പത്തനംതിട്ട . ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ (എഐടിപി) സംസ്ഥാന വിഹിതമായി കേരളത്തിന് എല്ലാ മാസവും ഒരു കോടി രൂപയിലധികം കിട്ടി കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ റോബിൻ ഉൾപ്പടെ പുതിയ പെർമിറ്റ് ഉപയോഗിച്ചുള്ള സർവീസുകൾക്ക് വഴിനീളെ പിഴയിടുന്നതെന്നു ആക്ഷേപം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ സംസ്ഥാന വിഹിതമായി കേരളത്തിന് ഓഗസ്റ്റിൽ കേന്ദ്രത്തിൽ നിന്നു ലഭിച്ചത് 1.5 കോടി രൂപയാണ്.
പെർമിറ്റിനായി ബസുടമകൾ അടയ്ക്കുന്ന തുകയിൽ നിന്നുള്ള പണമാണ് സംസ്ഥാനങ്ങൾക്ക് നിശ്ചിത വിഹിതം കിട്ടുന്നത്. 2023 മേയ് മുതലാണു പുതിയ പെർമിറ്റ് നിലവിൽ വരുന്നത്. എല്ലാ മാസവും ഒരു കോടി രൂപയിലധികം ഈ ഇനത്തിൽ കേരളത്തിന് കിട്ടുന്നുണ്ട്. ഈ വരുമാനം വേണ്ടെന്നു വയ്ക്കാത്ത സർക്കാർ പുതിയ പെർമിറ്റ് ഉപയോഗിച്ചുള്ള സർവീസുകൾക്ക് വഴിനീളെ പിഴയിട്ടു പീഡിപ്പിക്കുന്നു, എന്ന് മാത്രമല്ല ബസ് ബിസിനസ് നടത്തുന്നവരെ ഇട്ടെറിഞ്ഞു പോകും വിധം ദ്രോഹിക്കുന്നത്.
കേരളത്തിൽ കോവിഡിനു മുൻപ് 6000 ടൂറിസ്റ്റ് ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 3500 ബസ്സുകൾ മാത്രമാണ് ഉള്ളത്. ഇതിൽ 246 ബസുകൾക്കാണ് എഐടിപി ഉള്ളത്. എല്ലാ കോൺട്രാക്ട് കാര്യേജ് ബസുകൾക്കും എഐടിപി ഉണ്ടാവില്ല. കിട്ടില്ല എന്നതാണ് സത്യം. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകൾക്ക് മാത്രമാണ് പുതിയ പെർമിറ്റ് കിട്ടുന്നത്. ബസുകൾക്ക്മുന്നേ ലോറികൾക്കാണു ദേശീയ തലത്തിൽ പുതിയ രീതിയിൽ പെർമിറ്റ് നൽകിയിരുന്നത്. പുതിയ പെർമിറ്റുമായി കേരളത്തിലോടുന്ന ലോറികൾ മോട്ടർ വാഹന വകുപ്പ് പിടികൂടുന്നില്ല. പിടി കൂടിയാൽ അവർ കേസിനു പോയാൽ മോട്ടോർ വാഹന വകുപ്പ് കുടുങ്ങും. ബസുകൾക്ക് മാത്രമാണു പിഴ ചുമത്തുന്നത്. ഈ വൈരുധ്യമാണു ചോദ്യം ചെയ്യുന്നതെന്നു ലക്‌ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ ഒരു മലയാള മാധ്യമത്തോട് പറഞ്ഞു.
കെഎസ്ആർടിസി എഐടിപി ചട്ടങ്ങൾക്കെതിരെ കോടതിയെ സമീപിച്ചത് വഴി ഗതാഗത വകുപ്പിന്റെ നടപടികൾ തെറ്റാണെന്നാണു സർക്കാർ പരോക്ഷമായി അംഗീകരിക്കുന്നത്. എഐടിപി പെർമിറ്റുള്ള ബസുകൾ, സ്റ്റേജ് കാര്യേജ് ബസുകളെ തകർക്കുമെന്ന വാദം ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു ബസുടമകൾ ആരോപിക്കുന്നത്. കോടതി ഇടപെട്ട് ഇതിനു വ്യക്തത വരുത്തിയിരിക്കുന്നു സാഹചര്യമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ഭീമമായ നികുതി നൽകി എഐടിപി പെർമിറ്റ് എടുക്കുന്ന ബസുകൾ നികുതി കുറഞ്ഞ സ്റ്റേജ് കാര്യേജുകളുമായി മത്സരിക്കാനുള്ള സാധ്യത ഇല്ല. ടാക്സ് കൂടുതലായതിനാൽ എഐടിപി ബസ് ലാഭകരമാകണ മെങ്കിൽ ദീർഘദൂര സർവീസുകൾ നടത്തുകയാണ് വേണ്ടത്.