ഛത്തീസ്ഗഡിലെ ബിന്ദ്രനവാഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ ജവാന് വീര മൃത്യു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) സേനയിലെ അംഗം ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് ആണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങിയ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം ഉണ്ടായത്. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചാണ് നക്സലുകള്‍ സ്ഫോടനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
‘ബഡേ ഗോബ്ര പോളിംഗ് സ്റ്റേഷനില്‍ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരെ ലക്ഷ്യമിട്ട് നക്സലുകള്‍ ഐഇഡി സ്ഫോടനം നടത്തുകയായിരുന്നു. ജോഗീന്ദര്‍ സിംഗ് സ്ഫോടനത്തില്‍ മരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇവിഎം മെഷീനും സുരക്ഷിതമായി ഗരിയാബന്റിലെത്തി,’ റായ്പൂര്‍ റേഞ്ച് പോലീസ് ജനറല്‍ ഇന്‍സ്‌പെക്ടര്‍ ആരിഫ് ഷെയ്ഖ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഛത്തീസ്ഗഡിലെ ധംതാരി മേഖലയില്‍ നക്‌സലുകള്‍ രണ്ട് ഐഇഡി സ്‌ഫോടനങ്ങള്‍ നടത്തിയതിന് പിറകെയാണ് ഈ ആക്രമണം. തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴിബോംബുകള്‍ നീക്കം ചെയ്യുന്നതിനിടെ സിഹാവയിലെ ഖല്ലാരി-ഗതാപൂര്‍ റോഡില്‍ സ്ഫോടനം നടക്കുകയായിരുന്നു.
സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് 5 കിലോ ഭാരമുള്ള സ്ഫോടകവസ്തു കണ്ടെകത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ 19 ജില്ലകളിലെ 70 നിയമസഭാ സീറ്റുകളിലേക്ക് 958 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വെള്ളിയാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ 67.34 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.