ്ഞപ്പോഴാണ് മധുവിലേക്ക് എത്തുന്നത്. അന്ന് ഒന്ന് രണ്ട് ഹിന്ദി സിനിമകളിലൊക്കെ അഭിനയിച്ച് നിൽക്കുകയാണ് അവർ. മലയാളം കാര്യമായി അറിയില്ലെങ്കിലും അവർ പ്രൊഫഷണലായി കാര്യങ്ങൾ ചെയ്യുന്ന നടിയാണ്. അങ്ങനെ സിനിമയിൽ അഭിനയിക്കാനെത്തിയ മധുവിനോട് താനും ഇന്നസെന്റും സംസാരിക്കുകയായിരുന്നു. അത്യാവശ്യം ഹിന്ദിയൊക്കെ അറിയാവുന്ന ഇന്നസെന്റ് മധുവിനോട് വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു.
പിതാവ് എന്ത് ചെയ്യുകയാണെന്ന ചോദ്യത്തിന് ഹിന്ദിയിലെ സിനിമാ നിർമാതാവാണെന്ന് പറഞ്ഞു. പിതാവ് നിർമ്മിച്ച സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഇത് കേട്ടതോടെ അത് നന്നായി, അല്ലേലും കാശ് മുടക്കുന്ന സിനിമയിൽ നല്ലോണം അഭിനയിക്കുന്ന ആരെയെങ്കിലും വെച്ചാൽ പോരെ എന്ന് ചിന്തിച്ചു കാണുമെന്ന് പറഞ്ഞു. അദ്ദേഹം തമാശയായി പറഞ്ഞതാണെങ്കിലും മധുവിനത് ഫീൽ ചെയ്തു. അവരുടെ കണ്ണിലൂടെ കരച്ചിൽ പോലും വന്നുവെന്നാണ് മുകേഷ് പറയുന്നത്.
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്. അതുപോലെ ഇടയ്ക്ക് വെച്ച് മുകേഷിന്റെ വ്യക്തി ജീവിതവും വാർത്തകളിൽ നിറഞ്ഞിരുന്നു.
ഒരിക്കൽ ഫോണിൽ സഹായം ചോദിച്ച് വിളിച്ച വിദ്യാർഥിയോട് കയർത്തും പരുഷമായും സംസാരിച്ച മുകേഷിനെതിരേ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒരു കുട്ടിയോട് ഇങ്ങിനെ സംസാരിക്കുന്ന ഒരാൾ എങ്ങിനെയാണ് ജനസേവകനാകുന്നതെന്നാണ് അന്ന് സമൂഹമാധ്യമങ്ങളിൽ ആളുകൾ കുറിച്ചത്. അതുപോലെ തന്നെ രാത്രിയിൽ തന്നെ വിളിച്ച ആരാധകനോട് അന്തസ് വേണമെടാ അന്തസ് എന്ന് മുകേഷ് പ്രതികരിച്ചതും വൈറലായിരുന്നു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 10ആം ക്ലാസുകാരനാണ് മുകേഷിനോട് പരാതി പറയാൻ വിളിച്ചത്. കൂട്ടുകാരൻ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി. ഫോൺ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു മുകേഷിന്റെ സംസാരം. ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത് ഒറ്റപ്പാലം എംഎൽഎ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത് എന്നുതുടങ്ങി ശകാരവർഷമായിരുന്നു വിദ്യാർത്ഥിക്ക് നേരെ മുകേഷ് നടത്തിയത്.
സിപിഎം എംഎൽഎയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത് വന്നിരുന്നു. മുംബയ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നത്. 19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടൽ റൂമിനടുത്തേക്ക് തന്നോട് താമസം മാറാൻ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് അന്നത്തെ തന്റെ ചാനൽമേധാവിയായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചർച്ച ചെയ്‌തുവെന്നും ടെസ പറയുന്നു.
ദേശീയ തലത്തിൽ പല പ്രമുഖർക്കെതിരെയും മി ടൂ കാമ്പയിനിൽ ലൈംഗിക അതിക്രമങ്ങൾ വെളിപ്പെടുത്തുന്നതിനിടെയാണ് മുകേഷിനെതിരായ ആരോപണങ്ങൾ രംഗത്തുവന്നിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് തനിക്ക് ഓർമ്മയില്ലെന്ന് നടൻ മുകേഷ് പറഞ്ഞു. ആരോപണം ചിരിച്ച് തള്ളുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പറയുന്നു.